Wednesday, December 15, 2010

മദ്യ ഖനനം

ഞങ്ങള്‍ ചാലക്കുടിക്കാരുടെ വര്‍ഷങ്ങളായുള്ള അഹോരാത്ര പരീക്ഷണങ്ങള്‍ക്കാണ്‌ ഇപ്പോള്‍ ഫലമുണ്ടായിരിക്കുന്നത്.  സ്വര്‍ണ്ണവും എണ്ണയും കല്‍ക്കരിയും ഒക്കെ ഖനനം ചെയ്തെടുക്കാമെങ്കില്‍ എന്ത് കൊണ്ട് മദ്യവും ആയിക്കൂടാ എന്ന ചോദ്യമാണ് ഞങ്ങളെ മദ്യ ഖനനം എന്ന കണ്ടു പിടുത്തതിലേക്ക് നയിച്ചത്.

ന്യൂട്ടന്റെ നാലാം നിയമം 

ഊര്‍ജ്ജം നിര്‍മ്മിക്കുവാനോ നശിപ്പിക്കുവാനോ സാധിക്കില്ലെന്ന് ന്യൂട്ടന്റെ നാലാം നിയമം പറയുന്നു. ഊര്‍ജ്ജത്തെ ഒരവസ്ഥയില്‍ നിന്നും മറ്റൊരവസ്ഥയിലേക്ക്    മാറ്റുവാന്‍ മാത്രമേ സാധിക്കൂ.

മദ്യം ഊര്‍ജ്ജമാണോ? 
പരീക്ഷണങ്ങളുടെ ആദ്യ ഘട്ടം തുടങ്ങുന്നത് ഈ ചോദ്യത്തിലൂടെയാണ്.
എന്താണ് ഊര്‍ജ്ജം? പ്രവൃത്തി ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതെന്തോ അതാണ്‌ ഊര്‍ജ്ജം.
പൂച്ചയെപ്പോലെ ശാന്തനായിരിക്കുന്ന ഒരാളെക്കൊണ്ട് നാട്ടുകാരെ മൊത്തം തെറിപറയാനും ഭാര്യയേയും പിള്ളാരേം തല്ലാനും ഓടയിലും വഴിയിലും ഏത് ഷേയ്പ്പിലും കിടക്കാനും പ്രേരിപ്പിക്കുന്നതെന്താണ്‌? മദ്യം എന്ന ഊര്‍ജ്ജം അല്ലാതെ മറ്റെന്താണ്?

മദ്യ പരിണാമം
 വര്‍ഷങ്ങളായി    ചാലക്കുടിക്കാര്‍  കുടിക്കുന്ന  മദ്യത്തിന്  എന്ത് സംഭവിക്കുന്നു ? 
ന്യൂട്ടന്റെ നാലാം  നിയമമനുസരിച്ച്  മദ്യം ഒരവസ്ഥയില്‍ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറുന്നു. അങ്ങനെ മദ്യം വയറ്റിലേക്കും   അവിടെ നിന്നും മഞ്ഞപാനീയമായി മണ്ണിലേക്കും ആഴ്ന്നിറങ്ങുന്നു. അങ്ങനെ ഭൂമിയുടെ ഉള്ളറകളില്‍ എത്തുന്ന ഈ ദ്രാവകം കാലാന്തരണത്തില്‍ ആന്തരിക രാസപരിണാമങ്ങള്‍ക്ക് വിധേയമായി വിവിധയിനം മദ്യമായി വേര്‍തിരിയുന്നു. വടക്കേ നിരപ്പേല്‍ ചാക്കോചേട്ടന്റെ പറമ്പിനടിയില്‍ ബ്രാണ്ടി ആണ് ഉള്ളതെങ്കില്‍ താഴതെതൊടിയില്‍ കൃഷ്ണന്‍ മാരാരുടെ പറമ്പില്‍ ചാരായമാണുള്ളത്.

മദ്യത്തിന്റെ ഉറവിടം എവിടെ, എങ്ങനെ ?
എവിടെയാണ് മദ്യമുള്ളതെന്നും അത് ഏത് മദ്യം ആണ് എന്നും കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങളാണ് പിന്നീട് നടന്നത്. കഠിന പരിശ്രമങ്ങള്‍ക്കൊടുവില്‍ 'ആല്‍ക്കഹോളിക് റഡാര്‍' പ്രാദേശികമായി തന്നെ വികസിപ്പിച്ചെടുക്കാനായി എന്നത് ഒരു സുപ്രധാന വഴിത്തിരിവായി കണക്കാക്കുന്നു.

മദ്യ കിണര്‍
അടുത്ത പടിയായി, കുഴല്‍ കിണര്‍ മോഡലില്‍ മദ്യ കിണര്‍ ഉണ്ടാക്കി മോട്ടോറും പൈപ്പ് ലൈനുകളും മദ്യ ടാങ്കുകളും സ്ഥാപിച്ചു. കുഴിച്ചെടുക്കുന്ന മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കിയതോടെ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയിരുന്നു.

പ്രാവര്‍ത്തിക ബുദ്ധിമുട്ടുകള്‍
മദ്യ സ്ത്രോതസ്സുകളില്‍ നിന്നും കിണര്‍ കുത്തി മദ്യം പുറത്തെടുക്കുന്നതിനാവശ്യമായ ഭീമമായ ചെലവ് ചാലക്കുടിയിലെ സാധാരണക്കാരായ ആള്‍ക്കാരെ സംബന്ധിച്ചിടത്തോളം താങ്ങാന്‍ പറ്റുന്ന ഒന്നായിരുന്നില്ല. എന്നാല്‍ നൂറു ശതമാനം വായ്പാ സൌകര്യവുമായി ബാങ്ക് ഓഫ് ചാലക്കുടി മുന്നോട്ടു വന്നതോടെ ആ പ്രശ്നവും പരിഹരിക്കപ്പെട്ടു.

വിപണി കണ്ടെത്തല്‍
ചാലക്കുടിയില്‍ മാത്രം,  മുപ്പതു കോടി ജനങ്ങള്‍ക്ക്‌ നൂറു വര്ഷം ആവശ്യമായ അത്രയും മദ്യമുള്ളതായാണ്‌ ഇത്തുവരെ കണക്കാക്കപ്പെട്ടിട്ടുള്ളത്. ഈ മദ്യം വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള പ്രയത്നങ്ങളാണ് പിന്നീടുണ്ടായത്. കേരളത്തിലെ മണ്ണിന്റെ പ്രത്യേക ഘടന മൂലം ലോകത്തില്‍ ഇവിടെ മാത്രമേ ഈ പ്രതിഭാസം ഉള്ളൂ എന്നത് മദ്യത്തിനു ഉയര്‍ന്ന വില നേടിത്തരുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. ഇവിടെ നിന്നുള്ള മദ്യത്തിന് 'ദൈവത്തിന്റെ സ്വന്തം മദ്യം', 'പ്രകൃതി ദത്ത മദ്യം' എന്നീ ഓമനപ്പെരുകളും പിന്നീട് ലഭിക്കുകയുണ്ടായി.

അനുബന്ധ മദ്യ വ്യവസായങ്ങള്‍
പരീക്ഷണങ്ങള്‍ പിന്നെയും തുടര്‍ന്ന് കൊണ്ടിരുന്നു. ആല്‍ക്കഹോളിക് കോക്കനട്ട് ഓയില്‍ (മദ്യ പൂരിത വെളിച്ചെണ്ണ) , ആല്‍ക്കഹോളിക് തേയില തുടങ്ങിയ കണ്ടു പിടുത്തങ്ങള്‍ അനുബന്ധ വ്യവസായങ്ങളുടെ ഒരു ശ്രിംഖല  തന്നെ തീര്‍ക്കുകയുണ്ടായി. പാചകം ചെയ്ത ആഹാരത്തിന്റെ നല്ല രുചിയും വിലക്കുറവും മദ്യപൂരിത വെളിച്ചെണ്ണയെ രണ്ടു കൈയും നീട്ടി സ്വീകരിക്കാന്‍ വീട്ടമ്മമാരെ  പ്രേരിപ്പിച്ചു. വസ്തുവിന്റെ വില ക്രമാതീതമായി ഉയരുകയും റിയല്‍ എസ്റ്റേറ്റ്‌ കമ്പനികള്‍ തങ്ങളുടെ വന്‍കിട ഫ്ലാറ്റുകള്‍ വരെ പൊളിച്ചു മദ്യ കിണര്‍ തുടങ്ങുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.


വാഹനം ഓടിക്കാനും  മദ്യം
വാള് വെക്കുക അഥവാ അകത്തു കിടക്കുന്നത് പുറത്തേക്കു തള്ളുക എന്ന മദ്യത്തിന്റെ  സ്വഭാവം ഉപയോഗിച്ച് വാഹനങ്ങളുടെ എന്ജിനിലെ പിസ്റ്റണ്‍ ചലിപ്പിക്കാനാവില്ലേ എന്നതിനെ ആസ്പദമാക്കി പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു. സമീപ ഭാവിയില്‍ തന്നെ മദ്യമുപയോഗിച്ചു വാഹനങ്ങളോടിക്കുന്നതിലും വിജയം കൈവരിക്കാന്‍ ആയേക്കുമെന്നാണ് പ്രതീക്ഷ.


പേറ്റണ്ട് 
മദ്യ കിണര്‍ കണ്ടു പിടുത്തങ്ങള്‍ക്ക് ചാലക്കുടിക്കാര്‍ക്ക് പേറ്റണ്ട് കിട്ടിയതിനെ ചൊല്ലി കേരളത്തില്‍ പലയിടങ്ങളിലും അക്രമപരമ്പരകളുണ്ടായി. കരുനാഗപ്പള്ളിയും ബാലരാമപുരവും മദ്യഖനനതിനുള്ള പരീക്ഷണങ്ങള്‍ സ്വന്തമായി ആരംഭിച്ചു.


തേടിയെത്തിയ അംഗീകാരങ്ങള്‍
സയന്‍സിനുള്ള നോബല്‍ സമ്മാനം ചാലക്കുടിക്കാരെ തേടിയെത്തിയതോടെ ചാലക്കുടി വീണ്ടും ലോകത്തെ ശ്രദ്ധാകേന്ദ്രമാകുകയുണ്ടായി.    എങ്കിലും കഠിനാധ്വാനികളായ ചാലക്കുടിക്കാര്‍ തെല്ലും അഹങ്കരിക്കാതെ, ചന്ദ്രനില്‍ മദ്യമുണ്ടോ എന്ന തങ്ങളുടെ പരീക്ഷണങ്ങള്‍ തുടര്‍ന്ന്  കൊണ്ടിരുന്നു.

Wednesday, November 24, 2010

പൂക്കാത്ത നീലക്കുറിഞ്ഞികള്‍

ഒന്‍പതു വര്‍ഷങ്ങളുടെ നീണ്ട ഇടവേളക്കുശേഷം എന്റെ വിരല്‍ത്തുമ്പുകളില്‍ വീണ്ടും പേന ചലിക്കുകയാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ എഴുതാന്‍ മറന്നുപോയ വിരലുകള്‍ ഇപ്പോഴും അക്ഷരങ്ങളെ സ്നേഹിക്കുന്നുണ്ടോയെന്നറിയില്ല. അത് പറയേണ്ടത് നിങ്ങളാണ്...

വീണ്ടുമൊരു തുടക്കത്തിനായി, എന്നില്‍ പുതുമഴയുടെ ഗന്ധം കോരിയിട്ട്, സ്വപ്നങ്ങളുടെ അഭ്രപാളികളിലേക്കിറക്കിവിട്ട പെണ്‍കുട്ടിക്ക് ഒരിക്കല്‍ കൂടി നന്ദി. കമിഴ്ന്നു വീണു കിടന്നു കരഞ്ഞപ്പോള്‍, കൈ പിടിച്ചുയര്‍ത്തി പ്രതീക്ഷയുടെ കൂട്ടിലടച്ചതിനും നന്ദി.

ഇന്നു മാറ്റങ്ങള്‍ ഒരുപാടാണ്‌. ശുണ്ഠിയോടൊപ്പം മൂക്കിന് മുകളില്‍ ഒരു കണ്ണട കൂടി സ്ഥാനം പിടിച്ചിരിക്കുന്നു. തെണ്ടി തിരിഞ്ഞിരുന്നവന്‍ എന്ന ലേബലില്‍ നിന്നും ഉദ്യോഗത്തിന്റെ അഹങ്കാരത്തിലെക്കൊരു യാത്ര. എങ്കിലും എവിടെയോ പെയ്യുന്ന മഴയെ പ്രണയിക്കുന്ന ആ സ്വഭാവം മാത്രം തെല്ലും മാറ്റമില്ലാതെ തുടരുന്നു.

മൂന്നര വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു ബന്ധു വീട്ടില്‍ വച്ചാണ് മറ്റൊരു ബന്ധുവായ അവളുടെ അമ്മയെ ഞാന്‍ പരിചയപ്പെടുന്നത്‌. അപ്പോഴേക്കും നാല് പേരോട് പറയാന്‍ കഴിയുന്ന ഒരു ജോലി എങ്ങനയോ സ്വന്തമായി കഴിഞ്ഞിട്ടുണ്ടായിരുന്നു..."കമ്പ്യൂട്ടര്‍ എഞ്ജിനീയര്‍".
അതുകൊണ്ട് കൂടിയാകാം ചിറ്റ അന്നവളെക്കുറിച്ച് പറഞ്ഞത്.
"ഒരു മോളും മോനും. മോള്‍ കമ്പ്യൂട്ടര്‍ പഠിക്കുന്നു. ഇപ്പോള്‍ പ്രൊജക്റ്റ്‌ വര്‍ക്ക് ചെയ്യാനായി ബാഗ്ലൂരുണ്ട്. "

അനിയത്തി പറഞ്ഞു അവളുടെ പേര് അറിയാമായിരുന്നെങ്കിലും അറിയില്ല എന്ന് ഭാവിച്ചു.
"ഓഹോ.. അത് ശരി. എന്താ അവളുടെ പേര്..?"
"നീലിമ"
നിലാവിന്റെ നീലിമയോ അതോ പകലിനു സ്വന്തമായ ആകാശനീലിമയോ..?
എന്തായാലും രണ്ടും മനോഹരങ്ങള്‍ തന്നെ. ഒപ്പം നീയും അങ്ങനെ ആയിരിക്കട്ടെ..

"ഞാനും അവിടെ തന്നെ അല്ലെ.. അവള്‍ക്ക് മൊബൈല്‍ ഉണ്ടോ..? ഇടയ്ക്ക് വിളിക്കാം."
"ഉണ്ട് തരാം.."
അങ്ങനെയാണ് നീലിമയുടെ നമ്പര്‍ കിട്ടിയത്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മൊബൈലില്‍ ഒരു സന്ദേശം അയച്ചു.

"ഹലോ.. നീലിമയല്ലേ..."
ഒരു സൗഹൃദം പിറവിയെടുക്കുകയായിരുന്നു. വല്ലപ്പോഴും മാത്രം ഇതള്‍ വിരിയുന്ന ചില സന്ദേശങ്ങള്‍, അങ്ങോട്ടും ഇങ്ങോട്ടും.. ആണ്ടിണോ സംക്രാന്തിക്കോ മറ്റോ മാത്രം ഒരു വിളി. എങ്കിലും ആര്‍ക്കും വേണ്ടാതെ വരണ്ടു കിടന്നിരുന്ന മനസ്സിന്റെ ഏതോ ചില്ലകളില്‍ ആ ശബ്ദം സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. അവളുടെ സ്വരത്തില്‍ എല്ലായ്പ്പോഴും ഉത്സാഹത്തിന്റെയും ഉണര്‍വിന്റെയും ഒരു നേര്‍ത്ത സംഗീതമുണ്ടായിരുന്നു. കൊച്ചു കുട്ടികളുടെ സ്വരം പോലെ.

കമ്പ്യൂട്ടറും പ്രോഗ്രാമ്മിങ്ങും ഒന്നും തനിക്ക് പറ്റിയ മേഖലയല്ലെന്ന് ഒരിക്കല്‍ നീലിമ പറഞ്ഞിരുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം പ്രൊജക്റ്റ്‌ വര്‍ക്ക് കഴിഞ്ഞു അവള്‍ നാട്ടില്‍ തിരിച്ചെത്തി. നാട്ടില്‍ ഒരു ഓഫീസില്‍ ജോലി കിട്ടിയെന്നും പോകാന്‍ ആഗ്രഹിക്കുന്നു എന്നും എപ്പോഴോ വിളിച്ചപ്പോള്‍ അവള്‍ അറിയിച്ചു.

"പഠിച്ച ഫീല്‍ഡ് അല്ല. എങ്കിലും പോണം"

എത്രയൊക്കെ ആണെങ്കിലും പല്ലിമുതല്‍ പാറ്റ വരെ സര്‍വ്വ ജീവജാലങ്ങളെയും പേടിയുള്ള ലോല ഹൃദയയായ നീലിമയെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു.. അടുത്ത തവണ നാട്ടില്‍ വന്നപ്പോള്‍ മനപ്പൂര്‍വ്വം അവളുടെ ഓഫീസില്‍ ചെന്നൂ. കണ്ടു...ആദ്യമായി.

"ഞാന്‍ ചുമ്മാ ഇതിലെ പോയപ്പോള്‍ കണ്ടിട്ട് പോയേക്കാമെന്ന് കരുതി . അത്രേയുള്ളൂ..."

കറുത്ത നിറമുള്ള ചുരിദാറില്‍ വെളുത്തു മെലിഞ്ഞിരുന്ന ആ പെണ്‍കുട്ടിക്ക് ഇന്നു കാണുന്ന അത്രയും സൗന്ദര്യം അന്നുണ്ടായിരുന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല.

പിന്നെ കാത്തിരിക്കുകയായി; ഓണത്തിനായി, ക്രിസ്മസ്സിനായി, പുതുവല്സരതിനായി. നീലിമയെ ഒന്നു വിളിക്കാന്‍...ആസംസകൊടുക്കാനെന്ന പേരില്‍ ഒന്നു മിണ്ടാന്‍... സ്വന്തത്തിലുള്ള കൊച്ചല്ലേ എപ്പോഴും വിളിക്കാനും ചുമ്മാ കേറിയങ്ങ് പ്രണയിക്കുവാനും പുറകെ നടക്കുവാനും ഒക്കെ പറ്റില്ലല്ലോ.

ഒരു തവണ വിളിച്ചപ്പോള്‍ അവള്‍ പറഞ്ഞു.
"ഞങ്ങള്‍ ചേട്ടന്റെ കാര്യം ഇന്നും കൂടി പറഞ്ഞതേയുള്ളൂ.."
"എന്ത് പറഞ്ഞു..?"
"ചെറുപ്പത്തില്‍ ഭയങ്കര വഴക്കാളിയും മഹാവില്ലനും ഒക്കെയായിരുന്ന കഥ. പക്ഷെ ഇപ്പോള്‍ വളര നല്ല കൊച്ചനാണെന്ന്. നല്ല സ്വഭാവം.."

മഹാഭാഗ്യം.. എന്റേത് വളരെ നല്ല സ്വഭാവമാണെന്ന് അവള്‍ കരുതുന്നു; കൂടെ വീട്ടുകാരും..
എനിക്ക് പോലും പിടിക്കാത്ത എന്റെ വൃത്തികെട്ട സ്വഭാവങ്ങളുടെ സവിശേഷതകള്‍ ചിലര്‍ക്കെങ്കിലും അറിയാമെന്നെനിക്കറിയാം. അവരാരും അത് പറഞ്ഞു പരത്തി അവളുടെ ചെവിയില്‍ എത്തിച്ചു കൊടുക്കല്ലേ ന്റെ തമ്പുരാനേ.. അവര്‍ക്കറിയില്ലല്ലോ ഞാന്‍ അവളെ ഇഷ്ടപ്പെടുന്നു എന്നും പ്രണയത്തിന്റെ മാന്ത്രികകൈകളാല്‍ എന്നെ നന്നാക്കാനായി ദൈവമായ വീനസ്‌ അയച്ചതാകാം അവളെയെന്നും.

എന്തായാലും സൂക്ഷിക്കണം. മാന്യമഹാബന്ധുമിത്രാദികള്‍ക്കിടയില് എന്നെക്കുറിച്ചു കുറച്ചു കൂടി നല്ല അഭിപ്രായമുണ്ടാക്കണം.

എനിക്കവളോടുള്ളത് വെറുമൊരു ഇഷ്ടം മാത്രമാണ്. അതൊരു പ്രണയമല്ല; കാരണം ഞാന്‍ അവളെ ഓര്‍ത്തു മനക്കോട്ട കെട്ടാറില്ല. പക്ഷെ ഇഷ്ടം കൂടാതെ എന്തോ ഒന്നു അതിലുണ്ട്. അതെന്താന്നെന്നെനിക്കറിയില്ല. കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. നടക്കുമോയെന്നറിയില്ല. എങ്കിലും പറയട്ടെ എന്റെ ഇഷ്ടം സത്യമാണ്. ആത്മാര്‍ഥവും. ചില കുബുദ്ധികള്‍ പലതും പറഞ്ഞെന്നു വരും.

ആയിടക്കാണ് എന്റെ അനിയത്തിയുടെ കല്യാണക്കാര്യം തീരുമാനമായത്. ആദ്യമായി നീലിമയുടെ വീട്ടില്‍ പോകാന്‍ കിട്ടിയ ഒരവസരമായ്‌ ഞാന്‍ അതിനെ കണ്ടു. അവള്‍ ഓഫീസില്‍ നിന്നും തിരിച്ചു വീട്ടില്‍ വരുന്ന സമയം നോക്കി, അമ്മയെയും കൂട്ടി കല്യാണം വിളിക്കാനായി ഞാന്‍ അവിടെ ചെന്നു. ഞങ്ങളുടെ രണ്ടാമത്തെ കൂടിക്കാഴ്ച അങ്ങനെയങ്ങ് കടന്നു പോയി, അധികം നീണ്ടു നില്ക്കാതെ. നീലിമ കൂടുതല്‍ സുന്ദരിയായിരിക്കുന്നു... ചക്രവാളസീമയില്‍ ഓടിഒളിക്കാന്‍ വെമ്പുന്ന സൂര്യന്റെ സ്വര്ണ്ണരശ്മികളേറ്റു വിളങ്ങുന്ന നെല്‍കതിര്‍ പോലെ.

തൊട്ടടുത്ത ദിവസം നടന്ന മറ്റൊരു കല്യാണത്തിലും ഞങ്ങള്‍ രണ്ടു പേരും പങ്കെടുത്തിരുന്നു. അന്നേദിവസം രാവിലെ ആ കല്യാണ വീട്ടില്‍ വച്ചു അവളുടെ അടുത്തിരുന്നാണ് കാപ്പി കുടിച്ചത്. അപ്പം ഒന്നേ കഴിച്ചുള്ളൂ എന്കിലെന്താ വയര്‍ നിറഞ്ഞിരുന്നു. കാരണം അവളില്ലേ തൊട്ടടുത്ത്‌...വളരെ അടുത്ത്..

പിന്നീട് എന്റെ അനിയത്തിയുടെ കല്യാണത്തിനും നീലിമ വന്നതോട് കൂടി ഞങ്ങള്‍ തമ്മിലുള്ള നല്ല സൗഹൃദം ഒന്നു കൂടി ബലപ്പെട്ടു എന്ന് എനിക്ക് തോന്നി.

പുത്തരിചോറില്‍ കല്ല്‌ കടിക്കുന്നമാതിരിയുള്ള രണ്ടു പ്രശ്നങ്ങള്‍ ഞങ്ങള്‍ രണ്ടു പേരുടേയും കുടുംബത്തിനെ ചൂഴ്ന്നു നില നിന്നിരുന്നു. രണ്ടിടത്തും, നാഥന്മാരായിരിക്കേണ്ട പിതാക്കന്മാരായിരുന്നു പ്രേശ്നക്കാര്‍. മദ്യപാനത്തിന്റെ അനന്തരഫലങ്ങള്‍ വഴക്കിന്റെ മാലപ്പടക്കങ്ങള്‍ പൊട്ടിക്കുക പതിവായിരുന്നു. ഏറ്റവും കൂടുതല്‍ സഹിച്ചത് ഞങ്ങളുടെ അമ്മമാരാണ്. അത്തരമൊരു സാഹചര്യത്തില്‍ എന്റെ അനിയത്തിയുടെ കല്യാണതിനുണ്ടായ ബുദ്ധിമുട്ടുകള്‍ മറക്കാനാവില്ലല്ലോ.. പ്രിയപ്പെട്ട പെണ്‍കുട്ടീ നിനക്കു അങ്ങനെ ഒന്നും വരാതിരിക്കട്ടെ.

ഒരിക്കല്‍ പോലും അവളുടെ പ്രേശ്നങ്ങളോ സങ്കടങ്ങളോ ഒന്നും നീലിമ എന്നോട് പറഞ്ഞിരുന്നില്ല. ഉള്ളില്‍ ഒളിപ്പിച്ചു വച്ച നൊമ്പരങ്ങള്‍ വാക്കുകളിലൂടെ പുറത്തു വരാതിരിക്കുവാന്‍ എന്നുമവള്‍ സ്രെദ്ധിച്ചിരുന്നു. അല്ലെങ്കില്‍ അങ്ങനെ ഒരടുപ്പം ഒരിക്കലും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ലല്ലോ.

ഒരു മാസം മുന്പ് ഞാന്‍ അവള്‍ക്ക് ഒരു എസ്. എം.എസ് അയച്ചു.
"വിരോധമില്ലെങ്കില്‍ വല്ലപ്പോഴും ഒരു മിസ്ഡ്‌ കാള്‍ ആകാട്ടോ..അല്ലെങ്കില്‍ ഒരു മെസ്സേജ്. "
മറുപടി എന്നോണം എനിക്ക് കിട്ടിയത് കുറെ തമാശകളും സൌഹൃദ സന്ദേശങ്ങളുമായിരുന്നു. തിരിച്ചു മറുപടി അയക്കുവാന്‍ ഞാനും ഒട്ടും മറന്നിരുന്നില്ല.

രണ്ടു നാള്‍ മുന്പ്, ഓണത്തിന് ഞാന്‍ നീലിമയെ വിളിച്ചു. പതിവു പോലെ ആശംസകള്‍ നേരാന്‍. കൂട്ടത്തില്‍ അവളാ സന്തോഷ വാര്‍ത്ത എന്നോട് പറഞ്ഞു. ഒരു ചെറുക്കന്‍ പെണ്ണ് കാണാന്‍ വരുന്നൂന്ന്.. അവളാകെ ത്രില്ലിലാണ്. അവളുടെ ഒരു സുഹൃത്തിന്റെ സുഹൃത്താണത്രേ. ആദ്യമായിട്ട് ആ ചെറുപ്പക്കാരന്‍ ഫോണില്‍ വിളിച്ചു സംസാരിച്ചപ്പോള്‍ ഉണ്ടായ പരിഭ്രമത്തിന്റെ കഥയും അവള്‍ പറഞ്ഞു. ജാതകമൊക്കെ ചേര്‍ന്നുവത്രേ..

ഓണസമ്മാനം കയ്പ്പ് നീരിന്റെ രൂപത്തില്‍ എന്നിലലിഞ്ഞു ചേരുകയാണ്. ഒന്നും നീയറിയുന്നില്ലല്ലോ നീലിമാ. എന്തൊരു ജന്മമാണെന്റേത് ? ഏകാന്ത പ്രണയത്തിന്റെ നിശബ്ദകാവ്യം പോലൊരു ദുരന്ത സ്മാരകം.

ഇരുളടഞ്ഞ നടവഴികളില്‍ കൂട്ടിനെത്തി, വെളിച്ചം കാണിച്ചു തന്നു മുന്നോട്ടു നയിക്കുന്ന മിന്നാമിന്നിയെ പോലെ ഒരു നല്ല സൌഹൃദത്തിന്റെ നീരുറവയായിരുന്നു അവള്‍. അത് നഷ്ടപ്പെടുത്തുവാനും വയ്യ; നഷ്ടപ്പെടുന്നത് കണ്ടിരിക്കുവാനും.

അലകള്‍ ആഞ്ഞടിച്ചു മനസ്‌ തളരുകയാണ്. ഓടിഒളിക്കുവാനിടം കാണാതെ ചിന്തകള്‍ പരക്കം പായുന്നു. പ്രക്ഷുബ്ദതയുടെ വേലിയേറ്റത്തില്‍ മനസ്സിന്റെ ഭിത്തി തകരുമോയെന്നു ഞാന്‍ ഭയപ്പെടുന്നു.

ഇനിയും തീരെ വൈകിയിട്ടില്ല. എന്റെ ഇഷ്ടം അവളെ ഒന്നറിയിച്ചാലോ? ഒരുവേള അവള്ക്കതിഷ്ടമായില്ലെങ്കിലോ..? നിന്റെ സൗഹൃദം കൂടി എനിക്ക് നഷ്ടപ്പെട്ടേക്കും.. അതെനിക്ക് താങ്ങുവാന്‍ വയ്യ. പക്ഷെ എന്നില്‍ ജനിച്ചു എന്നില്‍ മാത്രം ജീവിച്ചു എന്നില്‍ മരിക്കുന്ന എന്റെ ഇഷ്ടത്തിന് എന്ത് പ്രസക്തി..? അന്ത്യകൂദാശ അര്‍പ്പിക്കുവാന്‍ പോലും ആരും ഉണ്ടാവില്ല.

ഒടുവില്‍ തീരുമാനിച്ചു. കെട്ടുന്ന വേഷം എന്തുമായിക്കൊള്ളട്ടെ, കോമാളിയോ വില്ലനോ എന്തും, അത് ഭംഗിയായി അഭിനയിച്ചു തീര്‍ക്കുന്നതിലാണ് പൂര്‍ണ്ണത. ഉള്ളത് തുറന്നു പറഞ്ഞു സോയം വീരചരമം പ്രാപിച്ചുകൊല്ലുവാന്‍ എന്റെ പ്രണയത്തിനു ഞാന്‍ അനുവാദം കൊടുത്തു.

ഫോണ്‍ എടുത്തു അവളെ വിളിച്ചു. ആമുഖത്തിന്റെ കൊട്ടിക്കലശങ്ങളില്ലാതെ..
"എടീ കൊച്ചെ.. നിന്നെ ഞാന്‍ കെട്ടട്ടെ..?"
"നോ..നോ..നോ..നോ....."
"അതെന്താ ? "
"അയ്യോ ഇങ്ങനെയൊന്നും ചോദിക്കല്ലേ .. നോ നോ "

"ഞാന്‍ സീരിയസ്സാണ് "
"നോ .. നോ.. ഇങ്ങനെയൊന്നും ചിന്തിക്കരുത്. ഞാന്‍ ബ്രദര്‍ ആയിട്ടാണ് കണ്ടത്..നോ നോ ....."

"ഞാന്‍ വീട്ടില്‍ പറയട്ടെ ..? "
"നോ.. നോ ഞാന്‍ ഒരിക്കലും സമ്മതിക്കില്ല.. "
ഇല്ല.. ഇനി രേക്ഷയില്ലാ..
അതൊരു ഉറച്ച മറുപടി ആണ്..
അവള്‍ തുടര്‍ന്നൂ.
"നമുക്കീ സംസാരം വിടാം.. വേറെ എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍.. ? അമ്മയെന്തിയെ.. അച്ചനെന്തിയെ...??"

കുറച്ചു നാളുകള്‍ക്കു കുറെ അസുഖങ്ങളുമായി തീരെ അവസനിലയില്‍ ആയിരുന്ന അച്ഛന്‍ അസുഖം പൂര്‍ണ്ണമായും മാറുന്നതിന് മുന്പേ വീണ്ടും വെള്ളമടിയുടെയും പുകവലിയുടെയും മായിക ലോകത്തിലേക്ക്‌ മടങ്ങി പോയിരുന്നു..

"അച്ഛന്‍ ചാടിപ്പോയി.." ഞാന്‍ പറഞ്ഞു.
"എന്താണാവോ ഈ അച്ചന്മാരൊക്കെ ഇങ്ങനെ തുടങ്ങുന്നത് ?? "
അവളുടെ സോരത്തില്‍ സങ്കടം കലര്‍ന്നിരുന്നു.. ആദ്യമായിട്ടാണ് നിന്റെ നൊമ്പരത്തിന്റെ സോരം ഞാന്‍ അറിയുന്നത്.. പ്രിയപ്പെട്ട പെണ്കുട്ടി, എനിക്ക് നിന്നോടുള്ള ഇഷ്ടം വീണ്ടും കൂടുന്നു.. പക്ഷെ പറഞ്ഞിട്ട് കാര്യമില്ലല്ലോ...?
ഏതാനും ദിവസങ്ങള്‍ക്കുശേഷം ഒന്നു രണ്ടു വട്ടം അവളെ വിളിക്കുവാന്‍ ഞാന്‍ ഒരു ശ്രമം നടത്തി. ആരും ഫോണെടുത്തതില്ല. എന്റെ വിളികള്‍ നിലക്കാത്ത പ്രകന്ബനങ്ങളോടെ ശൂന്യതയിലലിഞ്ഞമര്‍ന്നു. ചില മെസ്സേജുകള്‍ അയച്ചെങ്കിലും അവയും കിട്ടാക്കടങ്ങള്‍ പോലെ ആരോ എഴുതിത്തള്ളി.

എല്ലാറ്റിന്റെയും അര്‍ത്ഥം ഒന്നു തന്നെയാണ്..

എന്റെ നീലക്കുറിഞ്ഞി പൂക്കുകയില്ല..
ഒരു തിരശ്ശീല കൂടി വീഴുകയാണ്‌...
ഒരു അധ്യായം കൂടി തീരുകയാണ്...
ഒരു സ്വപ്നം കൂടി പോലിയുകയാണ്...
എവിടെയോ പെയ്ത മഴയില്‍ എന്റെ കടലാസ്സു തോണി നനഞ്ഞു തന്നെ കിടന്നിരുന്നു... ആരും നോക്കാനില്ലാതെ....

*****************


(
സുഹൃത്തുക്കളെ,
കഴിഞ്ഞ വര്ഷം ഈ ബ്ലോഗ്‌ തുടങ്ങിയ ശേഷം പബ്ലീഷ് ചെയ്ത രണ്ടാമത്തെ കഥയാണിത്...
അന്ന് വളരെ ചുരുക്കം പേരെ ഈ കഥ വായിച്ചിരുന്നുള്ളൂ.. എന്തോ ഇപ്പോള്‍ ഒരിക്കല്‍ കൂടി പബ്ലീഷ് ചെയ്യണം എന്ന് തോന്നി.. അത് കൊണ്ട് വീണ്ടും പോസ്റ്റുന്നു..

ആദ്യത്തെ ലിങ്ക് ദാ ഇവിടെ ഉണ്ട്...

)

Wednesday, September 22, 2010

ജാതകപ്പാറ

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്പ് നടന്ന ഒരു സംഭവ കഥയാണ്...
ത്രിശ്ശിവപേരൂര് നിന്നും ഒരു സര്‍ക്കാര്‍ വക സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കയറി കുലുങ്ങി കുലുങ്ങി പാലക്കാട്ടേക്ക് യാത്ര ചെയ്യുമ്പോഴാണ് ഒരു ഞെട്ടലോടെ ആ സത്യം ഞാന്‍ തിരിച്ചറിയുന്നത്‌. പാവപ്പെട്ടവനായ ഏതോ ഒരു പെരുങ്കള്ളന്‍ എന്റെ 'വിലപ്പെട്ട' മൊബൈല്‍ അടിച്ചു മാറ്റിയിരിക്കുന്നു...

എന്റെ ഒരുപാട് ആരാധികമാരുടെ പേരും ഫോണ്‍ നമ്പരും സേവ് ചെയ്യുക വഴി വളരെ പവിത്രമായ ഫോണാണ് നഷ്ടപ്പെട്ടിരിക്കുന്നത്‌. മൊബൈല്‍ കണക്ഷന്‍ പോസ്റ്റ് പെയ്ഡ് ആയിരുന്നതിനാലും അതിലുപരി, മോഷ്ട്ടിച്ച മഹാന്‍ അതില്‍ നിന്നും നല്ലവരായ എന്റെ ആരാധികമാര്‍ക്ക് വേണ്ടാധീനം വല്ലതും SMS ആയി അയച്ചാല്‍ ഉണ്ടായേക്കാവുന്ന ഭവിഷത്തുകളെ കുറിച്ച് ത്രികാലബോധം വന്നതിനാലും മൊബൈല്‍ സേവന ദാതാവിന്റെ അടുത്ത് ചെന്ന് സങ്കടമറിയിക്കുവാന്‍ തീരുമാനിച്ചു. അങ്ങനെ ബസ് പാലക്കാട് എത്തിയ ഉടനെ, സര്‍വീസ് പ്രൊവൈഡറുടെ അടുത്ത് ചെന്ന എന്നെ സുന്ദരിയായ ഒരു മലയാള മങ്ക സ്വാഗതം ചെയ്തു.

"സാര്‍, എന്ത് സഹായമാണ് താങ്കള്‍ക്ക് ചെയ്തു തരേണ്ടത്‌?"
വളരെ ഭാവ്യതയോടെയുള്ള സ്വരം. ഞാനൊരു കഥാകാരനാണെന്ന് അവള്‍ക്ക് മനസ്സിലായി കാണും.
ആദ്യനോട്ടത്തില്‍ തന്നെ എനിക്ക് അവളോട്‌ എന്തോ ഒരു ഇത്..
എല്ലാം മറന്ന് ഒരു നിമിഷം ഞാന്‍ അവളെ ഉറ്റുനോക്കി.

നെറ്റിയില്‍ ചന്ദനക്കുറി.
കരിമഷിയെഴുതിയ കറുത്ത കണ്ണുകള്‍.
സെറ്റ് തുണിയില്‍ തൈപ്പിച്ച ചുരിദാര്‍ അംഗവസ്ത്രം.
കാലില്‍ വെള്ളി പാദസ്വരം.
ഒറ്റനോട്ടത്തില്‍ കുടുംബത്തില്‍ പിറന്ന ഒരു കുട്ടി.

"സാര്‍....."
അവളുടെ ഉറക്കെയുള്ള വിളിയെന്നെ മോഹനഗാന്ധര്‍വ്വ ലോകത്ത് നിന്നും വിളിച്ചുണര്‍ത്തി. മൊബൈല്‍ നഷ്ടപ്പെട്ട വിവരം ഞാന്‍ അവളോട്‌ പറഞ്ഞു.
എന്റെ ഫോണ്‍ നമ്പര്‍ കുറിച്ചെടുത്ത് അവള്‍ പറഞ്ഞു.
"താങ്കള്‍, അല്‍പസമയം ഇരിക്കൂ.. ഞാന്‍ ഒന്ന് ചെക്ക് ചെയ്തിട്ട് പറയാം.."
ഞാന്‍ ഇരുന്നു.
അവളെ നോക്കി ഇരുന്നു...

തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ആകാശത്തേക്ക് വിട്ട ഒരു മിസ്സൈല്‍, അതിന്റെ ഇരട്ടി വേഗത്തില്‍ താഴേക്കു തിരിച്ച് വന്നത് പോലെ അവളെന്റെ ഹൃദയത്തിലേക്ക് ഒരു മൂളിപ്പാട്ടോട് കൂടി ഇടിച്ചിറങ്ങി.

എന്റെ മൊബൈല്‍ കള്ളാ നിനക്ക് നന്ദി..
ഇവളെ കണ്ടു മുട്ടാനുള്ള ഒരു നിമിത്തം മാത്രമായിരുന്നു നീയെന്ന കള്ളന്‍.
ദൈവത്തിന് വീണ്ടും സ്തുതി.
ഓം മൊബൈലായ നമഹ!
ഇവളെ കെട്ടാന്‍ പറ്റിയാല്‍ വീടിന്റെ വാതില്‍ക്കല്‍ 'മൊബൈല്‍ ഈ വീടിന്റെ ഐശ്വര്യം' എന്നെഴുതി വെക്കുവാനും ഞാന്‍ തീരുമാനിച്ചു.

ഏതോ ഒരു ബസ് സ്റ്റോപ്പില്‍ എന്നോ കണ്ടു മറന്ന രണ്ടപരിചിതര്‍ തമ്മിലുള്ള ഗാഢമായ അടുപ്പം പോലെ ഒരു പൂര്‍വ്വ ജന്മബന്ധം ഞങ്ങള്‍ തമ്മിലുള്ളതായി തോന്നി. അന്ന് വണ്ടിക്കൂലിക്ക് കാശില്ലാതെ നിന്നപ്പോള്‍ ഒരമ്പതു പൈസക്ക് ഞാന്‍ അവളുടെ മുന്നില്‍ കൈ നീട്ടിയിട്ടുണ്ടാകണം. നല്ലവളായ അവള്‍ ഒരു രൂപ തന്നെന്നെ സഹായിച്ചിട്ടുണ്ടാകണം. (മുജ്ജന്മമല്ലേ , അന്ന് മിനിമം ബസ് ചാര്‍ജ് അമ്പതു പൈസയേ ഉണ്ടായിരുന്നുള്ളൂ . )

"സാര്‍ , ഞങ്ങള്‍ക്ക് ഇതിവിടെ ഒന്നും ചെയ്യാനാവില്ല. ടൌണില്‍ ഞങ്ങള്‍ക്ക് മറ്റൊരു ഓഫീസ് ഉണ്ട്. അവിടെ മാത്രമേ സിം ബ്ലോക്ക് ചെയ്യാനുള്ള വഴിയുള്ളൂ.."

ആ മെലിഞ്ഞ സുന്ദരിയുടെ വാക്കുകള്‍ കൂടം കൊണ്ടുള്ള അടിപോലെ എന്നിലേക്ക്‌ കയറി. ഇനി ഇവിടെ നില്‍ക്കണ്ട, സ്ഥലം കാലിയാക്കിക്കൊള്ളൂ എന്നാണ് അവള്‍ പറയുന്നതിന്റെ അര്‍ത്ഥം. അവളോട് എനിക്ക് കുറച്ചു നേരം കൂടി എന്തെങ്കിലും മിണ്ടണം എന്നുണ്ടായിരുന്നു. അതിനാല്‍ അതുമിതുമൊക്കെ ചുമ്മാ ചോദിച്ച് കുറെ നേരം കൂടി ഞാന്‍ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു.

"കുട്ടിയുടെ പേരെന്താ..?"
"രശ്മി" ഒന്ന് സംശയിച്ച് അവള്‍ പറഞ്ഞു.
"വീട് എവിടാ ? "
"ഇവിടെ അടുത്താ.."

അവസാനം പറഞ്ഞത് നുണയാണ് എന്നെനിക്കു മനസ്സിലായി. നുണ പറച്ചിലില്‍ ബിരുദാനന്തരമെടുത്ത എന്നോടാ കളി. വേല മനസ്സിലിരിക്കാത്തേ ഉള്ളൂ. എങ്കിലും പിന്നീടവിടൊന്നും ചെയ്യാനില്ലാത്തതിനാല്‍, അവളുടെ ഉണ്ടക്കണ്ണുകളിലേക്ക് ഒരിക്കല്‍ കൂടി എത്തി നോക്കിയ ശേഷം, മനസ്സില്ലാ മനസ്സോടെ ഞാന്‍ ഇറങ്ങി നടന്നു. ടൌണിലെ ഓഫീസില്‍ പോയി സിം ബ്ലോക്ക് ചെയ്യാന്‍ എഴുതിക്കൊടുത്ത ശേഷം ഞാന്‍ ചിറ്റൂരുള്ള ഏട്ടന്റെയും ഏട്ടത്തിയുടെയും വീട്ടിലേക്കു പോയി.

ചെന്നപാടെ ഏട്ടനോടും എട്ടത്തിയോടും സംഗതികളുടെ കിടപ്പ്, കാര്യ ഗൌരവത്തോടു കൂടി വള്ളി, പുള്ളി, കുത്ത്, കോമാ, ബ്രാക്കറ്റ് വിത്യാസമില്ലാതെ പറഞ്ഞു കേള്‍പ്പിച്ചു. പണ്ടെങ്ങാണ്ട് ഏട്ടത്തിയെ പ്രേമിച്ചു കെട്ടിയതില്‍ പിന്നെ ഏട്ടനീ വക കാര്യങ്ങളിലൊന്നും തീരെ താല്പര്യമില്ല. ഏട്ടത്തി പിന്നെ അത്രയ്ക്ക് പ്രശ്നമില്ല; എന്തെങ്കിലും പറഞ്ഞാല്‍ കേട്ടിരുന്നു കൊള്ളും.

ഞാനിങ്ങനെ ഏതെങ്കിലുമൊക്കെ പെണ്‍കുട്ട്യോളുടെ പുറകെ പോകുന്നതും, പ്രേമിക്കുന്നതും, പിന്നെ സങ്കടം മൂത്ത് കഥയെഴുതുന്നതും ഒക്കെ എട്ടത്തിക്ക് വല്യ കാര്യമാണ്. ഞാനൊരു വലിയ എഴുത്തുകാരനായി കാണണമെന്ന് അവരാഗ്രഹിക്കുന്നു; പാവം എന്തെങ്കിലുമൊക്കെ ആഗ്രഹിച്ചോട്ടേ..

"എട്ടത്തീ .. അവള്‍ നമ്മുടെ ജാതി ആയിരിക്കുമോ? "
"എന്താ കല്യാണമാലോചിക്കാനാ..?"
"അതേ.."
"കേട്ടത് വെച്ച് നോക്കുമ്പം അവള്‍ നമ്മുടെ ജാതി തന്നെ ആയിരിക്കും.."
"ഉറപ്പാണോ? "
"അതേ എനിക്കുറപ്പാ..."
ഏട്ടത്തിയുടെ രക്തം പണ്ടേ ബി പോസിറ്റീവ് ആണ്.
"ഇനി അല്ലേലോ..?"
"വളയ്ക്കണം.." ഏട്ടത്തി പ്രോത്സാഹിപ്പിച്ചു.

ഞാന്‍ പലവിധ ആലോചനകളില്‍ മുഴുകി. അവസാനം മൂന്നും കല്‍പ്പിച്ചു ഒരു തീരുമാനം അങ്ങെടുത്തു.
"ഇനി അവളുടെ പുറകെ പോയി, അവളെ വളച്ചിട്ടു മാത്രമേ ഞാന്‍ ഈ ചിറ്റൂര്‍ നഗരം വിടൂ.."
അത് കേട്ട് ഏട്ടത്തി ഞെട്ടി..
ഏട്ടന് പനി പിടിച്ചു..

കാര്യം സ്നേഹമൊക്കെ ആണെങ്കിലും എന്നെ കൂടുതല്‍ ദിവസം അവിടെ നിര്‍ത്തുന്നത് സുനാമിക്ക് പാല് കൊടുക്കുന്നത് പോലെയാണെന്ന് അവര്‍ക്കറിയാമായിരുന്നു. ഞാന്‍ വല്ലപ്പോഴും അവിടെ ചെല്ലുന്ന ദിവസങ്ങളില്‍ ഏട്ടന്‍ പഴയ പത്രങ്ങളൊക്കെ തപ്പി എടുത്ത് അതില്‍ നിന്നും ഉരുള്‍ പൊട്ടലിന്റെയും ഭൂകമ്പത്തിന്റേയും ഒക്കെ വാര്‍ത്ത ഉറക്കെ വായിച്ച് കേള്‍പ്പിച്ചിരുന്നതിന്റെ അര്‍ത്ഥം വളരെ താമസിച്ചാണ് എനിക്ക് മനസ്സിലാക്കാനായത്. അത് പോട്ടെ നമുക്ക് കാര്യത്തിലേക്ക് വരാം.

പിറ്റേ ദിവസം ഒരു ശനിയാഴ്ച ആയിരുന്നു. കാച്ചിക്കുറുക്കിയ ചില വന്‍ പദ്ധതികളുമായി അന്നുച്ചകഴിഞ്ഞ് മൂന്നു മണിയോട് കൂടി, പാലക്കാട് സ്വകാര്യ ബസ് സ്റ്റാന്‍ഡിനു അടുത്തുള്ള മൊബൈല്‍ സര്‍വ്വീസ് പ്രോവൈഡറുടെ ഓഫീസിനു സമീപം എത്തി, വഴിയരുകില്‍ ഞാന്‍ അവള്‍ക്കായി കാത്തു നിന്നു. രശ്മി ഓഫീസില്‍ ഇരുന്നു ജോലി ചെയ്യുന്നത് അകലെ നിന്നും എനിക്ക് കാണാമായിരുന്നു. ജോലി കഴിഞ്ഞു വീട്ടില്‍ പോകുമ്പോള്‍, പിന്തുടര്‍ന്ന് ചെന്ന് അവളുടെ വീട് കണ്ടുപിടിക്കുക എന്നതായിരുന്നു എന്റെ ആദ്യത്തെ അജണ്ട.

മൂന്നര മണിക്കൂര്‍ നേരത്തെ എന്റെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ആറര മണിയോട് കൂടി , രശ്മി ഓഫീസില്‍ നിന്നിറങ്ങി. പണ്ടെങ്ങോ വായിച്ച ഷെര്‍ലക് ഹോംസ് കഥകളുടെ ഒരു ഏകദേശ രൂപം വെച്ച് , ആരുമറിയാതെ ഞാനവളെ പിന്തുടര്‍ന്നു. സ്റ്റാന്ഡിലെത്തിയ രശ്മി മുന്നിലെ വാതിലില്‍ കൂടി ഒരു ബസില്‍ കയറി. പിന്നിലെ വാതിലില്‍ കൂടി ഞാനും അതേ ബസില്‍ കയറി ഡോറിന്റെ അടുത്തുള്ള ഒരു സീറ്റില്‍, എപ്പോള്‍ അവള്‍ ഇറങ്ങിയാലും ചാടിയിറങ്ങാവുന്ന രീതിയില്‍ ഇരുപ്പുറപ്പിച്ചു.

അങ്ങനെ പ്രണയം വിതുമ്പുന്ന എന്നെയും എന്റെ പ്രേമഭാജനത്തെയും വഹിച്ച് കൊണ്ട് ബസ് പുറപ്പെട്ടു. ബസിന്റെ മുന്ഭാഗത്തിരിക്കുന്ന രശ്മിയുടെ പാറിപ്പറക്കുന്ന മുടിയിഴകളെ പിന്നില്‍ നിന്നും നോക്കിക്കൊണ്ടും അവളുടെ മുഖത്ത് മത്സരിച്ച് മത്സരിച്ച് ഇക്കിളി ഇട്ടുകൊണ്ടിരുന്ന ഇളം തെന്നലായി സ്വയം മാറിക്കൊണ്ടും എന്റെ സ്വപ്നലോകത്തേക്ക് ഞാന്‍ ഊഴിയിട്ടു കടന്നപ്പോഴാണ് , നീണ്ടമുഖവും ചുവന്ന കണ്ണുകളുമായി തനി ക്രൂരനെപ്പോലിരിക്കുന്ന അയാള്‍ എന്റെ മുന്നിലെത്തി കൈ നീട്ടിയത്...

ഞാന്‍ ഒന്ന് ഞെട്ടി..
കണ്ടക്ടര്‍......!!!!
"എങ്ങോട്ടാ...??" അയാള്‍ തിരക്കി.
ഞാന്‍ വീണ്ടും ഞെട്ടി.

ഈ ബസ് എങ്ങോട്ട് പോകുന്നതാണെന്നോ, അവള്‍ എവിടെയാണിറങ്ങുന്നതെന്നോ എനിക്കറിയില്ല. അവള്‍ കയറി, ഞാനും കയറി; അത്രേയുള്ളൂ.. പ്രേമത്തിനെവിടാ ബസിന്റെ ബോര്‍ഡ്, ടിക്കറ്റ്? പക്ഷെ അതൊന്നും പറഞ്ഞാല്‍ അയാള്‍ക്ക്‌ മനസ്സിലാവില്ലല്ലോ?

കണ്ഠശുദ്ധി വരുത്തി ചെറുതായൊന്നു വിക്കി, ഞാന്‍ ഒരു മറു ചോദ്യം ചോദിച്ചു.
"ഈ ബസ് എവിടെ വരെ പോകും...?"
അത് കേട്ടയാള്‍ പുരികം ഒരിഞ്ച് മുകളിലേക്ക് കയറ്റി, കണ്ണുകള്‍ പുറത്തേക്കു തള്ളി, മൂക്ക് വിടര്‍ത്തി എന്നെ തുറിച്ചു നോക്കി.

എനിക്കയാളോട് കലശലായ ദേക്ഷ്യം തോന്നി. അതിപ്പോ, ബസില്‍ കയറുന്ന എല്ലാവര്‍ക്കും ബസിന്റെ ബോര്‍ഡ് നോക്കി കയറാന്‍ പറ്റുമോ? ഇതെന്താ വെള്ളരിക്കാ പട്ടണമോ?
ഞങ്ങള്‍ക്കിടയിലെ സംഘര്‍ഷാന്തരീക്ഷത്തിന് അല്‍പ്പം അയവുണ്ടാക്കിക്കൊണ്ട് കണ്ടക്ടര്‍ സ്ഥലപ്പേരു പറഞ്ഞു.
"കൊഴിഞ്ഞാമ്പാറ."
"ശരി, രണ്ട് കൊഴിഞ്ഞാമ്പാറ.." ഞാന്‍ കാശെടുത്ത് കൊടുത്തു.
"ആരാ മറ്റെയാള്‍..?" അയാള്‍ക്ക് വിടാന്‍ ഭാവമില്ല.
ഇശ്ശെടാ..ഇതെന്ത് കൂത്ത് ?
കൂടെയുള്ള ആള്‍ ആരെന്ന് അയാള്‍ക്കറിയണം പോലും.

ബസില്‍ അവളുടെ കൂടെയിരുന്ന് യാത്ര ചെയ്യുന്നതായി ദിവാസ്വപ്നം കണ്ടു കൊണ്ടിരുന്നപ്പോഴാണ്‌ അയാള്‍ ടിക്കറ്റുമായി വരുന്നത്. അതാണ്‌ അറിയാതെ രണ്ടു പേര്‍ക്ക് ടിക്കറ്റ് എടുത്തത്.
രശ്മിയെ കാട്ടി, അവളെന്റെ പെണ്ണാണ്, അവളാണെന്റെ കൂടെയുള്ളത് എന്നൊക്കെ പറയണമെന്ന് തോന്നിയെങ്കിലും അപായം മണത്ത ഞാന്‍ തല്ക്കാലം എല്ലാം വേണ്ടെന്നു വെച്ചു.
"അങ്ങനൊരാള്‍ ഇല്ല. ഈ രണ്ട് ടിക്കറ്റും എനിക്ക് തന്നെയാണ്.."
കണ്ടക്ടര്‍ക്കാകെ വട്ട് പിടിക്കുന്ന പോലെ തോന്നി.
ഒന്ന് കൂടി തറപ്പിച്ച് നോക്കിയ ശേഷം, എന്തോ പിറുപിറുത്ത് കൊണ്ട് അയാള്‍ അടുത്താള്‍ക്ക് ടിക്കറ്റ് കൊടുക്കാന്‍ പോയി.
ഭാഗ്യം..രക്ഷപെട്ടു.

പാലക്കാടിന്റെ ഗ്രാമീണ ഭംഗിയിലൂടെ ബസ് വീണ്ടും ഒഴുകി നീങ്ങവേ ഞാന്‍ വീണ്ടും ചിന്തകളിലേക്ക് ഊളിയിട്ടു. അവളുടേത്‌ ചെറിയ ഒരു ജോലി ആയതിനാല്‍, വലിയ വീട്ടിലെ കുട്ടി ആകാന്‍ വഴിയില്ല. അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാകും.

പിന്തുടര്‍ന്ന് ചെന്ന് അവളുടെ വീട് കണ്ടു പിടിച്ചു കഴിഞ്ഞാല്‍ പിന്നെ, പരിസര നിരീക്ഷണം (ഓടാനുള്ള കുറുക്കു വഴികള്‍, പൊട്ടക്കിണറിന്റേയും മറ്റും സ്ഥാനം, മതിലിന്റെ ഉയരം, പട്ടിയുള്ള വീട് മുതലായവ) നടത്തി നേരെ വീട്ടിലേക്കു കയറി ചെല്ലുക. അവളുടെ നിഷ്കളങ്കരായ അച്ഛനോ അമ്മയോ അങ്ങനെ ആരേലും പൂമുഖത്തേക്കിറങ്ങി വരും.

"ആരാ? മനസ്സിലായില്ലല്ലോ?"
"ഞാന്‍ ഗോപാല്‍, മാങ്കുളം ഗോപാലന്‍; കഥാകാരനാണ്?"
അത് കേള്‍ക്കുമ്പോള്‍ അവരുടെ മുഖത്ത് ആശ്ചര്യവും ഞെട്ടലും സന്തോഷവുമെല്ലാം മിന്നി മറയും.
"കയറി വരൂ.. ഇരിക്ക്യ.."
ഉമ്മറത്ത് കയറി അരപ്ലേസില്‍ ഇരിക്കും.
"കുട്ടി എവിടുന്നാ ? എന്താ ഈ ത്രിസന്ധ്യക്ക്‌..?"

അയ്യോ...
ദാ, അവള്‍ ബസില്‍ നിന്നും ഇറങ്ങുന്നു.
ചിന്തകള്‍ക്ക് സഡന്‍ ബ്രേക്കിട്ടു ഞാനും ചാടിയിറങ്ങി.
രശ്മി അല്പം കൂടി മുമ്പോട്ട് പോകാനായി ഞാന്‍ കാത്തു നിന്നു.

പെട്ടന്നാണത് സംഭവിച്ചത്...
എന്റെ ഉദ്യമങ്ങളെ തവിട് പൊടിയാക്കിക്കൊണ്ട്, എന്റെ ഹൃദയത്തിലേക്ക് ഒരാപ്പ് അടിച്ച് കയറ്റിക്കൊണ്ട്, പൊടുന്നനെ പ്രത്യക്ഷപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ബൈക്കിനു പിന്നില്‍ കയറിയിരുന്ന് അവള്‍ പോയി.
അവള്‍ പോയ വഴിയിലേക്കും നോക്കി, അണ്ടിയും വാലും പോയ അണ്ണാറക്കണ്ണനെ പോലെ, നിശ്ചലനായി ഞാന്‍ നിന്നു.

*************************

ഏതാണീ സ്ഥലം?
അവിടെയുള്ള കടകളുടെയും മറ്റും ബോര്‍ഡ് വായിച്ചതില്‍ നിന്നും ഇത് 'പാറ' എന്ന് പേരുള്ള ഒരു സ്ഥലമാണ് എന്നെനിക്കു മനസ്സിലായി.
നനഞ്ഞിറങ്ങിയാല്‍ തോര്‍ത്തിയേ കയറാവൂ എന്ന വാശിക്കാരനായതിനാല്‍ നിരാശനായി പിന്മാറാന്‍ ഞാനൊരുക്കമായിരുന്നില്ല.
അവള്‍ പോയ വഴിയെ എങ്ങോട്ടെന്നില്ലാതെ ഞാന്‍ നടന്നു.
വലിയ ഒരു കയറ്റവും കയറി ഞാന്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു...
നേരം നന്നായി ഇരുട്ടി തുടങ്ങിയ നേരത്ത് ഒരപരിചിതനെ കണ്ട നാട്ടുകാരില്‍ പലരും എന്നെ തുറിച്ചു നോക്കാന്‍ തുടങ്ങി.

യാതൊന്നും വകവെക്കാതെ പിന്നേയും മുന്നോട്ട് നടന്ന ഞാന്‍ ഒരു പാറക്കെട്ടിന്റെയും വലിയൊരു പൊട്ടക്കുളത്തിന്റെയും അടുത്തെത്തി.
ആ പ്രദേശമാകെ വല്ലാത്ത വിജനത.
ആരിലും ഭയമുളവാക്കുന്ന ഒരു പ്രതീതി.
പൊട്ടക്കുളത്തെ ചുറ്റി വരിഞ്ഞ് മുന്നോട്ട് പോകുന്ന വിജനമായ വഴി, അപകടങ്ങള്‍ പതിയിരിക്കുന്ന അനന്തതയിലേക്കുള്ള കല്‍പ്പടവുകള്‍ പോലെ തോന്നിച്ചു.
എന്റെ തോന്നലുകളെ ശരിവെച്ചു കൊണ്ട് ചീവീടുകളുടെ ശബ്ദം ഉച്ചത്തിലായി.
പ്രണയത്തിന്റെ സുഖമുള്ള ചിന്തകള്‍ അലിഞ്ഞില്ലാതായി, ഭയത്തിന്റെ നെരിപ്പോട് പുകഞ്ഞു തുടങ്ങി.
'യുവ കഥാകാരന്റെ ജഡം പൊട്ടക്കുളത്തില്‍' എന്ന തലക്കെട്ടോടെ ഉള്ള ഒരു പത്രത്തിന്റെ താള്‍ മനസ്സില്‍ തെളിഞ്ഞപ്പോള്‍ ഞാന്‍ അതിവേഗം തിരിച്ചു നടന്നു...

തിരികെ സ്റ്റോപ്പിലെത്തി അടുത്ത ബസിന് പാലക്കാട് ടൌണില്‍ എത്തിയപ്പോള്‍ സമയം രാത്രി എട്ടര. വണ്ടി ചെന്ന് നിന്നതാവട്ടെ, വൈകുന്നേരം മൂന്നര മണിക്കൂര്‍ അവള്‍ക്കു വേണ്ടി കാത്തു നിന്ന അതേയിടത്തും. അറിയാതെ അവളുടെ ഓഫീസിലേക്ക് നോക്കി; ഇനിയും അടച്ചിട്ടില്ല.

രണ്ടും കല്‍പിച്ച് അങ്ങോട്ട്‌ കയറിച്ചെന്നു.
തലേന്ന് അവിടെ കണ്ട സുമുഖനായ ഒരു ചെറുപ്പക്കാരന്‍ അന്നത്തെ ജോലി കഴിഞ്ഞ് അപ്പോഴും പോയിട്ടുണ്ടായിരുന്നില്ല. അയാളെ പരിചയപ്പെട്ടു, ഒരു സഫ്രാസ്.

"ഹലോ മിസ്റ്റര്‍ സഫ്രാസ്, എനിക്ക് താങ്കളുടെ ഒരു സഹായം വേണം ."
"യെസ്.. പറയൂ..."
"ഞാന്‍ ഗോപാല്‍. എന്റെ മൊബൈല്‍ നഷ്ട്ടപ്പെട്ടത്‌ കാരണം ഇന്നലെ ഇവിടെ വന്നിരുന്നു. അപ്പോഴാണ്‌ ഇവിടെ ജോലി ചെയ്യുന്ന രശ്മി എന്ന കുട്ടിയെ കണ്ടത്. എനിക്കാ കുട്ടിയെ ശരിക്കും ഇഷ്ട്ടപ്പെട്ടു. മറ്റു കാര്യങ്ങളൊക്കെ ചേരുമെങ്കില്‍ എനിക്കാ കുട്ടിയെ വിവാഹം ചെയ്‌താല്‍ കൊള്ളാമെന്നുണ്ട്. എന്നെ ഈ കാര്യത്തില്‍ സഹായിക്കാന്‍ താങ്കള്‍ക്കാകുമോ?"
ഒറ്റ ശ്വാസത്തില്‍ ഞാന്‍ പറഞ്ഞു നിര്‍ത്തി.

"എന്താ നിങ്ങളുടെ കാസ്റ്റ് ?"
"@#$%^&@"
"അത് തന്നെയാണ് ആ കുട്ടിയുടേതും എന്ന് തോന്നുന്നു. ഒരു കാര്യം ചെയ്യൂ. എന്റെ നമ്പര്‍ തരാം. തിങ്കളാഴ്ച വൈകിട്ട് ഒന്ന് വിളിക്കൂ. രശ്മിയോട് സംസാരിച്ചിട്ടു വിവരം പറയാം"

സഫ്രാസിന്റെ നമ്പര്‍ വാങ്ങി, നന്ദി പറഞ്ഞ് ഞാന്‍ ഇറങ്ങി നടന്നു.. ബൂത്തില്‍ നിന്നും ഏട്ടത്തിയെ വിളിച്ചു കാര്യം ബോധിപ്പിച്ചു. സംഗതി ഇത്രത്തോളം പുരോഗമിച്ചതിനാല്‍ ഞാന്‍ തിരികെ ബാംഗ്ലൂര്‍ക്ക് തന്നെ വണ്ടി കയറി.

ആ യാത്ര രസകരമായിരുന്നു.
മനസ്സ് നിറയെ അവളെക്കുറിച്ചുള്ള ചിന്തകള്‍.
ബസ്സിന്റെ ചില്ലുകല്‍ക്കിടയിലുള്ള വിടവിലൂടെ അരിച്ചെത്തിയ തണുത്ത കാറ്റിന് അവളുടെ മണവും ചൂടും.
പാതി മയക്കത്തില്‍ പലവട്ടം സ്വപ്നത്തില്‍ വന്നവള്‍ എന്നെ വിളിച്ച്ചുനര്‍ത്തി...അന്ന് മാത്രമല്ല, പിന്നീടുള്ള പല ദിവസങ്ങളിലും.

തിങ്കളാഴ്ച വൈകുന്നേരം സഫ്രാസിനെ വിളിച്ചു സംസാരിച്ചു.
ഞങ്ങള്‍ ഒരേ കാസ്റ്റാണെന്നും , അവള്‍ക്കെന്നെ കണ്ട ഓര്മ്മയുണ്ടെന്നും പറഞ്ഞ് സഫ്രാസ് രശ്മിയുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ തന്നു. കൂട്ടത്തില്‍ ഒരു കാര്യം കൂടി ആ ചെറുപ്പക്കാരന്‍ പറയുകയുണ്ടായി.
ഈ മാസം കര്‍ക്കിടകമാണെന്നും, നല്ല കാര്യങ്ങള്‍ തുടങ്ങാന്‍ കൊള്ളില്ലെന്നും, ആയതിനാല്‍ ചിങ്ങത്തിലേ വിളിക്കാവൂ എന്നവള്‍ പറഞ്ഞെന്നും.

അത് കൂടി കേട്ടതോടെ, പ്രണയത്തിന്റെ എവറസ്റ്റ് കൊടുമുടിയിലേക്ക്, മഞ്ഞ് മലകളെ തെല്ലും വക വെക്കാതെ നഗ്നപാദനായി ഞാനോടി കയറുകയായിരുന്നു...
തണുത്തു വിറങ്ങലിച്ച ശരീരത്തില്‍ പ്രണയത്തിന്റെ തുടിപ്പുകള്‍ മാത്രം.
ചിങ്ങമാസമാകാന്‍ ഇനിയും ഇരുപതു ദിവസം.
കാത്തിരിപ്പിന്റെ, നിശ്ശബ്ദ പ്രണയത്തിന്റെ സുഖമുള്ള സ്വപ്നങ്ങളുടെ ഇരുപതു ദിവസങ്ങള്‍ ഓരോന്നായി ഒഴുകി നീങ്ങിക്കൊണ്ടിരുന്നു...

ആ ദിവസങ്ങളില്‍ ഞാന്‍ ഏത് നേരത്ത് ഏത് മലയാളം ടി.വി. ചാനല്‍ ഓണ്‍ ചെയ്താലും അതില്‍ പ്രണയ ഗാനങ്ങള്‍ മാത്രം. അന്നെനിക്ക് വേണ്ടി പ്രണയഗാനങ്ങള്‍ സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ്, സൂര്യ, കൈരളി തുടങ്ങിയ ചാനലുകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.


മുന്‍കൂട്ടി പറഞ്ഞ് ചട്ടം കെട്ടിയതനുസരിച്ച് ചിങ്ങമാസം ഒന്നാം തീയതി തന്നെ ഏടത്തി രശ്മിയുടെ വീട്ടില്‍ വിളിച്ചു.
അവളുടെ അമ്മയാണ് ഫോണ്‍ എടുത്തത്.
രശ്മി ഇക്കാര്യം നേരത്തെ വീട്ടില്‍ പറഞ്ഞിരുന്നുവെന്നും, അവര്‍ വിളി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നും കേട്ടതോടെ കാര്യങ്ങള്‍ ശരിയായ ട്രാക്കിലൂടെ തന്നെയാണ് പോകുന്നതെന്ന് മനസ്സിലായി.

എന്റെ ജോലിയെ സംബന്ധിച്ച വിവരങ്ങള്‍ കൂടി അറിഞ്ഞതോടെ അവര്‍ക്ക് കുറെ കൂടി താല്പര്യമായത് പോലെ തോന്നി.
അവര്‍ക്ക് കൃഷിയാണ് പ്രധാന വരുമാനം. നൂറ് പറ കൊയ്യുന്ന പാടം ഉണ്ടത്രേ..

ഏതായാലും പെണ്ണ് കാണല്‍ തീയതി നിശ്ചയിച്ചു.
അങ്ങനെ ഒന്നാം ഓണത്തിന്റെ തലേദിവസം, എന്റെ ജീവിതത്തിലെ ആദ്യത്തെ ഔദ്യോഗിക പെണ്ണ് കാണല്‍ ചടങ്ങ് നടത്താന്‍ തീരുമാനമായി.

ഞങ്ങള്‍ക്ക് ജാതകം പ്രശ്നമല്ലെന്ന് രശ്മിയുടെ അമ്മയോട് ഏട്ടത്തി പറഞ്ഞപ്പോള്‍ കിട്ടിയ മറുപടിയും സ്വാഗതാര്‍ഹമായിരുന്നു.
"പക്ഷെ ഇവിടെ വരുമ്പോള്‍ ജാതകം നോക്കണമെന്നേ പറയാവൂ...പഴയ ആള്‍ക്കാരൊക്കെ ഉണ്ടാകും. അവര്‍ക്കിതൊക്കെ അച്ചട്ടാണ്.."

പെണ്ണ് കാണാന്‍ പോകേണ്ടതിന്റെ തലേ ദിവസം തന്നെ ഞാന്‍ ചിറ്റൂര് ഏട്ടന്റെ വീട്ടിലെത്തി, ഒരു അവസാന വട്ട റിഹേഴ്സല്‍ നടത്തി.
പെണ്ണിനോട് എന്തൊക്കെ കാര്യങ്ങള്‍ ചോദിക്കണമെന്നും പറയണമെന്നും ചോദിച്ചപ്പോള്‍, സംഗതി നടക്കണം എന്നുണ്ടെകില്‍ കഴിവതും ഒന്നും മിണ്ടാതെ വായടച്ച് ഇരിക്കുന്നതായിരിക്കും നല്ലത് എന്ന് ഏട്ടത്തി ഉപദേശിച്ചു.

പിറ്റേ ദിവസം, കുളിയും തേവാരവും ഒക്കെ കഴിഞ്ഞു ഞങ്ങളെല്ലാവരും കൂടി ഒരു ടാക്സി പിടിച്ച് രശ്മിയുടെ വീട്ടിലേക്കു പുറപ്പെട്ടു.
വണ്ടി പാറ ജംഗ്ഷനില്‍ എത്തിക്കഴിഞ്ഞ്, വീട്ടിലേക്കു ചെല്ലേണ്ട വഴി മനസ്സിലാക്കാന്‍ രശ്മിയുടെ വീട്ടിലേക്കു വിളിച്ചശേഷം ഏട്ടത്തി പറഞ്ഞു.

"എടാ.. എന്തോ സംതിംഗ് റോങ്ങ് പോലെ.
പഴയ ആ ഒരു താല്പര്യം ഇപ്പൊ അവരുടെ സംസാരത്തില്‍ ഇല്ലേ എന്നൊരു സംശയം."

"ഏയ്, അങ്ങനെയൊന്നും ഉണ്ടാകില്ല. ഫോണിലായത് കൊണ്ട് തോന്നിയതാകാം." ഞാന്‍ പറഞ്ഞു.
"ആവാം.."

പോകുന്ന വഴി ആ പഴയ പൊട്ടക്കുളം ഏട്ടത്തിക്ക് കാണിച്ച് കൊടുത്തു.
പിന്നെയും കുറെ ദൂരം താണ്ടിയാണ് ഞങ്ങള്‍ രശ്മിയുടെ വീട്ടിലെത്തിയത്.
ചെന്നപ്പോള്‍ ദാണ്ടെ, അവിടെ ഒരു ചെറിയ പെരുന്നാളിനുള്ള ആളുണ്ട്.
ഓണമായതിനാല്‍ എല്ലാരും കൂടി ഒത്തു ചേര്‍ന്നിരിക്കുകയാണ്.

പരിചയപ്പെടല്‍ തുടങ്ങി.
രശ്മിയുടെ അച്ഛനോ അമ്മയോ ആരും തന്നെ ഞങ്ങളോടൊന്നും തന്നെ മിണ്ടിയതേയില്ല.
പകരം മറ്റു ബന്ധുജനങ്ങളാണ് കാര്യങ്ങള്‍ സംസാരിച്ചത്.

എന്റെ സ്വദേശം കോട്ടയം ആണെന്നറിഞ്ഞതും തലമൂത്ത കാര്ന്നോമ്മാരിലൊരാള്‍ പറഞ്ഞു,

"തെക്കനേം മൂര്‍ഖനേം ഒരുമിച്ച് കണ്ടാ ആദ്യം തെക്കനെ തല്ലണമെന്നാ പ്രമാണം"
ഏട്ടന്‍ അത് കേട്ട് തമാശ മട്ടില്‍ ചിരിച്ചു.
എന്റെ സിരകളില്‍ ചോര പുഴയോഴുകി.
തെക്കന്മാര്‍ക്ക്‌ എന്താണ് കുഴപ്പം?
അല്ലേല്‍ തന്നെ, വെറുമൊരു മദ്ധ്യതിരുവിതാംകൂറ് കാരനായ ഞാന്‍ എങ്ങനാണ് തെക്കനാകുക ?
അതും പോട്ടെ, ഞങ്ങള്‍ നിങ്ങളെ വടക്കന്‍ എന്ന് വിളിക്കാറുണ്ടോ?
പാലക്കാട് കാരന് കോട്ടയം കാരന്‍ തെക്കനാണെങ്കില്‍ കണ്ണൂര്‍ കാരന് പാലക്കാടനും തെക്കനായി വരില്ലേ?

ഇങ്ങനെയെല്ലാം ചോദിക്കാനും രണ്ടു കിടിലന്‍ ഡയലോഗ് കാച്ചാനും ചോര തിളച്ച് മറിഞ്ഞെങ്കിലും ഞാന്‍ നിശ്ശബ്ദം സഹിച്ചു..എല്ലാം നിനക്ക് വേണ്ടി...

ഇതിനിടയില്‍ കാപ്പി കുടി കഴിഞ്ഞു.

ഒന്ന് രണ്ടു ചെറിയ കല്ലുകടികള്‍ ഒഴിച്ചാല്‍ സ്ഥിതിഗതികള്‍ പൊതുവേ ശാന്തം.
സ്ത്രീ ജനങ്ങളിലാരോ എന്നെ അകത്തേക്കു വിളിച്ച് ഒരു മുറിയിലിരുത്തി.
പിന്നീടവര്‍ രശ്മിയെ ഉന്തി തള്ളി അകത്തേക്ക് വിട്ടു...

പ്രണയത്തിന്റെ നിലയ്ക്കാത്ത മന്ത്രങ്ങളുമായി ഒരിക്കല്‍ കൂടി നിന്റെ മുന്നിലേക്ക്‌...
വിധിയെഴുത്ത്തിന്റെ ആദ്യ പരീക്ഷണം...

അവള്‍ ഡിഗ്രി കോഴ്സ് കഴിഞ്ഞു നില്ക്കുകയാണെന്നും എന്നാല്‍ എല്ലാ വിഷയങ്ങളും കിട്ടിയിട്ടില്ല എന്നും അവളുടെ അമ്മ നേരത്തെ പറഞ്ഞിരുന്നു.
ചോദ്യം അതിനെക്കുറിച്ച് തന്നെ ആകാം.

"ഡിഗ്രിക്ക് ഇനിയും എത്ര വിഷയം കിട്ടാനുണ്ട്?"
ആദ്യ പെണ്ണ് കാണല്‍ ചടങ്ങിലെ ആദ്യ ചോദ്യം; മഹത്തായ ചോദ്യം.
"മൂന്നെണ്ണം കിട്ടാനുണ്ട്."
"ഓ.. അത് സാരമില്ല. പഠിച്ചിട്ടെഴുതി എടുത്താ മതി. എന്നിട്ടടുത്ത കോഴ്സിനു പോകാം"
"മൂന്നല്ല; ആറെണ്ണം കിട്ടാനുണ്ട്.." അവള്‍ പെട്ടന്ന് തിരുത്തി.

ഇനിയും വേണേല്‍ പഠിച്ചോ എന്ന് പറഞ്ഞപ്പോള്‍ തോറ്റ വിഷയങ്ങളുടെ എണ്ണം പൊടുന്നനെ കൂടിയിരിക്കുന്നു.
മിടു മിടുക്കി.
ഇത്രയും ആയപ്പോഴേക്കും അവളില്‍ ഉണ്ടായിരുന്ന വെപ്രാളവും, ചമ്മലും എല്ലാം കൂടി അതിന്റെ മൂര്ദ്ധന്യാവസ്ഥയില്‍ എത്തിയിരുന്നു.

"ഞാന്‍ പൂവാ" എന്ന് പറഞ്ഞ്, പന്തം കണ്ട പെരുച്ചാഴിയെ പോലെ അവള്‍ അടുത്ത മുറിയിലേക്ക്‌, അവിടെ നിന്നും അടുക്കളയിലേക്ക് ഉള്‍വലിഞ്ഞു; ആമ അകത്തേക്ക് തല വലിക്കുന്നത് പോലെ.

കേവലം മുപ്പതു സെക്കന്ഡ് മാത്രം നീണ്ടു നിന്ന ഒരു പെണ്ണ് കാണല്‍.
എല്ലാവരുടെയും പെണ്ണ് കാണല്‍ ഇത് പോലെ, ഇത്രക്കിത്രക്കെ ഉള്ളൂ എന്ന് മനസ്സിനെ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ട് ഞാന്‍ നെടുവീര്‍പ്പെട്ടു.

കാര്ന്നോമ്മാരുടെ കണ്ണിലെ കരടായി വീണ്ടും അവരുടെ ഇടയിലേക്ക്.
ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിശദ വിവരങ്ങള്‍ അവര്‍ക്ക് വേണം.
എല്ലാം എഴുതി കൊടുത്തു.
ജാതകം നോക്കണം, നോക്കിയേ പറ്റൂ.
ആവാം...

രശ്മിയുടെ ഗ്രഹനില അവര്‍ എട്ടത്തിയെ ഏല്‍പ്പിച്ചു.
എന്റേത് അപ്പോള്‍ കൈവശമില്ലാതിരുന്നതിനാല്‍ തപാല്‍ മാര്‍ഗം അയക്കാമെന്നേറ്റു.

അങ്ങനെ ചടങ്ങ് കഴിഞ്ഞു..ശുഭം.

രശ്മിയുടെ വീടിന്റെ ഒരു വശത്ത് കണ്ണെത്താ ദൂരത്തോളം പരന്ന് കിടന്നിരുന്ന നെല്പാടങ്ങളോടും, പറമ്പില്‍ പുല്ല് തിന്നുകൊണ്ടിരുന്ന കറമ്പി പശുവിനോടും, മുറ്റത്തിന്റെ ഒരു കോണില്‍ നിന്നിരുന്ന മൂവാണ്ടന്‍ മാവിന്റെ ഉണക്ക ചില്ലയില്‍ സൊറ പറഞ്ഞിരുന്ന കാക്കകളോടും ഞാന്‍ യാത്ര പറഞ്ഞിറങ്ങി.
"ഭാഗ്യമുണ്ടെങ്കില്‍ വീണ്ടും കാണാം.."

തിരികെ പോരുന്ന വഴി ഞങ്ങള്‍ ഒരു ജോത്സ്യനെ പോയി കണ്ടു.

ആശങ്കകള്‍ക്കിടെ, കണ്ണടച്ചില്ലിലൂടെ ജ്യോത്സ്യന്റെ കണ്ണുകള്‍ കവടിയുടെ കണക്കുകളിലേക്ക്...

സംഗതി കെങ്കേമം...
ഉഗ്രന്‍..അത്യുഗ്രന്‍...
എല്ലാവിധ പൊരുത്തങ്ങളും ആവശ്യത്തില്‍ കൂടുതലെന്ന് ജ്യോത്സ്യന്‍.
ഇനിയെന്ത് വേണം?

ഉദ്ദേശിച്ചതിലും നൂറ് രൂപ കൂടുതല്‍ ജ്യോല്‍സ്യനു കൊടുത്ത്, എന്റെ ഗ്രഹനിലയും, ഗ്രഹനിലകള്‍ ചേരുമെന്ന ജ്യോത്സ്യന്റെ കുറിപ്പും തപാലായി അവള്‍ക്കയച്ച്, തിരികെ പോരുമ്പോള്‍ മനസ്സ് പ്രണയത്തിന്റെ പൂരപ്പറമ്പ് ആയി മാറിയിരുന്നു..
ഇനിയും കാത്തിരിപ്പിന്റെ ദിനങ്ങള്‍..

മൂന്നു ദിവസം കഴിഞ്ഞ് ഏട്ടത്തി അവരെ വിളിച്ചു.
രശ്മിയുടെ അമ്മയാണ് ഫോണ്‍ എടുത്തത്.
ജാതകം ചേരൂല്ലാത്രേ..

"എന്നിട്ട് ഞങ്ങള്‍ നോക്കിയപ്പോള്‍ ചേര്‍ന്നതാണല്ലോ ?"
"ഇതതല്ല, ദശാസന്ധി. കൂട്ടുദശ ഉണ്ടെങ്കില്‍ പിന്നെ ഒരു രക്ഷയുമില്ല. എന്നാ ശരി. വെച്ചേക്കട്ടെ.."

പൂരം കഴിഞ്ഞു.
ഉത്സവപ്പറമ്പ് കാലിയായി.
മഴയും കാറ്റും കോളും അടങ്ങി.

പ്രണയത്തിന്റെ കൂട്ടില്‍ വിരിയാനിരുന്ന മുട്ട തന്റേതല്ലെന്ന് പക്ഷിക്ക് മനസ്സിലായി. കാക്ക കുയിലിനെ കൊത്തി ഓടിച്ചു.
വേദനയോടെ കുയില്‍ പിന്നെയും പറന്ന് കൊണ്ടിരുന്നു...കൂട് തേടി..

സംഭവം നടന്നത് പാറ എന്ന സ്ഥലത്തായതിനാലും ജാതകത്താല്‍ മുടങ്ങിയതിനാലും കഥക്ക് ജാതകപ്പാറ എന്ന് പേരിട്ടു.
പേരിട്ടതും ഏട്ടത്തി തന്നെ ആണ്.

Saturday, August 21, 2010

ഓണാഘോഷം: ബ്ലോഗ്ഗറുടെ പോക്കറ്റടിച്ചു

ഓണാഘോഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂക്കളമിടാന്‍, ഉദ്യാനനഗരിയിലെ തിരക്കേറിയ പൂ മാര്‍ക്കറ്റായ സിറ്റി മാര്‍ക്കറ്റില്‍ പൂക്കള്‍ മേടിക്കുവാന്‍ പോയ ബ്ലോഗ്ഗര്‍ ശ്രീ മഹേഷ്‌ വിജയന്‍റെ പോക്കറ്റ് ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടു കൂടി അതിദാരുണമായി കൊള്ളയടിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പേഴ്സും അതിലുണ്ടായിരുന്ന അമൂല്യങ്ങളായ പലവസ്തുക്കളും തസ്ക്കരന്‍ അടിച്ചു മാറ്റി.

സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ ഓണാഘോഷ കമ്മറ്റി ചെയര്‍മാന്‍ റിജില്‍ ശങ്കര്‍ ഉത്തരവിട്ടു. ഓണാഘോഷ കമ്മറ്റി കണ്‍വീനര്മാരായ ശരത്, ജിന്‍സണ് എന്നിവര്‍ പ്രസ്തുത സംഭവത്തില്‍ പ്രകടിപ്പിച്ച വന്‍ ഞെട്ടലും ഉള്‍ക്കിടിലവും റിച്ചര്‍ സ്കെയിലില്‍ 1.1 cm ശക്തി രേഖപ്പെടുത്തുകയുണ്ടായി.

പൂക്കള്‍ മേടിച്ച ശേഷം മാര്‍ക്കറ്റിനു പുറത്തു വന്ന ശ്രീ മഹേഷിന്റെ മോന്ത അണ്ണാന്‍ ചപ്പിയ മാതിരിയും മ്ലാനവദനഗദ്ഗദകണ്ഠനായും കാണപ്പെട്ടത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഒന്നടങ്കം നിരാശയിലാഴ്ത്തി.

നഷ്ടപ്പെട്ട പേഴ്സിലുണ്ടായിരുന്ന വിലമതിക്കാനാവാത്ത വസ്തുക്കളില്‍ അദ്ദേഹത്തെ ആദ്യമായി പ്രണയിച്ച (അവസാനമായും) ഒരു പെണ്‍കുട്ടിയുടെ മനോഹരങ്ങളായ രണ്ടു ഫോട്ടോ , ആദ്യമായി നാട്ടില്‍ നിന്നും ബാംഗ്ലൂര്‍ക്ക് യാത്ര ചെയ്ത ട്രെയിനിന്റെ റിസര്‍വേഷന്‍ ടിക്കറ്റ് തുടങ്ങിയവ ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ എല്ലാ ഉയര്‍ച്ച താഴ്ച്ചകളിലും കഴിഞ്ഞ ആറ് വര്‍ഷമായി കൂടെ ഉണ്ടായിരുന്ന പേഴ്സാണ് നഷ്ടപ്പെട്ടിരിക്കുന്നത്‌.

പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ദുഃഖം കടിച്ചമര്‍ത്തി ഇടറിയ ശബ്ദത്തില്‍ അദ്ദേഹം മറുപടി പറഞ്ഞു.

"നഷ്ടപ്പെട്ട ആ ഫോട്ടോ എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. ആ പെണ്‍കുട്ടി എന്റെ ജീവിതത്തിലെ തന്നെ ഇന്‍സ്പിരേഷന്‍ ആയിരുന്നു. പാന്‍ കാര്‍ഡും വോട്ടര്കാര്‍ഡും ഡെബിറ്റ്-ക്രെഡിറ്റ്‌ കാര്‍ഡുകളുമെല്ലാം പോയത് എനിക്കൊരു പ്രശ്നമല്ല. പക്ഷെ ആ ഫോട്ടോസ്............"

ഒന്ന് നിര്‍ത്തി തേങ്ങുന്ന ഹൃദയത്തോടെ അദ്ദേഹം തുടര്‍ന്നു.

"ഇന്ന് അവളുടെ കല്യാണം കഴിഞ്ഞു, മൂത്തകുട്ടി ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. ഇനി എങ്ങനാണ് പോയി വീണ്ടുമൊരു ഫോട്ടോ തരാമോയെന്നു ചോദിക്കുന്നത് ?
മാത്രവുമല്ല, എന്തൊക്കെ പറഞ്ഞാലും വര്‍ഷങ്ങള്‍ക്കു മുന്‍പ് അവള്‍ തന്ന ആ ഫോട്ടോയ്ക്ക് പകരമാവില്ലല്ലോ മറ്റെന്തും.."

പ്രചോദനമായിരുന്ന ഫോട്ടോ നഷ്ടപ്പെട്ട സ്ഥിതിക്ക് ഇനി എഴുത്ത് നിര്‍ത്തുമോയെന്ന പത്രപ്രവര്‍ത്തകരുടെ ആകാംക്ഷ മുറ്റിയ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ലോകമെംബാടുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു.

"സത്യത്തില്‍, എഴുതുന്ന വലതു കയ്യിലെ തള്ളവിരലാണ് എനിക്ക് നഷ്ടപ്പെട്ടത്. എങ്കിലും ഒരു സ്റ്റെനോഗ്രാഫറെ വച്ച് ഞാനെന്റെ എഴുത്ത് തുടരുന്നതായിരിക്കും"

നഷ്ടപ്പെട്ടു പോയ പേഴ്സ് അതിലെ ഫോട്ടോ അടക്കം തിരികെ ഏല്പ്പിക്കുന്നവര്ക്ക് ശ്രീ മഹേഷ്‌ വിജയന്‍ ഇരുപതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അതേ സമയം പാരിതോഷിക തുക ഇനിയും കൂടാന്‍ സാധ്യതയുള്ളതിനാല്‍ കള്ളന്‍ അതിനായി കാത്തിരിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

സംഭവ ദിവസം രാത്രി ബഹുമാന്യനായ ബ്ലോഗ്ഗറെ, വെള്ളമടിച്ച് അവശനായ നിലയില്‍ വൈറ്റ് ഫീല്‍ഡിലെ ഒരു ഓടയില്‍ കണ്ടെത്തി എന്ന വാര്‍ത്ത ശുദ്ധ അസംബന്ധവും പോക്രിത്തരവുമാണെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. നഷ്ടപ്പെട്ടു പോയ തന്റെ പേഴ്സ് ഓടയില്‍ എങ്ങാനും ഉണ്ടോ എന്ന് ഇറങ്ങി നോക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ബാക്കിയെല്ലാം മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടികള്‍ മാത്രമാണ്.

ഇന്നലെ വൈകിട്ട് വൈറ്റ് ഫീല്‍ഡില്‍ ചേര്‍ന്ന വന്‍ സമ്മേളനത്തില്‍, സാമൂഹ്യ സാംസ്കാരിക രംഗത്തെ വന്‍ പ്രമുഖര്‍ പ്രസ്തുത സംഭവത്തെ അപലപിച്ച് തങ്ങളുടെ പ്രതിഷേധം അറിയിക്കുകയുണ്ടായി. ചിലര്‍ കടുത്ത ദുഖവും രോദനവും രേഖപ്പെടുത്തി.

പിന്നീട് നടന്ന 'മഹേഷിന്റെ പേഴ്സ്' ദുരിതാശ്വാസ നിധിയുടെ ഉദ്ഘാടനം അമ്പതു പൈസയുടെ ചെക്ക് ഡൊണേറ്റ് ചെയ്തുകൊണ്ട് ശ്രീമാന്‍ ജേര്‍വിസ് അവര്‍കള്‍ നിര്‍വഹിച്ചു. എത്രയും പെട്ടന്ന് ആ പേഴ്സ് കള്ളനെ കണ്ടെത്തി ഈ ദിരിതാസ്വാസ നിധി കൈമാറാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അതേ സമയം നഷ്ടപ്പെട്ട പേഴ്സ് തിരികെ കിട്ടുന്നതിനായി മൂന്നു മാസം വരെ കാത്തിരിക്കാനും എന്നിട്ടും കിട്ടുന്നില്ലെങ്കില്‍ മരിച്ചുപോയതായി കണക്കാക്കി ആദരാഞ്ജലികളും അന്ത്യകൂദാശകളും അര്‍പ്പിച്ച് കബറടക്കുവാന്‍ തീരുമാനിച്ചതായി ദുഖാര്‍ത്തനായ പേഴ്സിന്റെ ഉടമസ്ഥന്‍ അറിയിച്ചു. ചടങ്ങുകള്‍ക്ക് ശേഷം അന്നേ ദിവസം, പ്രത്യേക ദുഖനിവാരണ പാര്‍ട്ടി ഉണ്ടായിരിക്കുന്നതാണ്.

ശ്രീ. ബ്ലോഗ്ഗര്‍ മഹേഷിന്റെ ദുഃഖത്തില്‍ പങ്കു ചേരാന്‍ താല്പര്യമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ സ്വന്തം ഇ-മെയില്‍ ആയ maheshvjayan@yahoo.com -ലേക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ സന്ദേശം അയക്കാവുന്നതാണ്.

തന്റെ പുതിയ പേഴ്സില്‍ വയ്ക്കുവാന്‍ പുതിയ ഫോട്ടോകള്‍ ശ്രീ മഹേഷ്‌ വിജയന്‍ ക്ഷണിക്കുന്ന വിവരവും വളരെ വ്യസന സമേതം ഞങ്ങള്‍ അറിയിച്ചു കൊള്ളുന്നു.

Saturday, August 14, 2010

മൂന്ന് ബ്ലോഗ്‌ പരസ്യങ്ങള്‍

1. ബ്ലോഗ്‌ വില്പനയ്ക്ക്
പരസ്യ കോഡ്:

ഒരു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവും 400 ഫോളോവേഴ്സും 124 പോസ്റ്റുകളും ഉള്ള ഉത്തരാധുനിക ബ്ലോഗ്‌, തൂലിക നാമവും ഫോളോവേഴ്സുംപോസ്റ്റുകളുമടക്കം വില്പനയ്ക്ക്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന മറ്റുബ്ലോഗുമായി കൈമാറ്റവും പരിഗണിക്കുന്നതാണ്. Brokers Please Excuse.

2. ബ്ലോഗ്ഗര്‍ യുവതി, 22 വയസ്സ്
പരസ്യ കോഡ്: ബി

22 വയസ്സുള്ള സുന്ദരിയായ ബ്ലോഗ്ഗര്‍ യുവതി, നിലവാരമുള്ള പ്രൊഫഷണല്‍ ബ്ലോഗ്ഗര്‍, ബ്ലോഗനാര്‍ യുവാക്കളില്‍ നിന്നും ബ്ലോറോസ്കോപ്പ് (ബ്ലോതകം) സഹിതം ആലോചനകള്‍ ക്ഷണിച്ചു കൊള്ളുന്നു.

3. BLOG TRANSLATOR
പരസ്യ കോഡ്: സി

കുപ്രസിദ്ധ ബ്ലോഗായ 'ഇലച്ചാര്‍ത്തുകള്‍' മലയാളത്തിലെ തങ്ങളുടെ വന്‍ വിജയത്തിന് ശേഷം ഇംഗ്ലീഷ്
, തമിഴ്, ഹിന്ദി, കന്നഡ, തെലുഗു തുടങ്ങിയ അന്യഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. ആയതിലേക്ക് മലയാളത്തിലും കൂടാതെ മേല്‍പ്പറഞ്ഞ ഏതെങ്കിലും ഒരു ഭാഷയിലെങ്കിലും പ്രാവീണ്യവുമുള്ള സുന്ദരികളായ ബ്ലോഗിണികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉയര്‍ന്ന ശമ്പളത്തിന് പുറമേ ബ്ലോഗ്ഗറുടെ അളവറ്റ സ്നേഹവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതാണ്. മുന്‍പരിചയം ആവശ്യമില്ല.

താല്‍പര്യമുള്ളവര്‍ കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതിലേക്കായി ഇവിടെ ഒരു കമന്റിടാന്‍ ദയവായി അപേക്ഷിക്കുന്നു...!!!


Saturday, August 7, 2010

ബ്ലോഗ്ഗര്‍ക്ക് കിട്ടിയ വരം

പണ്ടൊരിക്കല്‍ ഒരിടത്ത് പരമു എന്നൊരു പാവം ബ്ലോഗ്ഗര്‍ ജീവിച്ചിരുന്നു. തന്റെ ബ്ലോഗിന് ഫോളോവേഴ്സ് ആരും ഇല്ലാതിരുന്നതിനാല്‍ പരമു വളരെ ദുഖിതനായിരുന്നു. ഒടുവില്‍ തപസ്സ് ചെയ്തു ദൈവത്തെ പ്രീതിപ്പെടുത്തി ഫോളോവേഴ്സിന്റെ എണ്ണം കൂട്ടുവാന്‍ ഒരു ദിവസം ബ്ലോഗ്ഗര്‍ പരമു തീരുമാനിച്ചു...

അങ്ങനെ പരമു തപസ്സു തുടങ്ങി.
അതികഠിനമായ തപസ്സിനൊടുവില്‍ ദൈവം പ്രത്യക്ഷപ്പെട്ടു.

"പരമൂ, നിനക്കെന്ത് വരമാണ് വേണ്ടത്?"
"ദൈവമേ, അങ്ങ് എന്റെ ബ്ലോഗിന് നൂറു ഫോളോവേഴ്സിനെ
തന്നനുഗ്രഹിച്ചാലും "
ദൈവം പരമുവിനെ അനുഗ്രഹിച്ചു.

തനിക്കു നൂറു ഫോളോവേഴ്സിനെ കിട്ടിയതറിഞ്ഞ പരമു വളരെ സന്തോഷവാനായി. എന്നാല്‍ കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പരമു വീണ്ടും ദുഖിതനായി. കാരണം, പരമുവിന് കിട്ടിയ ഫോളോവേഴ്സില്‍ ഒരു മലയാളി പോയിട്ട് ഒരിന്ത്യാക്കാരന്‍ പോലുമുണ്ടായിരുന്നില്ല. പത്താം ക്ലാസ്സില്‍ നല്ല അന്തസ്സായി തോറ്റ പരമുവാകട്ടെ ബ്ലോഗ്ഗെഴുതുന്നത് മലയാളത്തിലും.

പരമു വീണ്ടും തപസ്സു തുടങ്ങി.
ഘോര തപസ്സ്..
അവസാനം ദൈവം പ്രത്യക്ഷപ്പെട്ടു വരം ചോദിച്ചപ്പോള്‍ പരമു പറഞ്ഞു.

"ദൈവമേ, അവിടുന്ന് എനിക്ക് മലയാളികളായ നൂറു സുന്ദരന്മാരെയും സുന്ദരിമാരെയും ഫോളോവേഴ്സായി തന്നനുഗ്രഹിച്ചാലും."
"നിന്റെ ആഗ്രഹം പോലെ നടക്കട്ടെ" ദൈവം അനുഗ്രഹിച്ചു.

മലയാളികളായ നൂറു സുന്ദരികളെയും സുന്ദരന്മാരെയും ഫോളോവേഴ്സായി കിട്ടിയ പരമു സന്തോഷം കൊണ്ട് തുള്ളിച്ചാടി. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പരമു വീണ്ടും ദുഖിതനായി. കാരണം, കേരളത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിച്ചു വളര്‍ന്ന മലയാളം വായിക്കാനറിയാത്ത പുതു തലമുറയില്‍ പെട്ടവരായിരുന്നു പരമുവിന്റെ ഫോളോവേഴ്സിലെ എല്ലാവരും.

പരമു വീണ്ടും തപസ്സ് തുടങ്ങി.
കൊടുങ്കാറ്റും പേമാരിയും വകവെക്കാതെയുള്ള ഉഗ്ര തപസ്സ്.
ഒടുവില്‍ ദൈവം വീണ്ടും പ്രത്യക്ഷപ്പെട്ടു പറഞ്ഞു.

"മകനെ, നിനക്കെന്ത് വരമാണ് ഇത്തവണ വേണ്ടത്? പക്ഷെ ഒരു കാര്യം നീ ഓര്‍ക്കുക. ഇത് നിന്റെ അവസാനത്തെ ഊഴമാണ്. ഇനിയെത്ര തപസ്സനുഷ്ഠിച്ചാലും നാലാമതൊരു വരം നിനക്ക് ലഭിക്കുകയില്ല. "

അല്‍പനേരം നന്നായി ആലോചിച്ച ശേഷം പരമു ആവശ്യപ്പെട്ടു.

"മലയാളം നന്നായി എഴുതുവാനും വായിക്കുവാനും അറിയാവുന്ന കഥയും കവിതയും ഇഷ്ടപ്പെടുന്ന സുന്ദരികളും സുന്ദരന്മാരുമായ നൂറു യുവജനങ്ങളെ എനിക്ക് ഫോളോവേഴ്സായി തന്നാലും"
വരം കൊടുത്തു ദൈവം അപ്രത്യക്ഷനായി.

തന്റെ ഇഷ്ടപ്രകാരമുള്ള ഫോളോവേഴ്സിനെ കിട്ടിയ പരമു സന്തോഷത്താല്‍ മതി മറന്നു. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പരമു വീണ്ടും പഴയതിലും ദുഖിതനും നിരാശനുമായിത്തീര്‍ന്നു.കാരണം, പരമു ആവശ്യപ്പെട്ട പ്രകാരമുള്ള ഫോളോവേഴ്സിനെ ലഭിച്ചെങ്കിലും അവരാരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരോ ബ്ലോഗ്‌ വായിക്കുന്നവരോ ആയിരുന്നില്ല. അങ്ങനെ കിട്ടിയ വരങ്ങള്‍ കൊണ്ടൊന്നും ഒരു പ്രയോജനവും കിട്ടാതെ പരമു ബ്ലോഗെഴുത്ത് എന്നെന്നേക്കുമായി നിര്‍ത്തി.

ഗുണപാഠം : അര്‍ഹതയില്ലാതെ സ്വന്തമാക്കുന്ന നേട്ടങ്ങള്‍ കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല - ബ്ലോഗ്ഗര്‍ പരമു.

Sunday, August 1, 2010

ഫോളോവേഴ്സിനെ ആവശ്യമുണ്ട്

ബൂലോകത്ത് പിറന്നു വീണു ആദ്യ കഥ പോസ്റ്റിയിട്ട് വര്‍ഷം ഒന്ന് തികയുന്നു. പോസ്റ്റുകള്‍ പിന്നെയും പലതവണ പോസ്റ്റി. എന്നിട്ടും കമന്റുകള്‍ മാത്രം വന്നില്ല. ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോഴും ഒറ്റ നമ്പരില്‍ തന്നെ തുടരുന്നു.

ബൂലോകം മൊത്തമൊന്നു കറങ്ങിനോക്കി. ചെന്നിടത്തെല്ലാം എല്ലാവര്‍ക്കും ഒരുപാട് ഫോളോവേഴ്സുണ്ട്. അവര്‍ക്കൊക്കെ ധാരാളം കമന്റും കിട്ടുന്നുണ്ട്‌. എന്തിന് ഇന്നലെ ബ്ലോഗ്‌ തുടങ്ങിയവന് വരെ ലാവിഷായി ഫോളോവേഴ്സ്. എനിക്ക് മാത്രം ഇല്ല. ദുഖിക്കാന്‍ ഇതില്പരം ഒരു കാരണം എന്ത് വേണം?

എന്റെ പോസ്റ്റാകുന്ന കഥകളുടെ നിലവാരമില്ലായ്മയാണോ പ്രശ്നം? ഞാന്‍ സ്വയമൊരു വിശകലനം നടത്തി. അല്ല; കാരണം എഴുതുന്ന കഥകള്‍ വായിച്ചു ഞാന്‍ സ്വയം കരയുകയും പൊട്ടിച്ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അതിനര്‍ത്ഥം സാധാരണയിലും കവിഞ്ഞ് നിലവാരം പുലര്‍ത്തുന്നവയാണ് എന്റെ കഥകള്‍ എന്ന് തന്നെയാണ്.

ആരെയും ഒരേ സമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന കഥകള്‍. ഏത് വിവരമില്ലാത്തവന് പോലും വായിച്ചാല്‍ മനസ്സിലാകുന്ന കഥകള്‍. BIS ഹാള്‍മാര്‍ക്ക് മുദ്ര പതിക്കുവാന്‍ യോഗ്യതയുള്ള പത്തരമാറ്റുള്ള കഥകളാണെന്‍റേത് എന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം.

എന്നിട്ടും..????

രണ്ടു മാസം മുന്‍പ്, എന്റെ ബ്ലോഗിന് ISO 9098 അംഗീകാരം തരാം എന്ന് പറഞ്ഞു വന്നവന്മാരെ ജാഡ കാണിച്ചു പറഞ്ഞു വിട്ടത് ഒരു മണ്ടത്തരമായിപ്പോയി എന്നിപ്പോള്‍ തോന്നുന്നു...

ഞാന്‍ വീണ്ടും വീണ്ടും ആലോചിച്ചു കൊണ്ടേയിരുന്നു.
ശരിക്കും യഥാര്‍ത്ഥ പ്രശ്നമെന്താണ്?
കമന്റില്ലാത്ത പോസ്റ്റ്‌ പഞ്ചാരയില്ലാത്ത ഡബിള്‍ സ്ട്രോങ്ങ്‌ ചായ പോലെയാണെന്ന് പറഞ്ഞതാരാണ്?
എന്റെ തലയ്ക്കു ചുറ്റും കറങ്ങുന്ന കണ്ടക ശനി കമന്റിടാനെത്തുന്നവരെയും ഫോളോ ചെയ്യാനെത്തുന്നവരേയും തുരത്തി ഓടിക്കുകയാണോ?

അതോ ബ്ലോഗ്ഗര്‍മാരെല്ലാം കൂടി എന്നെ വീണ്ടും തോല്പ്പിക്കുകയാണോ ?
പറയൂ ബ്ലോഗ്ഗര്‍മാരെ, ഞാനെന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്?
നിങ്ങളുടെ ബ്ലോഗ്‌ വായിച്ചിട്ട് കമന്റിടാതെ പോകുന്നത് ഇത്ര വലിയ തെറ്റാണോ?
സമയമില്ലാത്തത് കൊണ്ടല്ലേ കമന്റിടാത്തത്? ഉണ്ടെങ്കിലിടുമോ?

എന്താണേലും വേണ്ടില്ല, യുദ്ധകാലാടിസ്ഥാനത്തില്‍ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടിയെ തീരൂ.. ജന്മസിദ്ധമായ എന്റെ കുരുട്ടു ബുദ്ധി പുര്‍വ്വാധികം ശക്തിയോടെ പ്രവര്‍ത്തിച്ചു തുടങ്ങി...

യൂറേക്കാ...!!
കിട്ടിപ്പോയി..!!!

എങ്ങും ഏതിനും എന്തിനും ഓഫറുകളുടെ പെരുമഴയല്ലേ ഇന്ന്..
ഞാനും ഒരു ഓഫര്‍ നല്‍കിയാലോ?

"ഫോളോവേഴ്സിനു ബ്ലോഗൊന്നിനു അഞ്ചു രൂപാ സമ്മാനം.
കമന്റ് ഒന്നിന് അമ്പതു പൈസ സമ്മാനം..
ഓരോ മാസവും തിരഞ്ഞെടുത്ത കമന്റിനു ബംബര്‍ സമ്മാനം "

പക്ഷെ ഒരു പ്രാക്ടിക്കല്‍ പ്രശ്നമില്ലേ? ബൂലോകത്തില്‍ അവിടെയും ഇവിടെയും കിടക്കുന്ന സമ്മാനര്‍ഹര്‍ക്ക് തുക എങ്ങനെ കൊടുക്കും?
വഴിയുണ്ട്. സമ്മാനത്തുക ഒരു നിശ്ചിത സംഖ്യയെത്തുമ്പോള്‍ സമ്മാനര്‍ഹര്‍ അവരുടെ ഡീറ്റയില്‍സ് എനിക്ക് -മെയില്‍ അയച്ചുതരുന്നു. തത്തുല്യ തുകയ്ക്ക് ഞാന്‍ അവരുടെ മൊബൈല്‍ റീച്ചാര്‍ജ് ചെയ്തു കൊടുക്കുന്നു.
സംഗതി ക്ലീന്‍.
നല്ല സൊയമ്പന്‍ ഓഫര്‍.
ടൂ ഇന്‍ വന്‍ ബെനിഫിറ്റ്.
എനിക്ക് ആരാധകരെയും കിട്ടും, ആരാധികമാരുടെ ഫോണ്‍ നമ്പരും കിട്ടും.!!
മച്ചാ, സൂപ്പര്‍ , ഡ്യൂപ്പര്‍ ഐഢിയ !!

അങ്ങനെ ഞാന്‍ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങി. ഏറ്റവും കൂടുതല്‍ കമന്റു കിട്ടിയ, ഫോളോവേഴ്സുള്ള ഉള്ള വ്യക്തിയെന്ന നിലയില്‍ ഞാന്‍ ഗിന്നസ് ബുക്കിലേക്ക്. പിന്നെ അവിടെ നിന്നും ലിംക വേള്‍ഡ് റെക്കോര്‍ഡിലേക്ക്..
ഇത്രയധികം ഫോളോവേഴ്സിനെയും കമന്റുകളെയും മാനേജ് ചെയ്യാനാകാതെ ഗൂഗിള്‍ അവരുടെ ബ്ലോഗ്സ്പോട്ട്.കോം വെബ്സൈറ്റ് പൊളിച്ചെഴുതും.

പക്ഷെ ഒരു വലിയ പ്രശ്നം?
ഇതൊക്കെ നടക്കണമെങ്കില്‍ കിടെ കിടെ എന്തെങ്കിലും പോസ്റ്റണ്ടേ? ആവനാഴിയിലെ അമ്പുകളെല്ലാം തീര്‍ന്നു. അറിയാവുന്നതെല്ലാം എഴുതിക്കഴിഞ്ഞു. ഇനി എന്തോന്ന് എഴുതാന്‍..? ഇപ്പൊ പണ്ടത്തെപ്പോലെയല്ല , കഥകള്‍ക്കിപ്പോ വല്ലാത്ത ദാരിദ്രമാണ്.

ഉടന്‍ മറ്റൊരു ആവനാഴി എങ്ങനെയെങ്കിലും കണ്ടു പിടിച്ചേ തീരു..
ഉം. അതിനും വഴിയുണ്ട്.. എങ്ങനെ?

'' പത്രങ്ങളിലെല്ലാം ഒരു പരസ്യം കൊടുക്കാം !!
"ഹെഡിംഗ്: കഥകള്‍ വിലക്ക് ആവശ്യമുണ്ട്.
മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കഥകള്‍ കോപ്പിറൈറ്റ് സഹിതം വിലക്ക് ആവശ്യമുണ്ട്. ബന്ധപ്പെടുക:
PB No 143,
NO 13, Love Shore,
Bangalore South."

ങ്ഹും!! എന്നോടാ കളി. ഞാനാരാ മോന്‍ !!

Monday, July 26, 2010

അകലെ ഒരിഷ്ടം

പണ്ട് എന്റെ അനിയത്തി സുജ (അച്ഛന്റെ അനിയന്റെ മകള്‍) ഹൈദരാബാദില്‍ നേഴ്സിംഗ് പഠിക്കുന്ന സമയം. പഠിക്കുവാന്‍ പോയ ശേഷം ആദ്യത്തെ അവധിക്കു നാട്ടിലെത്തിയപ്പോള്‍ ഞാന്‍ അവളെ കാണുവാന്‍ ചെന്നു. വിശേഷങ്ങളൊക്കെ പറയുന്ന കൂട്ടത്തില്‍ അവള്‍ തന്റെ പുതിയ കൂട്ടുകാരുടെയൊക്കെ ഫോട്ടോ ഉള്ള പുതിയ ഒരാല്‍ബം എന്നെ കാണിച്ചു. അതിലെ ഒരു മുഖം എന്നെ വല്ലാതെ ആകര്‍ഷിച്ചു...

"ഏതാടീ ഈ കുട്ടി ?" ഞാന്‍ തിരക്കി.
"എന്റെ റൂംമേറ്റാ, സരിത .."
"നിങ്ങള്‍ എത്ര പേരുണ്ട് ഒരു മുറിയില്‍ ?"
"
ഞങ്ങ പന്ത്രണ്ടു പേരുണ്ട്.."

വീണ്ടും വീണ്ടും ആ ഫോട്ടോയിലേക്ക് തന്നെ നോക്കി ഞാന്‍ ഇരുന്നു..എവിടെയോ ആ ചിത്രം എന്നെ വല്ലാണ്ട് ആകര്‍ഷിക്കുന്നത് പോലെ...
"ഇനിയുമുണ്ട് അവളുടെ ഫോട്ടോസ്. ഞാന്‍ കാണിച്ചു തരാം."
സുജ ആല്‍ബത്തിന്റെ താളുകള്‍ മറിച്ച് സരിതയുടെ എല്ലാ ഫോട്ടോകളും എന്നെ കാണിച്ചു. എല്ലാം നല്ല ചിത്രങ്ങള്‍.

"എടീ, നീയവളെ എന്റെ അന്വേഷണം അറിയിക്കണം.."
"അറിയിക്കാം"
"തിരികെ ചെല്ലുമ്പോള്‍, നീയവളെ എന്റെ ഫോട്ടോ കാണിക്കണം.."
"കാണിക്കാം."
"ഉറപ്പ്..?"
"ഉറപ്പ്.."

മൊബൈല്‍ പ്രചാരത്തിലാകാത്ത കാലമായിരുന്നു അത്. എല്ലാ മാസത്തിലെയും ആദ്യത്തെ ഞായറാഴ്ച ഹോസ്റ്റലിലെ ലാന്ഡ്ഫോണില്‍ വിളിച്ചാല്‍ മാത്രമേ സുജയോടു മിണ്ടാനാകുമായിരുന്നുള്ളൂ. എല്ലാ കുട്ടികളുടെ അച്ഛനമ്മാരും വിളിക്കുന്നത്‌ അതേ സമയതായിരുന്നതിനാല്‍ അന്നൊന്നും കാര്യമായി അവളോട്‌ മിണ്ടാനേ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സരിതയെക്കുറിച്ചൊന്നും ചോദിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.

എങ്കിലും ഞാന്‍ കാത്തിരുന്നു; ഓരോ വര്‍ഷവും സുജ അവധിക്കു നാട്ടില്‍ വരുന്നതും നോക്കി. അവള്‍ വന്നു, സരിതയുടെ പുതിയ ചിത്രങ്ങളുമായി...

"അവളെ നീ എന്റെ അന്വേഷണം അറിയിച്ചോ? "
"
ഉം.. അറിയിച്ചു."
"എന്നിട്ട് അവള്‍ എന്ത് പറഞ്ഞു?"
"തിരിച്ചും അന്വേഷണം അറിയിച്ചു.."
"വേറൊന്നും പറഞ്ഞില്ലേ..?"
"ഇല്ല.., വേറെന്തു പറയാന്‍..?" സുജ ചിരിച്ചു.
"അല്ലാ, നീയെന്നെക്കുറിച്ചു അവളോട്‌ പറഞ്ഞില്ലേ..?"
"പറഞ്ഞു."
"അവളുടെ ഫോട്ടോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞില്ലേ..?"
"ഉം..പറഞ്ഞു.."
"എന്നിട്ട്..?"
"എന്നിട്ടെന്താ കുന്തം.."

ഞാന്‍ നിശ്ശബ്ധനായി. എനിക്ക് സുജയോടു ദേക്ഷ്യം വന്നു തുടങ്ങി. ചിറ്റമ്മ അതിനിടക്ക് കയറി പറഞ്ഞു.
"നീ അവളെ വിട്, നിനക്ക് കുറച്ചു കൂടി നല്ല വിദ്യാഭ്യാസമുള്ള ഒരു പെണ്ണ് മതി..."
"ഈ വിദ്യാഭ്യാസം തന്നെ ധാരാളം.." ഞാന്‍ പിറ് പിറുത്തു..

വര്‍ഷങ്ങള്‍ കടന്നു പോയി. ഓരോ വര്‍ഷവും ഞാനവളുടെ പുതിയ ഫോട്ടോകള്‍ കണ്ടു. പക്ഷെ ഒരിക്കല്‍ പോലും ഞങ്ങള്‍ നേരിട്ട് കാണുകയോ ഫോണില്‍ ഒന്ന് മിണ്ടുകയോ പോലും ചെയ്യുകയുണ്ടായില്ല. മൂന്നു വര്‍ഷത്തെ കോഴ്സ് കഴിഞ്ഞു സുജക്ക് പാറ്റ്നയില്‍ ജോലി കിട്ടി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ മൊബൈലും എടുത്തു..ഞാന്‍ വിളിച്ചു..

"എടീ, അവളിപ്പോള്‍ എവിടെയാണ്, സരിത??"
"അവള്‍ക്കു ഡല്‍ഹിയില്‍ ജോലി കിട്ടി.."
"ഇനി അവള്‍ വിളിക്കുമ്പോള്‍ എന്റെ അന്വേഷണം പറയണം"
"
ഞങ്ങള്‍ ആരും ഇപ്പൊ അങ്ങനെ വിളിക്കാറില്ല"
ഞാനൊന്നും മിണ്ടിയില്ല, എങ്കിലും ഓരോ തവണ വിളിക്കുമ്പോഴും ഞാന്‍ സരിതയെ തിരക്കിക്കൊണ്ടിരുന്നു. പക്ഷെ പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കാലം അതിന്റെ വഴിക്ക് എങ്ങോട്ടോ പോയി.

മൂന്നു വര്ഷം പാറ്റ്നയില്‍ ജോലി ചെയ്തശേഷം സുജ ഗള്‍ഫിനു പറന്നു. പിന്നെ ഒട്ടും വിളിയില്ലാണ്ടായി. പതിയെ ഞാന്‍ സരിതയെ മറന്നു.
എന്റെ ഓര്‍മ്മകളില്‍ അവളെത്താതായി.
എന്റെ സ്വപ്നങ്ങളില്‍ അവളില്ലാതായി.
പുതിയ പുതിയ സൌഹൃദങ്ങള്‍ എന്നെ വലയം ചെയ്തു. അങ്ങനെ എന്നേക്കുമായി ഞാന്‍ സരിതയെ മറന്നു.. അവളുടെ മനോഹരങ്ങളായ ചിത്രങ്ങള്‍ മനസ്സില്‍ നിന്നും മാഞ്ഞു..

രണ്ടര വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം ജോലി നിര്‍ത്തി സുജ നാട്ടില്‍ തിരിച്ചെത്തി. ഞങ്ങള്‍ അവള്‍ക്കു കല്യാണാലോചനകള്‍ തുടങ്ങി.
ഒരു ദിവസം ഞാന്‍ ചുമ്മാ സുജയോടു ചോദിച്ചു.
"നിന്റെ പഴയ കൂട്ടുകാര്‍ ആരെങ്കിലും വിളിക്കാറുണ്ടോ..?"
ഒന്ന് നിര്‍ത്തി അവള്‍ പറഞ്ഞു.
"സരിത വിളിച്ചിരുന്നു. അവളുടെ കല്യാണം ഉറപ്പിച്ചു. "

ഓര്മ്മകളിലെവിടെയോ നിന്ന് സരിതയുടെ ചിത്രം മെല്ലെ മനസ്സില്‍ തെളിഞ്ഞു വന്നു.
പക്ഷെ ഒന്നും തോന്നിയില്ല.
"ഓഹോ. നല്ല കാര്യം..എന്നായിരുന്നു നിശ്ചയം..?"
"അവളും വെളിയിലായിരുന്നു. വന്നിട്ടിപ്പോ രണ്ടു മാസമായി. കല്യാണം ഉറപ്പിച്ചിട്ടിപ്പോ രണ്ടു ദിവസമേ ആയുള്ളൂ.. പിന്നെ......."

"പിന്നെ..?" ഞാന്‍ തിരക്കി.

"അവള്‍ നാട്ടിലെത്തിയപ്പോ അണ്ണനെ അന്വേഷിച്ചാരുന്നു. അണ്ണന്റെ കല്യാണം കഴിഞ്ഞോന്ന് ചോദിച്ചു..."

ഒരു നിമിഷം മനസ്സ് നിശ്ശബ്ധമായി.
ഉള്ളിലെവിടെയോ ഒരാളല്‍
ശരീരം ഒരു നിമിഷം തളര്‍ന്നു..
എന്നിട്ട് എന്തെയിത് സുജയെന്നോട് നേരത്തെ പറഞ്ഞില്ല..?
പക്ഷെ അവളോട്‌ ഒന്നും ചോദിച്ചില്ല..

നീണ്ട അഞ്ചു കൊല്ലങ്ങള്‍ക്ക് ശേഷവും സരിതയുടെ ചിത്രങ്ങള്‍ മനസ്സിലേക്ക് ഇരച്ചു വരുന്നു. അതെ, സരിതയുടെ ഫോട്ടോ അവസാനമായി കാണുന്നത് അഞ്ചു കൊല്ലം മുന്‍പാണ്. എന്നിട്ടും ഒട്ടും മങ്ങലേല്‍ക്കാതെ അവളുടെ മുഖം മനസ്സില്‍ കടന്നു വരുന്നു..

എന്തേ ഞാന്‍ അവളെ ഇത്രയും നാളും ഓര്‍മ്മിച്ചില്ല..??
പക്ഷെ എന്നിട്ടും അവള്‍ എന്നെ ഓര്‍ത്തു..
ദൈവമേ അവള്‍ക്കെന്നോട് എന്തെങ്കിലും ഇഷ്ടമുണ്ടായിരിന്നിരിക്കുമോ..?

"അടുത്ത മാസം പതിനെട്ടാം തീയതിയാണ് സരിതയുടെ കല്യാണം "
സുജയുടെ വാക്കുകള്‍ വീണ്ടും വീണ്ടും കാതില്‍ മുഴങ്ങി.
അധികം നീട്ടാതെ ആ സംസാരം അവസാനിപ്പിച്ച് ഞാന്‍ എന്റെ ഏകാന്തതയുടെ കൂടാരത്തിലേക്ക് മടങ്ങി..
മനസ്സിലെവിടെയോ അസ്വസ്ഥത കൂട് കെട്ടി..
ശാന്തമായ കടല്ക്കരയിലേക്കാഞ്ഞടിച്ച സുനാമി പോലെയായി മനസ്സ്..

അന്ന് രാത്രി, നൊമ്പരങ്ങളുടെ തൊട്ടിലില്‍ വീണ്ടുമൊരിക്കല്‍ കൂടി ഉറങ്ങാന്‍ കിടന്നപ്പോള്‍ പൊയ്പോയ ഓര്മ്മകളില് എവിടെയോ നിന്നും പാറിവന്ന അവളുടെ മുഖം എന്നോട് മന്ത്രിച്ചു...
"നിന്റെ ദുഖങ്ങള്‍ക്കിന്ന് അവധിയാണ്..."
"അതെ.. എന്റെ ദുഖങ്ങള്‍ക്കിന്ന് അവധിയാണ്; ഇന്ന് മാത്രമല്ല നാളെയും."



Wednesday, June 30, 2010

ഒരു വാലന്റീന്സ് ഡേയും കുറെ റോസാപ്പൂക്കളും

ലോകത്തില്‍ ഏറ്റവും അധികം വണ്‍വേ പ്രണയങ്ങള്‍ ഉള്ളത് ആര്‍ക്കായിരിക്കും ?
വെറുതെയിരുന്ന് ഈച്ച പിടിച്ചപ്പോള്‍ തോന്നിയ ഒരു സംശയമാണ്. ഒരു പക്ഷെ ആ ഭാഗ്യവാന്‍ ഇനി ഞാനായിരിക്കുമോ? ആയിരിക്കുവാന്‍ പല സാധ്യതകലുമുണ്ട്.

സത്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുവാന്‍ തന്നെ എനിക്ക് ഭയമാണ്. എന്തെങ്കിലുമൊന്നു കിട്ടുവാന്‍ നോക്കിയിരിക്കുകയാണിവിടുത്തെ പത്രക്കാരും ചാനലുകാരും. ഇതെങ്ങാനും അവന്മാരറിഞ്ഞാല്‍ ഉടന്‍ പാഞ്ഞെത്തും. പിന്നെ ചോദ്യങ്ങളായി, ഉത്തരങ്ങളായി, ആരാധകരായി, ഓട്ടോഗ്രാഫുകളായി എന്ന് വേണ്ട മഹാ തൊല്ലയാണ്. ബുദ്ധിജീവികള്‍ നാളെ പി. എസ്.സി പരീക്ഷയില്‍ ഇതൊരു ചോദ്യമാക്കിയെന്നു വരാം.
"ലോകത്തില്‍ ഏറ്റവും അധികം വണ്‍വേ പ്രണയങ്ങളുള്ള മലയാളി? "
എന്തിനീ വക പൊല്ലാപ്പുകള്‍. സത്യത്തില്‍ പ്രശസ്തി ഞാനാഗ്രഹിക്കുന്നില്ല.

എന്നാണു ആദ്യമായി പ്രണയിക്കുന്നത്‌ എന്ന് കൃത്യമായെനിക്കോര്‍മ്മയില്ല. ഓര്മ്മിച്ചെടുക്കുവാന്‍ പറ്റുന്ന ആദ്യത്തെ പ്രണയത്തെക്കുറിച്ച്; അന്നെനിക്ക് പ്രായം വെറും രണ്ടര വയസ്സ്. കുസൃതി കാട്ടി ഓടി നടന്ന് തലയിടിച്ച് പൊത്തോന്നു താഴെ വീണ് കരഞ്ഞു ബഹളമുണ്ടാക്കി നടക്കുന്ന പ്രായം. (ഞാന്‍ അന്ന് തൊട്ടേ ഒരു വില്ലനാണെന്ന് നാട്ടുകാര്‍ ഇപ്പോഴും പറയാറുണ്ട്‌. അവരുടെ ഒരു ഓര്‍മ്മ ശക്തിയേ !! ) അന്ന് അമ്മയുടെ ഒക്കത്തിരുന്നു പനച്ചിക്കാട്ട് അമ്പലത്തില്‍ തൊഴാന്‍ പോയപ്പോള്‍ ബസില്‍ ഞങ്ങളുടെ പുറകിലെ സീറ്റിലിരുന്നു കിന്നരിപ്പല്ലുകള്‍ കൊണ്ട് എന്നെ ചിരിച്ചു കാണിച്ചു ഒരു രണ്ടു വയസ്സുകാരി. ആ ഇഷ്ടം, എന്റെ നീണ്ട ഏകാന്ത പ്രണയങ്ങളുടെ തുടക്കം മാത്രമായിരുന്നു. ഇന്നും പനച്ചിക്കാട്ട് പോകുമ്പോള്‍ , വര്‍ഷമേറെ കഴിഞ്ഞിട്ടും അറിയാതെ മനസ്സ് അവള്‍ക്കായി തിരയും...

എന്റെ മനസ്സ് എത്ര വിശാലവും പ്രണയാതുരവുമാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. കാരണം എത്ര പെട്ടന്നാണ് പ്രണയത്തിന്റെ ഒരു കൂട് വിട്ടു മറ്റൊരു കൂട്ടിലേക്ക് ചേക്കാറാന്‍ എനിക്ക് സാധിക്കുന്നത്. അതുപോലെ ഒരേ സമയം ഒരുപാട് പേരെ തുല്യ അളവില്‍ പ്രണയിക്കുവാന്‍ കഴിയുന്നതും മഹത്തായ ഒരു കാര്യമായി ഞാന്‍ കരുതുന്നു. സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാനാവാതെ വരുമ്പോള്‍ പോയി തൂങ്ങിച്ചാകുന്ന മരമണ്ടന്മാരായ കാമുകന്മാരോട് എനിക്ക് സഹതാപം മാത്രമേ ഉള്ളൂ.. ആത്മഹത്യ ഒരു പഴയ ഫാഷന്‍ ആണെന്നവര്‍ മനസ്സിലാക്കുന്നില്ല. 'പരമ്പര' വിഡ്ഢികള്‍. നഷ്ടപ്പെട്ടതിലുമെത്റയൊ വലുതാണ്‌ വരാനിരിക്കുന്ന സൌഭാഗ്യങ്ങള്‍ എന്നവര്‍ അറിയുന്നില്ല.

എന്തോക്കെ പറഞ്ഞാലും ഒരു ടൂവേ പ്രണയം പോലും ഇല്ലാതിരുന്നതില്‍ എനിക്കല്പ സ്വല്പം നിരാശ ഉണ്ടായിരുന്നു എന്നത് ഒരു സത്യമാണ്. ആ നിരാശ മാറ്റിയെടുക്കുവാന്‍ പഠിക്കാത്ത പണി പത്തൊന്‍പതും പയറ്റി നോക്കിയെങ്കിലും നടന്നില്ല. പാവം ഞാന്‍.

'How to make anyone fall in love with you' എന്ന പുസ്തകവും പെണ്‍കുട്ടികളുടെ മനസ്സിലിരുപ്പറിയുവാനുള്ള 'Men are from Mars, Women are from Venus' എന്ന പുസ്തകവും അരച്ച് കലക്കി പഞ്ചാര ചേര്‍ത്ത് കുടിച്ചെങ്കിലും ഫലം തഥൈവ. ശങ്കരന്‍ എഗൈന്‍ ഓണ്‍ അടുത്ത പറമ്പിലെ കോക്കനട്ട് ട്രീ. പണ്ട് പാലാ ഗവ. പോളിടെക്നിക്കില്‍ തെണ്ടിത്തിരിഞ്ഞു നടന്നപ്പോള്‍ അനുഭവത്തിന്റെ 100W വെളിച്ചത്തില്‍ നിന്ന് എഴുതിയ ചരിത്ര പ്രസിദ്ധമായ ഒരു ആപ്തവാക്യത്തിന്റെ കാര്യം ഓര്‍മ്മ വരികയാണ്.
"പ്രണയം ദുഖമാണുണ്ണീ, വണ്‍വേയല്ലോ സുഖപ്രദം"

സത്യം പറയുന്നവന് ജീവിതത്തില്‍ നില നില്പ്പില്ല എന്ന് തെളിയിച്ച ഒരു മഹാസംഭവവും ഇതിനിടയിലുണ്ടായി.
ഒരു പ്രമുഖ മള്‍ട്ടി നാഷണല്‍ കമ്പനിയുടെ HR ഇന്റര്‍വ്യൂ ആണ് സന്ദര്‍ഭം. അഥിതി താരമായെത്തിയിരിക്കുന്നത് ഈയുള്ളവനാണ്. ഗപ്പിനും ലിപ്സ്റ്റിക്കിനും ഇടയിലുള്ള ഏതാനും ചില ചോദ്യങ്ങള്‍ മാത്രം. ഉത്തരം പറഞ്ഞാല്‍ ഞാനൊരു അഞ്ചക്കശംബളമുള്ള മഹാനായി തീരും.

സുന്ദരിയായ HR മാനേജര്‍ ചോദ്യം തുടങ്ങി.
"പറയൂ, എന്തൊക്കെയാണ് നിങ്ങളുടെ വീക്നെസ്? അതായതു നെഗറ്റീവ് പോയിന്റ്സ്? "
അധികമൊന്നും ആലോചിക്കാന്‍ മിനക്കെടാതെ ഞാന്‍ ഉള്ള സത്യം തുറന്നു പറഞ്ഞു.
"Inability to convert oneway love in to two way affairs"
പൊടുന്നനെ ഇന്‍റര്‍വ്യൂവറുടെ മുഖമിരുളുകയും എന്നെ നോക്കി 'യു കാന്‍ ലീവ് ഫോര്‍ ദി ഡേ' എന്ന് പറയുകയും ചെയ്തു. സത്യം പറഞ്ഞതിനുള്ള ശിക്ഷ നോക്കണേ. ചുമ്മാതല്ല ഈ നാട് നന്നാകാത്തെ. അന്ന് HR മാനേജരെ നോക്കി ഇളിച്ചു കാണിച്ച ശേഷം ആ പടി ഇറങ്ങിപ്പോന്നതില്‍ പിന്നെ എന്റെ പൂച്ച പോലും അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയിട്ടില്ല.

പക്ഷെ ഇത് കൊണ്ടൊന്നും തോറ്റു പിന്മാറാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. തോല്‍വി എന്നൊരു വാക്ക് എന്റെയും നെപ്പോളിയന്റേയും നിഖണ്ഡുവിലില്ലല്ലോ. സ്വന്തമായുള്ള ഏക 'English-Malayalam' നിഖണ്ഡുവില്‍ നിന്നും തോല്‍വിയുടെ ആ പേജ് പണ്ടേ ഞാന്‍ കീറി കളഞ്ഞിട്ടുള്ളതാണ്.

അങ്ങനെയിരിക്കയാണ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 'എങ്ങനെ പ്രണയിക്കാം' എന്ന ശില്പശാലയില്‍ പങ്കെടുക്കുവാനുള്ള മഹാഭാഗ്യം എനിക്ക് സിദ്ധിച്ചത്‌. അടുത്ത വാലന്റീന്സ് ഡേയ്ക്ക് മുന്പായി എന്‍റെ ആഗ്രഹം സഫലമാകുമെന്നും എന്‍റെ പ്രണയത്തിന്റെ വരിക്കപ്ലാവില്‍ ചക്ക കായ്ക്കുമെന്നും അത് പഴുക്കുമെന്നും ഒരു മഹായോഗി എന്നെ ആശീര്‍വദിച്ചു.

ശില്പശാലയില്‍ പങ്കെടുത്തു തിരികെ വീട്ടിലെത്തിയ എന്നെ വരവേറ്റത് തൊട്ടടുത്ത കെട്ടിടത്തില്‍ താമസിക്കാന്‍ വന്ന ഒരു സുന്ദരി മങ്ക ആയിരുന്നു. കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ അവളുടെ കടമിഴികള്‍ കൊണ്ടുള്ള നോട്ടങ്ങള്‍ ആലിപ്പഴം കണക്കെ എന്‍റെ ഹൃദയത്തില്‍ വീണലിഞ്ഞു ചേര്‍ന്നു. അവളെ കാണുമ്പോള്‍ എന്‍റെ കണ്ണുകള്‍ വലുതാകുകയും ഹൃദയമിടിപ്പിന്റെ താളം തെറ്റി, സംഗതിയാകെ നഷ്ടപ്പെട്ടു ഹൈപിച്ചിലാവുകയും ചെയ്തുകൊണ്ടിരുന്നതിനാല്‍ അവളുടെ കൂട്ടുകാരികളുടെ പിന്തുണയില്ലാതെ മുന്നേറാന്‍ എനിക്ക് സാധിക്കുകയില്ല എന്ന അവസ്ഥ സംജാതമാകുകയും ചെയ്തു. തുടര്‍ന്ന് അവളുടെ കൂട്ടുകാരികളെ പരിചയപ്പെട്ടു ചെറുതായി മിണ്ടിതുടങ്ങിയെങ്കിലും അവളെ കാണുമ്പോള്‍ ചക്റവ്യൂഹത്തിലകപ്പെട്ട പൂവന്കോഴിയെപ്പോലെ ആകാനായിരുന്നു എന്‍റെ വിധി. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ വാലന്റീന്സ് ദിനം എത്തിച്ചേര്‍ന്നത്.

എന്‍റെ വിശുദ്ധമായ പ്രണയം ഒരു റോസാപുഷ്പത്തിലൂടെ അവളെ അറിയിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു.
പക്ഷെ ഒരു സംശയം. ഏത് നിറത്തിലുള്ള പൂവിനോടാണ് അവള്‍ക്കു കൂടുതലിഷ്ടം...? പച്ച, മഞ്ഞ, ചുമല...ഏത് നിറം?

എന്തായാലും അതിരാവിലെ എഴുന്നേറ്റു ചന്തയ്ക്ക് പോയി പല നിറത്തിലുള്ള കുറെ റോസാപ്പൂക്കള്‍ വാങ്ങിച്ചു. വെള്ള, ഇളം ചുവപ്പ്, കടും ചുവപ്പ്, മഞ്ഞ, റോസ്, മജന്ത അങ്ങനെ പലജാതി റോസപ്പൂക്കള്‍. പച്ച മാത്രം കിട്ടിയില്ല. പച്ച നിറത്തിലുള്ള ഒരു പൂവും ലോകത്തിലില്ലാത്രേ. ഹോ എന്തൊരു ലോകമാണിത് ? പച്ച നിറത്തിലുള്ള പൂ കൊണ്ട് വാ, ഞാന്‍ നിന്നെ പ്രേമിക്കാം എന്ന് ഏതെങ്കിലുമൊരു പെങ്കൊച്ചു പറഞ്ഞിരുന്നെങ്കില്‍ എന്ത് ചെയ്തേനെ? തെണ്ടി പോയേനെ.. കല്യാണസൌഗന്തികത്തിന് ഏതു നിറമാണോ ആവോ?

എല്ലാ റോസും ഒരുമിച്ചു ചേര്‍ത്ത് കൈക്കുമ്പിളില്‍ വച്ച് അവള്‍ക്കായി ഞാന്‍ കാത്തിരുന്നു..
അവളെ മാത്രം എങ്ങും കണ്ടില്ല.
നീട്ടിപ്പിടിച്ച കൈകളിലെ റോസാപ്പൂക്കളുമായി ഞാന്‍ മാറത്തഹള്ളിയിലൂടെ അവളെ തേടി അലഞ്ഞു നടന്നു...
കണ്ടവരാരുമില്ല. പിന്നെ അവള്‍ എവിടെ പോയി?
ഞാനാകെ നിരാശനായി.
പൊടുന്നനെ , അതാ അവള്‍.. അവള്‍ നടന്നു വരുന്നത് എന്‍റെ നേര്‍ക്കാണ്...എന്‍റെ നേര്‍ക്ക്‌ തന്നെ...
ഹൃദയം ത്രസിച്ചു.
അവള്‍ അരികിലെത്തി...
പ്രണയാതുരമായ ഒരു ചെറു പുഞ്ചിരിയോടെ എന്‍റെ കണ്ണുകളിലേക്കു നോക്കി അവള്‍ റോസാപൂവിനായി കൈ നീട്ടി. ഒരു നിമിഷം എല്ലാ പൂക്കളിലുമൊന്ന് കണ്ണോടിച്ച് ഇഷ്ടപ്പെട്ടതൊന്നു തിരഞ്ഞെടുത്തപ്പോള്‍ അവളുടെ കൈ വിരലുകള്‍ അറിയാതെ എന്‍റെ കൈകളെ സ്പര്‍ശിച്ചു...
ഹൃദയം കോരിത്തരിച്ച നിമിഷം.
അവളുടെ മുഖത്തെ മന്ദഹാസം വശ്യമായ ഒരു ചിരിയായി മാറി.

ഞാന്‍ ആനന്ദസാഗരത്തിലാറാടി അവളെയും നോക്കി നില്‍ക്കെ, അവള്‍ പേഴ്സ് തുറന്നു ഒരഞ്ചു രൂപാ തുട്ടെടുത്തു എന്‍റെ കയ്യില്‍ വെച്ച് നടന്നകന്നു...
അല്‍പമകലെ മാറ്റി നിര്‍ത്തിയിരുന്ന ഒരു ബൈക്കില്‍ കയറി, എന്നെ കൊഞ്ഞനം കുത്തി, ഏതോ ഒരു തെണ്ടിയോടൊപ്പം അവള്‍ പോകവേ, ചരിത്രത്തിന്റെ സുവര്‍ണ്ണ ഏടുകളില്‍ പിച്ചള ലിപികളില്‍ ഒരു ആപ്തവാക്യം കൂടി ഞാന്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു..
"ബൈക്കും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി.."



Friday, May 7, 2010

കട്ടപ്പന സൂപ്പര്‍ കിടിലന്‍സ് പുതിയ ഐ.പി.എല്‍ ടീം

ബൂലോകം ഓണ്‍ലൈന്‍ - Breaking News
കട്ടപ്പന സൂപ്പര്‍ കിടിലന്‍സ് പുതിയ ഐ.പി.എല്‍ ടീം

18-Apr-2012

കട്ടപ്പന: മുംബൈയില്‍ വച്ച് നടന്ന ഐ.പി.എല്‍ ടീമുകളുടെ ലേലത്തില്‍ അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ കട്ടപ്പന ആസ്ഥാനമാക്കിയുള്ള സൂപ്പര്‍ കിടിലന്‍സ് കണ്സോര്‍ഷ്യം പുതിയ ടീമിനെ സ്വന്തമാക്കി. കോടമ്പാക്കം പിക്കിള്‍സ് ലിമിറ്റഡ്, വി. ഐ. പി. ബനിയന്‍ ആന്‍ഡ്‌ ജെട്ടീസ് തുടങ്ങിയ വന്‍ ബഹുരാഷ്ട്ര കുത്തകകളെ പിന്തള്ളിയാണ് കേരളത്തില്‍ നിന്നുള്ള സൂപ്പര്‍ കിടിലന്‍സ് കണ്സോര്‍ഷ്യം 3500 കോടി രൂപയ്ക്ക് ലേലം പിടിച്ചെടുത്തത്. തൊടുപുഴ പൊന്തക്കാട്ടില്‍ എട്ടുകാലി മമ്മൂഞ്ഞ് (റബ്ബര്‍ വെട്ട് ) ആണ് കണ്സോര്ഷ്യത്തിന്റെ ചെയര്‍മാനും സീ.ഇ.ഓ-യും. തങ്കമണി താഴത്തത്തറയില്‍ തൊരപ്പന്‍ വാസു (ഇഞ്ചി കൃഷി), ശിക്കാരി പാക്കരന്‍ (തടി വെട്ട്), രാജമ്മ രാജാക്കാട് തുടങ്ങിയ പ്രമുഖര്‍ക്ക് പുതിയ ടീമില്‍ ഓഹരി ഉള്ളതായി അറിയുന്നു.

അതേ സമയം സീ.ഇ.ഓ എട്ടുകാലി മമ്മൂഞ്ഞിന്റേയും തൊരപ്പന്‍ വാസുവിന്റേയും വീടുകളില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. നാലുകിലോയോളം വരുന്ന റബ്ബര്‍ ഷീറ്റും ഒരു കിലോ ഒട്ടുപാലും ഉള്‍പ്പെടെ അനേകം വിലപ്പെട്ട വസ്തുക്കള്‍ റെയ്ഡില്‍ പിടിച്ചെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

രാജാക്കാട് രാജമ്മക്ക് പുതിയ ടീമില്‍ പത്തൊന്‍പതു ശതമാനം സൌജന്യ ഓഹരിയുണ്ടെന്നും താനിതുവരെ അവരെ നേരിട്ട് കണ്ടിട്ട് പോലുമില്ല എന്ന ഐ. പി. എല്‍. ചെയര്‍മാന്‍ ലസിത് മസോധിയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്. എന്നാല്‍ രാജമ്മക്ക് സൌജന്യ ഓഹരി നല്കിയതാണോ അതോ അവര്‍ മസോധിയെ നേരിട്ട് ചെന്ന് കണ്ടില്ല എന്നതാണോ യഥാര്‍ത്ഥ പ്രശ്നമെന്ന ചോദ്യത്തിന് മറുപടി പറയാന്‍ അദ്ദേഹം വിസമ്മതിച്ചു.

പുതിയ ടീമിലെ ഭൂരിഭാഗം കളിക്കാരും മലയാളികളായിരിക്കുമെന്ന് സി. ഇ. ഓ എട്ടുകാലി മമ്മൂഞ്ഞ് ബൂലോകം ഓണ്‍ലൈനോട് പറഞ്ഞു. ഗോപുമോനെ ടീമില്‍ എടുക്കില്ല. അന്റാര്‍ട്ടിക്കയില് നിന്നും ആഫ്രിക്കയില്‍ നിന്നും ഏതാനും ചില വിദേശ കളിക്കാരെ കൊണ്ട് വരാനും ശ്രമം നടക്കുന്നുണ്ട്. പുതിയ ടീമിന്റെ ക്യാപ്ടനായി അടിമാലി ശശിയെ തിരഞ്ഞെടുത്തതായും അദ്ദേഹം വെളിപ്പെടുത്തി. അതിനിടെ ഐ. പി. എല്‍ ടീമില്‍ തങ്ങള്‍ക്കു ഇരുപതു ശതമാനം സംവരണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് സംസ്ഥാന ചുമട്ടു തൊഴിലാളി യൂണിയന്‍ രംഗത്തെത്തി. സംവരണം ഏര്പ്പെടുത്താത്തപക്ഷം കേരളത്തില്‍ വച്ച് നടക്കുന്ന ഐ. പി. എല്‍ മത്സരങ്ങള്‍ക്ക് നോക്കുകൂലി ഈടാക്കുന്നതാണെന്ന് യൂണിയന്‍ ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി.


കട്ടപ്പന സൂപ്പര്‍ കിടിലന്‍സ് ടീമിന്റെ ഉടമസ്ഥര്‍ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ബിനാമികള്‍ ആണെന്നും സര്‍ക്കാര്‍ അഴിമതിക്ക് കൂട്ടുനില്ക്കുകയാണെന്നും ആരോപിച്ചു പ്രതിപക്ഷകക്ഷികള്‍ ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കളുടെ വാഹനങ്ങള്‍, പാര്‍ട്ടി കല്യാണങ്ങള്‍, പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രസവം എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായി പ്രതിപക്ഷനേതാവ് പത്രക്കുറിപ്പില്‍ അറിയിച്ചു.


സൂപ്പര്‍ കിടിലന്‍സ് ടീമിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി ഇഞ്ചക്കാട്ടില്‍ ശാരദയെയും ഇടിവെട്ട് കുട്ടപ്പനെയും പരിഗണിക്കുന്നതായി അറിയുന്നു. ചീര്‍ ഗേള്‍സിനെ ബ്രസീലില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്നും അവരുടെ വേഷം മുണ്ടും ദാവണിയുമായിരിക്കുമെന്നും അറിവായിട്ടുണ്ട്. ചീര്‍ ഗേള്സിന് വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുവാനായി മഹേഷ്‌ വിജയനെ (കുപ്രസിദ്ധ ബ്ലോഗ്ഗര്‍, 28 വയസ്സ്, അവിവാഹിതന്‍) കണ്സോര്‍ഷ്യം ചുമതലപ്പെടുത്തി. ടീമിനെ പരിശീലിപ്പിക്കാനായി വനിതാ കോച്ചിനെ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ക്യാപ്ടന്‍ സ്ഥാനം രാജിവെക്കുമെന്ന് അടിമാലി ശശി ഭീഷണി മുഴക്കിയതായി ഞങ്ങളുടെ കട്ടപ്പന ലേഖകന്‍ റിപ്പോര്ട്ട് ചെയ്തു.


കട്ടപ്പന ടീമിന്റെ ഹോം മാച്ചുകള്‍ നടത്തുന്നതിനായി പുതിയ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ക്രിക്കറ്റ് അസ്സോസ്സിയേഷന്‍ തീരുമാനിച്ചു. കട്ടപ്പന ഇന്റര്‍നാഷണല്‍് എയര്‍പോര്‍ട്ടിനായി കണ്ടെത്തിയിരിക്കുന്ന സ്ഥലത്തിനടുത്തായാണ് സ്റ്റേഡിയം നിര്‍മ്മിക്കുക. അതിനിടെ കട്ടപ്പനയില്‍ ഐ. പി. എല്‍ മത്സരങ്ങള്‍ വരുന്നതോടു കൂടി ഗതാഗതക്കുരുക്ക് വന്‍തോതില്‍ വര്‍ദ്ധിക്കുമെന്നും ആയതിനാല്‍ ബസ്-ടാക്സി നിരക്കുകള്‍ ഉടന്‍ വര്‍ദ്ധിപ്പിക്കണമെന്നും സംയുക്ത മോട്ടോര്‍ വാഹന സമര സമിതി ആവശ്യപ്പെട്ടു.
കട്ടപ്പന ലോക ക്രിക്കറ്റ് ഭൂപടത്തിന്റെ നെറുകയില്‍ സ്ഥാനം പിടിക്കുന്ന കാര്യമായതിനാല്‍ പ്രബുദ്ധരായ കട്ടപ്പനയിലെ ജനങ്ങള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുവാനുള്ള നീക്കത്തെ എതിര്‍ക്കില്ല എന്നാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും സമര സമിതി ഭാരവാഹികള്‍ കൂട്ടിചേര്‍ത്തു.


കട്ടപ്പന ടീമിന്റെയും കൊച്ചി ടീമിന്റെയും മത്സരവേദി്കളില്‍ പൊറോട്ടയും പപ്പടവും വില്‍ക്കുന്നതിനുള്ള കരാര്‍ ഉദയാനാണ് താരം എന്ന സിനിമയിലൂടെ ലോകപ്രശക്തനായ ചലച്ചിത്ര താരം സരോജ് കുമാര്‍ സ്വന്തമാക്കി. പൊറോട്ടയും പപ്പടവും വാങ്ങുന്നവരില്‍ നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക്‌ സരോജ് കുമാറിന്റെ ഒപ്പം ഇരുന്നു നാരങ്ങവെള്ളം കുടിക്കുവാനുള്ള സുവര്ണ്ണാവസരം ലഭിക്കുന്നതാണ്.

കട്ടപ്പന സൂപ്പര്‍ കിടിലന്‍സ് ടീമിന്റെ പരിശീലന ക്യാമ്പ് മെയ്‌ രണ്ടു മുതല്‍ തൊടുപുഴ കണ്ടത്തില്‍ വര്ഗീസ് ചേട്ടന്റെ റബ്ബര്‍ തോട്ടത്തില്‍ വച്ച് നടക്കുന്നതായിരിക്കും. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള 14-നും 65-നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമായി അന്നേ ദിവസം രാവിലെ പരിശീലന സ്ഥലത്ത് എത്തിച്ചേരണമെന്ന് ടീം ഭാരവാഹികള്‍ അറിയിച്ചു.






Wednesday, April 28, 2010

വിട പറയുമ്പോള്‍

അവള്‍ക്കായി ഇനിയൊരു സമ്മാനം മേടിച്ചു കൊടുക്കുവാന്‍ ഒരവസരം തനിക്കൊരുപക്ഷേ ലഭിച്ചേക്കില്ലെന്ന് അയാള്‍ ദുഖത്തോടെ ഓര്‍ത്തു...

എന്തെങ്കിലും കൊടുക്കണം.
എന്താണ് കൊടുക്കുക?
ഒരു നല്ല സമ്മാനം...
അതിനു കാശെവിടെ?

കീശയില്‍ കൈയിട്ടു നോക്കി. മുഷിഞ്ഞ കുറെ പത്തു രൂപ നോട്ടുകളും കുറെ ചില്ലറയും മാത്രം.
മേശയുടെ ചുവട്ടില്‍ വച്ചിരിക്കുന്ന മണ്കുടുക്കയില്‍ അറിയാതെ കണ്ണെത്തി. ആകെയുള്ള സമ്പാദ്യം. രണ്ടു കൊല്ലം മുന്‍പ് ആ കുടുക്ക മേടിച്ചു തന്നതും അതില്‍ ആദ്യത്തെ വെള്ളിനാണയം ഇട്ടതും അവളാണ്.

അന്നവള്‍
പറഞ്ഞു.
"എന്നോട് പറയാതെ നീ ഒരിക്കലും ഈ കുടുക്ക പൊട്ടിക്കരുത്‌. പൊട്ടിച്ചാല്‍ പിന്നെ നമ്മള്‍ തമ്മിലൊരു ബന്ധവുമുണ്ടാവില്ല. ഇതിലിടുന്നത് എന്നെങ്കിലും നിനക്കുപകരിക്കും."

ഇത്രയും നാളത് അനുസരിച്ചു
ഇപ്പോഴത്‌ പൊട്ടിക്കുവാന്‍ സമയമായി.
അറ്റുകൊണ്ടിരുന്ന ബന്ധത്തിന്റെ അവസാനത്തെ കണ്ണിയുടെ വേദനിപ്പിക്കുന്ന ഞരക്കം പോലൊരു ശബ്ധമുണ്ടാക്കിക്കൊണ്ട് ആ കുടുക്ക പോട്ടിക്കപ്പെട്ടു.
ഇതിലിള്ളത് നിനക്കുപകരിക്കട്ടെ..
ആകെ കിട്ടിയത് മുന്നൂറ്റി ഇരുപത്താറു റുപ്പികയാണ്. അതുകൊണ്ട് എന്താകാന്‍?

ഉണ്ടായിരുന്ന കുറെ പഴയ പത്ര മാസികകളും നാല് കിലോയോളം വരുന്ന ഉണങ്ങിയ കശുവണ്ടിയും എടുത്തു വിട്ടു. കുറെ കാലം മുന്‍പ് ഒരു കൂട്ടുകാരന്റെ കല്യാണത്തിന് അഞ്ഞൂറ് റുപ്പിക കടം കൊടുത്ത കാര്യം പെട്ടന്നോര്‍മ്മ വന്നു. അവനെ അന്വേഷിച്ചു കണ്ടു പിടിച്ച് ആ കാശ് തിരികെ വാങ്ങി. ബഷീര്‍ ഇക്കയുടെ കയ്യില്‍ നിന്നും ഇരുന്നൂറു വായ്പയായി കിട്ടി. എല്ലാം കൂടെ ചേര്‍ത്ത് രണ്ടു ഗ്രാമോളം തൂക്കം വരുന്ന, തങ്കത്തിന്റെ രണ്ടു വളയങ്ങളില്‍ വെള്ളക്കല്ല് പാകിയ ഒരു മോതിരം വാങ്ങി.

കല്യാണത്തിന് മൂന്നു നാള്‍ മുന്നേയാണ്‌ വിവാഹസമ്മാനവുമായി അവളുടെ വീട്ടിലെത്തിയത്. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം നല്‍കിയ അതിരറ്റ സന്തോഷം ആശ്ചര്യം കൊണ്ട് വിടര്‍ന്ന അവളുടെ കണ്ണുകളില്‍ തെളിഞ്ഞു കാണാമായിരുന്നു...

അയാള്‍ അവളുടെ മുഖത്തേക്ക് നോക്കി.
ആ മുഖത്തെന്താണ്?
എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാതെ എന്ന ഭാവമോ? അതോ നിസ്സഹായതയുടെ നിശ്ശബ്ധതയില്‍ കരയാതിരിക്കാന്‍ ഇട്ടിരിക്കുന്ന ആവരണമോ?

എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെടുന്നു എന്നൊരു തോന്നല്‍ ഒരപശ്രുതി കണക്കെ മനസ്സിന്റെ താളം തെറ്റിക്കുവാന്‍ തുടങ്ങിയിട്ട് കുറെ നാളായി കഴിഞ്ഞിരുന്നു. വളരെ വിലപ്പെട്ടതെന്തോ ആണ് നഷ്ടപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു. ഭാവിയില്‍ ഒരിക്കലും മായ്ക്കാനാവാത്ത ഒരു ദുരന്ത സ്മരണയായി ആ നഷ്ടം തന്നെ വേട്ടയാടിക്കൊണ്ടിരിക്കുമെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു.

അവളുടെ അമ്മയുണ്ടാക്കിയ ചോറും കറികളും അവള്‍ അടുത്തിരുന്നു വിളമ്പിത്തന്നു. ഇനിയൊരിക്കലും അവള്‍ തനിക്ക് വിളമ്പി തരികയില്ല എന്നോര്‍ത്തപ്പോള്‍ മനസ്സ് വീണ്ടും പിടഞ്ഞു. ഓരോ ഓര്‍മ്മകളും ഓരോ ഞെട്ടലാവുകയാണ്...

യാത്ര പറഞ്ഞു വീടിന്റെ പടിക്കെട്ടിറങ്ങി പോരുമ്പോള്‍ തന്റെ ആത്മാവിനെ അവളെ ഏല്പ്പിച്ചിട്ടാണ് പോരുന്നത് എന്ന് തോന്നി. കുറച്ചു ദിവസങ്ങള്‍ക്കകം അവളീ നാട്ടില്‍ നിന്നും വിട പറയുമ്പോള്‍ തന്റെ ആത്മാവ് എന്നേക്കുമായി തന്നെ വിട്ടു പിരിയും...

നഷ്ടസ്വപ്നങ്ങള്‍ അനുസരണക്കേട്‌ കാട്ടിക്കൊണ്ട് വീണ്ടും ചിറകടിച്ചെത്തുന്നു...
ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും കൃഷ്ണന്‍ കോവിലിനു വെളിയില്‍ ആല്‍മര ചുവട്ടില്‍ ഇനി ആര്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുക?

തെങ്ങോലകള്‍ നൃത്തം ചെയ്യുന്ന പാടത്തിന്റെ കരയില്‍ കാറ്റിന്റെ പാട്ട് കേട്ട് കണ്ണില്‍ നോക്കിയിരിക്കുവാന്‍ ഇനി അവളില്ല...
അവളുടെ കൊച്ചു കൊച്ചു പരിഭവങ്ങളില്ല...
അവളുടെ വള കിലുക്കങ്ങളില്ല...

ഒരിക്കല്‍ അവളോടൊന്നിച്ചു നടന്ന ഒറ്റയടിപ്പാതകളില്‍ കൂടി നഷ്ടപ്പെട്ടുപോയ ആത്മാവിന്റെ പൊരുള്‍ തേടി ഏകനായി അയാള്‍ നടന്നു...
അര്‍ബുദം ബാധിച്ച മനസ്സിന്റെ തീരാ വേദനപോലെ അവളുടെ ഓര്‍മ്മകളുമായി വഴക്കാളിയായ കാലത്തിന്റെ കൈകളിലെ കളിപ്പാട്ടമായി അയാള്‍ ഇന്നും യാത്ര തുടരുന്നു...

Sunday, March 7, 2010

സ്വപ്നങ്ങളുടെ നാല് ദിനങ്ങള്‍

എന്റെ മൂന്നാമത്തെ പെണ്ണുകാണല്‍ കഥയാണിത്. എത്രയെണ്ണം എഴുതേണ്ടി വരുമോ ആവോ? ഇങ്ങനെ എഴുതുവാന്‍ തുടങ്ങിയാല്‍, തുടര്ക്കഥകളില്‍ തുടങ്ങി മെഗാസീരിയലുകളില്‍ ചെന്നേക്കാവുന്ന ഒരു പ്രതിഭാസമായി അത് മാറുമോ?

"തെരഞ്ഞെടുത്ത പെണ്ണുകാണല്‍ കഥകള്‍" എന്ന പേരില്‍ ഒരു വലിയ കഥാസമാഹാരം പുറത്തിറക്കേണ്ടി വന്നാലുണ്ടാകാവുന്ന ഗതികെടിനെക്കുറിച്ചു ഞാനോര്‍ത്തു പോയി.
ഒരു കൂട്ടുകാരന്റെ ഒരാശ്വാസവാചകം മനസ്സില്‍ കടന്നു വന്നു...
"സാരമില്ല; നീ എല്ലാം എഴുതൂ.. ആ കഥകള്‍ വായിച്ചു സഹതാപം തോന്നിയിട്ടെങ്കിലും ഒരു പെണ്ണ് നിന്റെ ജീവിതത്തില്‍ കടന്നു വരാതിരിക്കില്ല..."
ഒന്ന് കൂടി ആലോചിച്ചപ്പോഴാണ് അവന്റെ വാക്കുകളില്‍ എന്തോ ഒരു പന്തികേടുള്ള പോലെ തോന്നിയത്. എന്റെ പെണ്ണ് കാണല്‍ കഥകള്‍ വായിച്ചു സഹികെടുന്ന ബൂലോകത്തിലെ ബ്ലോഗര്‍മാര്‍ സംഘം ചേര്‍ന്ന് എവിടെന്നെങ്കിലും ഒരു പെണ്‍കുട്ടിയെ കണ്ടുപിടിച്ചു കൊണ്ടെതരും എന്നാണോ അവന്‍ ഉദ്ദേശിച്ചത്?
ഛെ..ഇച്ചേ.. അങ്ങനെയായിരിക്കില്ല...
അവനെന്റെ കൂട്ടുകാരനല്ലേ..

ഞങ്ങള്‍ - ഞാനും അരുണും - പതിവായി ഉച്ചക്ക് ഊണ് കഴിക്കുവാന്‍ പോകുന്നത് 'അമ്മച്ചി' മെസ്സിലാണ്. അക്ഷരനഗരിയായ കോട്ടയത്തുനിന്നുള്ള ഒരു അമ്മച്ചി ആണ് ഇതിന്റെ എല്ലാമെല്ലാം.
ചിലര്‍ തങ്കപ്പെട്ട സ്വഭാവമെന്നും മറ്റുചിലര്‍ പിച്ചള സ്വഭാവമെന്നും വാഴ്ത്തുന്ന, (ചില രാജ്യങ്ങളില്‍ തങ്കത്തേക്കാള്‍ ഡിമാണ്ട് പിച്ചളക്കാണത്രേ..) എന്റെ മഹനീയ ഗുണഗണങ്ങള്‍ കേട്ടറിഞ്ഞാണ് അമ്മച്ചി ആ ആലോചനയുമായി എന്ടടുത്തെത്തിയത്...

പെണ്‍കുട്ടിയുടെ പേര് ജിജ.
അമ്മച്ചിയുടെ ഒരു ബന്ധുവാണ് കക്ഷി.
കുട്ടി വെളുത്ത് സുന്ദരിയാണത്രേ...!

അവര്‍ക്ക് ഒരു നല്ല പയ്യനെ വേണം; എനിക്ക് ഒരു നല്ല പെണ്ണിനെ വേണം. ഞങ്ങള്‍ രണ്ടു കൂട്ടരും ചേരും, ഒരേ ചിന്താഗതിക്കാര്...

അപ്പൊ പിന്നെ പെണ്ണിനെ പോയി കണ്ടു കളയാം എന്നായി അമ്മച്ചി. ശരിയെന്നു ഞാനും...
പക്ഷെ ഒരു പ്രശ്നം, കൂട്ടത്തില്‍ വരാന്‍ ഒരാള്‍ വേണ്ടേ? എന്നെക്കാള്‍ ഗ്ലാമര്‍ കുറഞ്ഞ ഒരാളെ തപ്പിയെടുക്കുവാന്‍ ഒരു ശ്രമം നടത്തി. ആരെയും കിട്ടിയില്ല. സഹികെട്ടവസാനം എന്നെക്കാള്‍ ഗ്ലാമര്‍ കൂടിയ ഒരു കശ്മലനെയും കൂട്ടി അമ്മച്ചിയോടൊപ്പം ഞാന്‍ യാത്ര തിരിച്ചു...

അമ്മച്ചിയുടെ മകള്‍ സുസ്മിത(ചേച്ചി) നടത്തുന്ന ഒരു ലേഡീസ് ഹോസ്റ്റലാണ് ലൊക്കേഷന്‍. അവിടെയെത്തിയപ്പോള്‍ നേരം സന്ധ്യയായി. മകള്‍ സുസ്മിതയെ അമ്മച്ചി എനിക്കും ശരതിനും പരിചയപ്പെടുത്തി. ആഢ്യത്വമുള്ള ഒരു സ്ത്രീ. അവര്‍ ഇവിടെ ഏഴെട്ടു ലേഡീസ് ഹോസ്റ്റലുകള്‍ നടത്തുന്നു. കൂടാതെ കാശ്മീരി പരവതാനിയുടെ എക്സ്പോര്‍ട്ട് ബിസിനസ്സും ഉണ്ട്. പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍, വളരെ വിത്യസ്തയായ ഒരാളാണ് അവരെന്ന്നു എനിക്ക് മനസ്സിലായി.

അധികം താമസിയാതെ ഞാനിരുന്ന സെറ്റിയുടെ ഇടതു ഭാഗത്തുകൂടി അവള്‍ മെല്ലെ കടന്നു വന്നു, അവിടെയുണ്ടായിരുന്ന ഒരു മേശമേല്‍ ചാരി നിന്നു.

ഇവളാണ് കക്ഷി, ജിജ.
ഞാന്‍ അവളെ നോക്കിക്കൊണ്ടേയിരുന്നു...
അവള്‍ എന്നെയും നോക്കി.
വരണ്ടുണങ്ങിയ മനസ്സിന്റെ ചില്ലകളില്‍ ഒരു നനുത്ത സ്പര്‍ശമായി അവള്‍ ഊളിയിട്ടെത്തിയത് പോലെ.
മുറിയിലെ വെളിച്ചത്തിന് അല്പം മങ്ങലുണ്ടായിരുന്നു. ജിജയെ കാണാന്‍ പകല്‍ വെളിച്ചത്തില്‍ എത്താതിരുന്നതില്‍ എനിക്ക് അഗാധമായ കുണ്ഠിതം തോന്നി. അങ്ങനെയെങ്കില്‍ ഹോസ്റ്റലിനു മുന്നിലെ ചെറിയ വഴിയിലൂടെ ഒരഞ്ചു മിനിട്ട് നടന്നു സംസാരിക്കാമായിരുന്നു....

ഞാന്‍ പേര് ചോദിച്ചു; അവള്‍ പറഞ്ഞു.

എന്റെ ചോദ്യത്തിനുത്തരമായി സ്വന്തം പഠിപ്പിനെക്കുറിച്ച് പറഞ്ഞ ജിജ, തിരിച്ച് എന്റെ വിദ്യാഭ്യാസതെക്കുറിച്ച് ആരാഞ്ഞു. രണ്ടുപേരും അന്യോന്യം വീട്ടുകാരെക്കുരിച്ചും ജോലിയെക്കുറിച്ചും തിരക്കി.
അതോടെ തീര്‍ന്നു.. പരിപൂര്‍ണ്ണ നിശബ്ദത.
പിന്നൊന്നും എനിക്കും ചോദിക്കുവാനില്ലാണ്ടായി. എങ്കിലും ഒന്നും ചോദിക്കാതെ തന്നെ അവളെക്കുറിച്ചുള്ള എത്രയോ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചതായി മനസ്സ് പറഞ്ഞു.
ശാന്തവും പക്വവുമായിരുന്നു ജിജയുടെ പെരുമാറ്റം.
അവള്‍ എന്നോട് ഓരോന്നും ചോദിച്ചപ്പോള്‍ മനസ് വല്ലാണ്ട് ആഹ്ലാദഭരിതമായ പോലെ.

അല്പംനേരം കൂടി അമ്മച്ചിയോടും സുസ്മിതച്ചേച്ചിയോടും ഞങ്ങള്‍ സംസാരിച്ചിരുന്നു. ജിജ നന്നായി കവിത എഴുതുമെന്നു അവര്‍ പറഞ്ഞു. പിന്നെ ഞങ്ങള്‍ അവരോട് യാത്ര പറഞ്ഞിറങ്ങി.

എന്നെപ്പോലെ തന്നെ ശരത്തിനും ജിജയെ ഇഷ്ടപ്പെട്ടിരുന്നു. ഞങ്ങള്‍ രണ്ടുപേരും അവളെക്കുറിച്ച് കുറെ നേരം സംസാരിച്ചു. അവസാനം ഒരു സംശയം മാത്രം ബാക്കിയായി...

അവള്‍ക്കെന്നെ ബോധിച്ചോ എന്ന്...വളരെ ന്യായമായ സംശയം.
നാളെ അമ്മച്ചിയോട്‌ ചോദിച്ചാലറിയാം.
എങ്കിലും അന്ന് രാത്രി ഉറക്കത്തില്‍ ഞാന്‍ ജിജയെ സ്വപ്നം കണ്ടു. പക്ഷെ അതൊരു റൊമാന്റിക് സ്വപ്നം ആയിരുന്നില്ല. ഞാന്‍ ജിജയോടു ദേക്ഷ്യപ്പെടുന്നതായി കണ്ട സ്വപ്നത്തില്‍, അവളുടെ മുഖത്തെ പേടിച്ചരണ്ട ദൈന്യഭാവം ഇപ്പോഴും മനസ്സിലുണ്ട്. പാവം കുട്ടി.

പിറ്റേദിവസം വെള്ളിയാഴ്ച, അമ്മച്ചിയുടെ അടുത്ത് ഊണ് കഴിക്കുവാന്‍ പോകാന്‍ രാവിലെ മുതല്‍ അക്ഷമയോടെ ഞാന്‍ കാത്തിരുന്നു. അമ്മച്ചി എന്ത് പറയുന്നു എന്നറിയണം.
എന്നെ കണ്ടപ്പോള്‍ പതിവ് പോലെ അമ്മച്ചി വിശാലമായി പുഞ്ചിരിച്ചു.
പക്ഷെ അമ്മച്ചി ഒന്നും ചോദിക്കുന്നുമില്ല, പറയുന്നുമില്ല.
ഇനി അവള്‍ക്കെന്നെ ഇഷ്ടപ്പെട്ടുണ്ടാവില്ലേ..?
അതോ ഞാന്‍ എന്തെങ്കിലും പറയും എന്ന് അമ്മച്ചി പ്രതീക്ഷിക്കുന്നുണ്ടാവുമോ?

ഞങ്ങള്‍ ഊണ് കഴിച്ചു കഴിഞ്ഞു.
എന്തായീ എന്ന് അമ്മച്ചിയോട്‌ ചോദിച്ചാലോ?
മറുപടി ഒരുവേള ഇല്ല എന്നാണെങ്കിലോ?
വേണ്ട..ഇന്ന് വേണ്ട, ശനിയും ഞായറും അവധി കഴിഞ്ഞു വരുമ്പോള്‍ തിങ്കളാഴ്ച ചോദിക്കാം..
രണ്ടു ദിവസം കൂടിയെങ്കിലും എനിക്കവളെ സപ്നം കാണാമല്ലോ. കുറച്ചു നേരം കൂടിയെങ്കിലും ഞാനവളെ ഒന്ന് പ്രണയിച്ചോട്ടെ...

നഷ്ടങ്ങളുടെ പൂന്തോപ്പില്‍ വിടരുന്ന മൊട്ടുകള്‍ക്ക് നൊമ്പരത്തിന്റെ മണമുണ്ടാകും. ഇവിടെയും അങ്ങനെ തന്നെ ആയിരിക്കും, അല്ലാണ്ടാവാന്‍ വഴിയില്ല..
തിങ്കളാഴ്ച നിന്റെ മറുപടിക്കായി ഞാന്‍ കാത്തിരിക്കില്ല.
അമ്മച്ചിയെ കാണുമ്പോള്‍ പതിവ് പോലൊരു ചിരി മാത്രം.

ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത ഓര്‍മ്മകളില്‍ നാല് സുന്ദര ദിനങ്ങള്‍ കൂടി തന്നതിന്, പ്രിയപ്പെട്ട പെണ്‍കുട്ടീ നിനക്കായി ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു.

എന്നെങ്കിലും ഒരിക്കല്‍ ഈ വഴി നീ വന്നെങ്കില്‍, എന്റെ ബ്ലോഗിന്റെ താളുകളില്‍ നിന്റെ ദര്‍ശനം പതിഞ്ഞെങ്കില്‍, ഇനിയും വൈകിയിട്ടില്ലാത്ത ഒരുവേള ആണതെങ്കില്‍, നമുക്കിനിയും കണ്ടു മുട്ടാം.

അന്ന് എനിക്ക് നിന്നോട് ഒരു കഥ പറയുവാനുണ്ട്.....
മഞ്ചാടിക്കുരുക്കള്‍ കൊണ്ട് ടാജ്മഹല്‍ ഉണ്ടാക്കുവാന്‍ ആഗ്രഹിച്ച ഒരു പാവം ബ്ലോഗറുടെ സ്വപ്നങ്ങളുടെ കഥ.....



Tuesday, February 2, 2010

പൂച്ചരാജ്യം

ലോകത്തിലാദ്യമായി ഏറ്റവും ക്രൂരമായി തോറ്റത് വടക്കന്‍ വീരഗാഥയിലെ ചന്തുവാണ്. ആ മെഗാ പരമ്പരയിലെ അവസാനത്തെ എപ്പിസോഡ്കളിലൊന്നില്‍ കൂട്ടതോല്‍വികള് ഏറ്റുവാങ്ങിയവരിലൊരാളാണ് ഞാന്‍. വീട്ടുകാരും സ്വന്തക്കാരും പോരാഞ്ഞിട്ട് വഴിയെ പോയവര്‍ വരെ എന്നെ തോല്പ്പിച്ചു. എന്തിന്, സ്നേഹിക്കാത്ത പെണ്ണ് പോലും തോല്പ്പിച്ചു. എല്ലാ തോല്‍വികളുമേറ്റ് വാങ്ങിയ ഞാന്‍ ഒരു ബോര്‍ഡ് എഴുതി വീടിന്റെ വാതില്ക്കല്‍ തൂക്കി. "തോല്‍വികള്‍ മൊത്തമായും ചില്ലറയായും എടുക്കപ്പെടും". അന്ന് വൈകിട്ടാണ് എന്റെ ജീവിതം മാറ്റിമറിച്ച ആ മഹാസംഭവം നടന്നത്.

ആരോ എന്റെ തലക്കിട്ട് ഇരുമ്പ് വടി കൊണ്ടടിച്ചു.
അപ്പോള്‍ എനിക്ക് ബോധോദയമുണ്ടായി...
ഞാനെന്റെ നിയോഗം തിരിച്ചറിഞ്ഞു..
ആപ്പിള്‍ തലയില്‍ വീണപ്പോള്‍ ഭൂഗുരുത്വാകര്‍ഷണം തിരിച്ചറിഞ്ഞ ഐസക്ക് ന്യൂട്ടനെ പോലെ തലയ്ക്കടിയേറ്റപ്പോള്‍ ഞാനെന്റെ ദൗത്യം തിരിച്ചറിഞ്ഞു. ബോധം വന്നു കണ്ണ് തുറന്നു നോക്കിയപ്പോള്‍ ഞാനൊരു ചെറിയ പൂച്ചക്കുട്ടിയെ കണ്ടു. തവിട് നിറമുള്ള ഒരു കുഞ്ഞു പൂച്ച, അതെന്നെ നോക്കിക്കൊണ്ടിരിക്കുന്നു...

പൂച്ചക്കുട്ടി
...
പൂച്ച..പൂച്ചകള്‍...

എന്റെ ഇനിയുള്ള ജീവിതവും പൂച്ചകളും തമ്മില്‍ എന്തോ ഒരു ബന്ധമുള്ളത് പോലെ..
ബോധത്തിന്റെ ഉദയമായിരുന്നു അത്...ബോധോദയം...

മനുഷ്യനെ സ്നേഹിക്കുന്നവന്‍ വിഡ്ഢിയാണ്. അവനെ സ്നേഹിച്ചാലാണ് തോല്ക്കുന്നത്. പൂച്ചകളെ സ്നേഹിച്ചാല്‍ തോല്‍ക്കില്ല. പൂച്ച ചതിക്കില്ല. ഇനിയുള്ള ജന്മം പൂച്ചകളെ സ്നേഹിക്കുവാനും അവയ്ക്കുവേണ്ടി ജീവിക്കുവാനും ഞാന്‍ തീരുമാനിച്ചു.

ഞാന്‍ ആ പൂച്ചക്കുട്ടിയെ എടുത്തു, തലോടി. ഞാനതിനു നല്ല കുടംപുളിയിട്ടു വച്ച അയലക്കറി കൂട്ടി ചോറ് വിളമ്പി കൊടുത്തു. ഞങ്ങള്‍ പലകളികളും കളിച്ചു. അന്നത് എന്റടുത്തു തന്നെ ഉണ്ടായിരുന്നു. എനിക്കതിനോട് അഗാധമായ സ്നേഹം തോന്നി.

പിറ്റേ ദിവസം ഞാന്‍ പുറത്തേക്കിറഞ്ങി, നാട്ടിലാകെയൊന്നു കറങ്ങി. അന്നെനിക്ക് മൂന്നു പൂച്ചയെ കൂടി കിട്ടി. അവറ്റകള്‍ക്കെല്ലാം പട്ടുതുണിയിലുണ്ടാക്കിയ നല്ല കുപ്പായം ഞാന്‍ തയ്പ്പിച്ചു കൊടുത്തു. തൂവലുകള്‍ കൊണ്ടുണ്ടാക്കിയ മനോഹരങ്ങളായ തൊപ്പികള്‍ വാങ്ങിച്ചു കൊടുത്തു. അങ്ങനെ ചിരിയും കളിയുമൊക്കെയായി ഞങ്ങള്‍ അഞ്ചുപേരും സന്തോഷത്തോടെ കഴിഞ്ഞു.

പൂച്ചകളോടുള്ള എന്റെ സ്നേഹം അനുദിനം കൂടിക്കൊണ്ടിരുന്നു. അപ്പോള്‍ എന്റെ മനസ്സില്‍ മഹത്തായ ആ ആശയം ഓടിയെത്തി.
പൂച്ചരാജ്യം..
പൂച്ചകള്‍ മാത്രമുള്ള ഒരു കൊച്ചു രാജ്യം.
രാജാവ് ഞാന്‍, പൂച്ച രാജന്‍...
ഐശ്വര്യവും സാഹോദര്യവും സമത്വവും നിലനില്‍ക്കുന്ന ഒരു പൂച്ചരാജ്യം ഞാന്‍ സ്വപ്നം കണ്ടു.

അങ്ങനെ എല്ലാ ദിവസവും ഞാന്‍ പൂച്ചകളെ തേടി പുറത്തിറങ്ങി. നാട്ടുകാരെന്നെ 'പൂച്ച പിടുത്തക്കാരന്‍' എന്ന ബഹുമതി തന്നാദരിച്ചു. ഒരു പഞ്ചസാരച്ചാക്കിനകത്താക്കി പൂച്ചകളെ ഞാന്‍ എന്റെ രാജ്യത്തേക്ക് ഇമ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നു. എന്റെ ഒരേക്കര്‍ പുരയിടത്തിന്റെ പകുതിയും പൂച്ചകളെ കൊണ്ട് നിറഞ്ഞു. ആ പൂച്ചകളെല്ലാം പെറ്റുപെരുകുന്നതും അങ്ങനെ ഒരു വന്‍സാമ്രാജ്യത്തിന്റെ അധിപന്‍ ആകുന്നതും ഞാന്‍ സ്വപ്നം കണ്ടു.

എങ്കിലും ഞാന്‍ ഒരു എകാധിപതി ആയിരുന്നില്ല. പ്രജകള്‍ക്കായി ദിനവും അമ്പതുകിലോ മത്സ്യം വാങ്ങിക്കൊടുത്തു. അവര്‍ക്കുവേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ എല്ലാമേര്‍പ്പെടുത്തി. എന്റെ വിശാലമായ പുരയിടത്തെ മണ്ഡലങ്ങളായി തിരിച്ച് അവര്‍ക്കിടയില്‍ ഇലക്ഷന്‍ നടത്തി. അങ്ങനെ എനിക്ക് മന്ത്രിമാരുണ്ടായി. എന്റെ ഭവനം രാജകൊട്ടാരമായി പ്രഖ്യാപിക്കപ്പെട്ടു. പ്രജകള്‍ക്കിടയില്‍ സൌന്ദര്യമത്സരവും നൃത്തമത്സരവും സംഘടിപ്പിച്ചു.

പൂച്ചരാജ്യം
നീണാള്‍ വാണ്ടു...

ഇതിനിടയില്‍ മൃഗവകുപ്പില്‍ നിന്നും കുറെ ഉദ്യോഗസ്ഥരും വൃത്തികെട്ട നാട്ടുകാരും ചേര്‍ന്ന്, ഞാന്‍ പൂച്ചകളെ പീഡിപ്പിക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തി. എന്നാല്‍ എന്നോടുള്ള പൂച്ചകളുടെ സ്നേഹം കണ്ട അവര്‍ തോറ്റോടിപ്പോയി.

പൂച്ചകളെ നിരന്തരമായി നിരീക്ഷിക്കുക വഴി, അവരുടെ സംസാരഭാഷ ഞാന്‍ പഠിച്ചെടുത്തു. ഇപ്പോള്‍ കൃത്യമായി മ്യാവൂ മ്യാവൂ വെക്കാനും പ്രജകളുമായി ആശയവിനിമയം നടത്തുവാനും എനിക്കാകുന്നുണ്ട്. 'പൂച്ചഭാഷ ' (Cat Language) എന്നൊരു പുസ്തകവും ഇതിനിടയില്‍ ഞാനെഴുതുകയുണ്ടായി.

അങ്ങനെയിരിക്കെയാണ് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത്. പൂച്ചരാജ്യം ശത്രുക്കളാല്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. ആ ശത്രുക്കള്ക്കിടയില്‍ എന്റെ വീട്ടുകാരെയും ബന്ധുക്കാരെയും ഞാന്‍ കണ്ടു.
പൂച്ചരാജാവായ ഞാന്‍ തടവിലാക്കപ്പെട്ടു...
എന്നെ അവര്‍ കൊട്ടാരത്തിനകത്തുള്ള ഒരു മുറിക്കകത്ത് ചങ്ങലയിട്ടു പൂട്ടി.
രാജാവിനെ നഷ്ടപ്പെട്ട പ്രജകള്‍ നില്‍ക്കക്കള്ളിയില്ലാതെ പരക്കം പാഞ്ഞു...

പ്രജകള്‍ പീഡിപ്പിക്കപ്പെടുന്നത് കണ്ട് ഞാന്‍ പൊട്ടിക്കരഞ്ഞു. കൊട്ടാരത്തിന് വെളിയില്‍ വലിയ ലോറികള്‍ വന്നു നില്‍ക്കുന്നതും, എന്റെ പ്രജകളെ വലിയ കൂടുകളിലടച്ചു കയറ്റി കൊണ്ടുപോകുന്നതും ജനാലയിലൂടെ ഞാന്‍ കണ്ടു. ശത്രുക്കള്‍ അവരെ അടിമകളാക്കി നാട് കടത്തുകയാണ്.

പ്രിയപ്പെട്ട പൂച്ചകളെ നിങ്ങള്‍ എനിക്ക് മാപ്പ് തരൂ..
പാപിയായ ഈ മഹാരാജനോട് നിങ്ങള്‍ പൊറുക്കൂ..

ശത്രുപക്ഷത്തെ സേനാധിപന്‍ കൂടെക്കൂടെ എന്റെ അടുത്ത് വന്ന് കുത്തിവെപ്പിച്ചപ്പോഴും ഷോക്കടിപ്പിച്ചപ്പോഴും ഞാന്‍ 'മ്യാവൂ...മ്യാവൂ..' എന്ന് കരഞ്ഞു കൊണ്ടേയിരുന്നു...

Thursday, January 21, 2010

ദൈവത്തിന്റെ കോടതി

ദൈവത്തിന്റെ കോടതിയിലേക്കുള്ള യാത്ര വളരെ ദുസ്സഹമായ ഒന്നാണ്. പൊള്ളുന്ന മണലില്‍ കൂടിയും കുത്തനെ നില്ക്കുന്ന അനേകമനേകം മുള്‍്മുനകളില് ചവിട്ടിയും നടക്കേണ്ടി വരും. എരിയുന്ന കനലുകളും ഇഴജന്തുക്കളും എല്ലാം നമ്മെ കാത്തിരിക്കുന്നുണ്ടാകും.

യാത്രയില്‍ ആദ്യം കാണുന്ന പാത പിന്നീട് പലതായി പിരിഞ്ഞു പിരിഞ്ഞു പോകുന്നു. എല്ലാ പാതകളും അവസാനം ഒരിടത്താണ് എത്തിച്ചേരുന്നത്. ജീവിച്ചിരുന്നപ്പോള്‍ ഭുമിയില്‍ ചെയ്തു കൂട്ടിയ അപരാധങ്ങള്‍ക്കനുസരിച്ച് ഓരോരുത്തരുടെയും പാത വിത്യസ്തമാണ്. കുറവ് തെറ്റ് ചെയ്തിരിക്കുന്നവര്‍ക്ക് പെട്ടെന്ന് തന്നെ ന്യായാധിപന്റെ അടുത്തെത്തുവാനും തങ്ങളുടെ വിചാരണയെ നേരിടുവാനും സാധിക്കും. അല്ലാത്തവര്‍ കൂടുതല്‍ ദൂരം പോകേണ്ടതിനാല്‍ മനസ്സും ശരീരവും പെട്ടെന്ന് ക്ഷീണിക്കും.


വഴി
മാറി പോകുവാന്‍ ആര്‍ക്കും സാധിക്കുകയില്ല; യമകിങ്കരന്മാര്‍ കൂട്ടത്തില്‍ ഉണ്ടാകും. ചുടുകാറ്റ് ആഞ്ഞടിക്കുമ്പോള്‍ ദാഹജലത്തിനായി കേഴേണ്ടിവരും. പക്ഷെ ആരും തരില്ല. തളര്‍ന്ന് വീണാല്‍ യമകിങ്കരന്മാര്‍ ചട്ടവാര്‍കൊണ്ടടിക്കും. വിരലുകളിലെ നഖങ്ങള്‍ വലിച്ച് പറിച്ചെടുക്കും.

അല്പം മുമ്പിലായി ആരൊക്കൊയോ ചേര്‍ന്ന് ഒരു ചെറുപ്പക്കാരനെ കൊണ്ടുപോകുന്നത് കാണാം. അയാള്‍ വളരെയധികം പരിക്ഷീണനാണ്. ചാട്ടയുടെ അടിയേറ്റു ദേഹമാസകലം തൊലിപോയിരിക്കുന്നു. മുള്മുനകളില്‍ കൂടി നടന്നത് കാരണം അയാളുടെ ഓരോ ചുവടു വയ്പിലും രക്തം കൊണ്ടൊരു കാല്പ്പാട് തെളിഞ്ഞു കാണാം. നഖങ്ങളറ്റ് ചോരയൊഴുകുന്ന തന്റെ കൈകളില്‍, നിറമില്ലാത്ത-വെളുത്ത-ഒരു റോസാപുഷ്പം അയാള്‍ മാറോട് ചേര്‍ത്ത് പിടിച്ചിരുന്നു.

ഏതാനും മണിക്കൂറുകളുടെ യാത്രക്കുശേഷം ആ ചെറുപ്പക്കാരന്‍ ദൈവത്തിന്റെ കോടതിയില്‍ ഹാജരാക്കപ്പെട്ടു. അയാളുടെ ചുവന്ന കണ്ണുകളില്‍ നോക്കി ന്യായാധിപന്‍ ഉറക്കെപ്പറഞ്ഞു.

"ബ്രഹ്മദത്തന്‍"

കോടതിയിലെ പരവതാനിയിട്ട തറയില്‍ അയാള്‍ തളര്‍ന്നിരുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം അയാളെ ഇവിടെ വിചാരണ ചെയ്യും. എന്നിട്ട് ശിക്ഷിക്കും. അപ്പീലില്ലാത്ത ഒരു കോടതിയെ ഉള്ളൂ...അതിവിടമാണ് - ദൈവത്തിന്റെ കോടതി.

ബ്രഹ്മദത്തന്‍ മെല്ലെ തലയുയര്‍ത്തി ന്യായാധിപനെ നോക്കി. ഒരു ചാണതലയന്. ആരേയും പേടിപ്പിക്കുന്ന ക്രൂരമായ മുഖഭാവം. അയാളുടെ എതിര്‍ഭാഗത്തായി ഒരു പറ്റം മരിച്ച മനുഷ്യരെ കാണാം. വിചാരണ കേള്‍ക്കുവാന്‍ കാത്തു നില്ക്കുന്നവരാണവര്‍. അഞ്ഞൂറും ആയിരവും വര്‍ഷം പ്രായമുള്ളവരെയും തലയോട്ടിയും അസ്ഥികൂടവും മാത്രമുള്ളവരെയും അക്കൂട്ടത്തില്‍ കാണാം. ആ രൂപങ്ങളെ കണ്ടതും ബ്രഹ്മദത്തന്‍റെ സപ്തനാടികളും തളര്‍ന്നു.

തടിയനായ ഒരു മനുഷ്യന്‍ ഹാളിലേക്ക് പ്രവേശിച്ചു. അയാള്‍ ബ്രെഹ്മധതന്റെ കുറ്റപത്രം ന്യായാധിപന്‍ മുന്‍പാകെ സമര്‍പ്പിച്ചു. അനന്തരം അയാള്‍ ന്യായാധിപനെ അറിയിച്ചു.

"ഇയാള്‍ വളരെയധികം ക്രൂരനാണ്. ഭൂമിയില്‍ ഇവന്‍ തുളസി എന്നൊരു പെണ്‍കുട്ടിയെ സ്നേഹിച്ചിരുന്നു. അവള്‍ തന്നെ സ്നേഹിക്കില്ലെന്നു മനസ്സിലാക്കിയതും, അവളെ എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്ന് ഇയാള്‍ തീരുമാനിച്ചു. തുളസിയെ വേദനിപ്പിച്ച് തന്റേതാക്കുക്കുവാന്‍ ബ്രഹ്മദത്തന്‍ പദ്ധതിയിട്ടു. ആ ലക്ഷ്യത്തിനു കരുത്തേകുവാന്‍ അയാള്‍ സ്വന്തം കൈവിരല്‍ മുറിച്ച്, ആ ചോര കൊണ്ട് നെറ്റിയില്‍ കുറി തൊട്ടു. അങ്ങനെ ഇയാള്‍ ചെകുത്താന്റെ കൂട്ടത്തില്‍ ആയി. ഇവന്‍ ജീവിച്ചിരുന്നെങ്കില്‍ ആ പെണ്‍കുട്ടി ഈ കിരാതന്റെ കൈകളില്‍ പെട്ടുപിടയുമായിരുന്നു. ഇവന് ഏറ്റവും ക്രൂരമായ ശിക്ഷ തന്നെ നല്‍കണം. "

"ഈ പറഞ്ഞതൊക്കെ സത്യമാണോ..? " ന്യായാധിപന്‍ അന്വേഷിച്ചു.
"സത്യമാണ്" ബ്രഹ്മദത്തന്‍ മറുപടി നല്‍കി.
ആ തടിയന്‍ അയാളുടെ അടുത്തെത്തി വീണ്ടും ചോദിച്ചു.
"തുളസി ആളെങ്ങിനെ...?"
"സുന്ദരിയാണ്....പാവമാണ്.."
"അതുശരി, നീ വൃത്തികെട്ടവനാണ്; ക്രൂരന്‍. അവള്‍ ഒരിക്കലും നിനക്ക് ചേരൂല്ല അല്ലെ?"
ബ്രഹ്മന്‍ ഒന്നും മിണ്ടിയില്ല; താനൊരു കൊള്ളരുതാത്തവനാണ്, ദുഷ്ടനാണ് എന്നൊക്കെ അയാള്‍ ഒത്തിരിപേരോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ മറ്റൊരാളത് പറഞ്ഞപ്പോള്‍ അയാള്‍ക്ക്‌ ശരിക്കും വേദനിച്ചു.

കാഴ്ചക്കാരായ
ഭൂതകാല മനുഷ്യര്‍ വൃത്തികെട്ട ശബ്ദങ്ങളില്‍ ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. അയാളുടെ വിധി എത്രയും പെട്ടന്ന് കേള്‍ക്കുവാന്‍ അവര്‍ക്കാഗ്രഹമുള്ളത് പോലെ തോന്നി. പെട്ടന്ന് അങ്ങോട്ട്‌ സുന്ദരിയായ ഒരു യുവതി കടന്നു വന്നു. ആ മുഖം കണ്ടതും ബ്രഹ്മദത്തന് അല്പം ആശ്വാസം തോന്നി.

"ഞാന്‍ വെറോണിക്ക. സ്നേഹത്തിന്റെ മാലാഖ അയച്ചതാണെന്നെ, ബ്രഹ്മദത്തന് വേണ്ടി വാദിക്കാന്‍"
ന്യായാധിപന്റെ പുരികം ചുളിഞ്ഞു. ഈ ദുഷ്ടന് വേണ്ടി വാദിക്കുവാന്‍ സ്നേഹത്തിന്റെ മാലാഖയോ ?

"ഉം..പറയൂ.."


തുറന്നു കിടന്നിരുന്ന ജാലകങ്ങളിലൂടെ മഞ്ഞു കലര്‍ന്ന കാറ്റ് ആഞ്ഞടിച്ചു. കാഴ്ചകള്‍ക്ക് നിറം മങ്ങി. മരം കോച്ചുന്ന ആ തണുപ്പില്‍ വെറോണിക്കയെന്ന സുന്ദരിയായ യുവതി ബ്രഹ്മദത്തന്റെ കഥ പറയുവാനാരംഭിച്ചു.


"കലാലയത്തില്‍ ബ്രഹ്മദത്തനും തുളസിയും ഒരുമിച്ച് മൂന്നു കൊല്ലം പഠിച്ചിരുന്നു. അങ്ങനെയാണ് അയാള്‍ അവളെ ഇഷ്ടപ്പെടുന്നത്. ഒരുമിച്ചു പഠിച്ച മൂന്നു കൊല്ലവും അയാള്‍ക്കവളോട് പ്രണയമായിരുന്നു. രണ്ടേകാല്‍ കൊല്ലം ആ ഇഷ്ടത്തെപ്പറ്റി ആരുമറിഞ്ഞില്ല. ഒടുവില്‍, ഉള്ളില്‍ കിടന്നത് വീര്‍പ്പുമുട്ടിയപ്പോള്‍ ആരെക്കൊയോ അറിഞ്ഞു. കൂട്ടത്തില്‍ തുളസിയും. പക്ഷെ എന്തുകൊണ്ടോ അവളവനെ വളരെയധികം വെറുത്തുപോയിരുന്നു.


ഒരു വാക്ക് പോലും അവള്‍ അവനോടു സംസാരിച്ചിരുന്നില്ല. എന്നാല്‍ അവളോട്‌ കൂട്ടുകൂടുവാന്‍ അവന്‍ ഒത്തിരി മോഹിച്ചിരുന്നു. ആ കൊച്ചുപെണ്‍കുട്ടിയിലൂടെ, അറിഞ്ഞോ അറിയാതയോ ബ്രഹ്മദത്തന്‍ ജീവിതത്തെ സ്നേഹിക്കുകയായിരുന്നു.


തന്റെ കാതുകളില്‍ സ്നേഹഗീതം ചൊല്ലീക്കേള്‍പ്പിക്കുവാന് തുളസിക്കാകുമെന്ന് അയാള്‍ക്ക്‌ തോന്നി. ദുഖത്തിന്റെ ഇരുട്ടറകളില്‍ ഏകനായിരുന്ന് തേങ്ങുമ്പോള്‍ എന്നും അവനാ സ്നേഹഗീതം കേട്ടാശ്വസിക്കാറുണ്ട് . എന്നാല്‍ പിന്നീടുള്ള ഓരോ നിമിഷവും തുളസി, ബ്രഹ്മദത്തനെ ദ്രോഹിച്ചതിന്റെ അളവ് അവള്‍ക്കു ചിന്തിക്കാവുന്നതിലും അപ്പുറമാണ്.


പതിയെ ബ്രഹ്മദത്തന്‍ അവളെ വെറുത്തു. കണ്ണീരില്‍ കുതിര്‍ത്ത മുഖവും വിങ്ങുന്ന മനസ്സുമായി അവനവളെ ശപിച്ചിട്ടുണ്ട്. അവളുടെ തലയിലെ മുടി മുഴുവനും പൊഴിയണമെന്ന് എത്രയോ തവണ പ്രര്ത്ഥിച്ചിരിക്കുന്നു. അവ ഫലിക്കുമോ?


ഉള്ളിലെ വെറുപ്പ്‌ പകയായി മാറുവാന്‍ അധികതാമാസം വേണ്ടിവന്നില്ല. കുരുക്ഷേത്രത്തിലെ നീതിമാനും ദയാലുവുമായ സൂതപുത്രനില്‍ നിന്നും കള്ളച്ചൂതുകാരന്‍ ശകുനിയായി തുളസി അവനെ മാറ്റി. അവള്‍ അവനെക്കൊണ്ട്‌ വെറുപ്പിക്കുകയായിരുന്നു. അവനോടുള്ള അവളുടെ പെരുമാറ്റം ഏറ്റവും അസഹനീയത നിറഞ്ഞതായിരുന്നു."


വെറോണിക്ക പറഞ്ഞു നിര്‍ത്തി.
ദുഷ്ടനായ ആ ബ്രഹ്മദത്തന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അയാളിവിടെ ദൈവത്തിന്റെ കോടതിയില്‍ വിചാരണ നേരിടുകയാണ്. ഇപ്പോള്‍ അയാള്‍ തുളസിയെ വെറുക്കുന്നുണ്ടോ?

ചിന്താനിമഗ്നനായിരുന്ന ന്യായാധിപന്‍ കണ്ണുകളുയര്‍ത്തി.

"ബ്രെഹ്മാടതന്റെ വിചാരണ പൂര്‍ത്തിയാക്കുവാന്‍ ഒരാള്‍ കൂടി ഇവിടെ വരേണ്ടതുണ്ട്."

എന്നിട്ട് യമകിങ്കരന്‍മാരുടെ നേരെ നോക്കി അദ്ദേഹം ആജ്ഞാപിച്ചു.
"തുളസിയെ കൂട്ടിക്കൊണ്ടു വരാന്‍ പുറപ്പെട്ടുകൊള്ളൂ.." ഇരയെ കിട്ടിയ സന്തോഷത്താല്‍ യമകിങ്കരന്മാര്‍ ഭൂമിയിലേക്ക്‌ കുതിച്ചു.

"അരുത്... അത് പാടില്ല" ന്യായാധിപന്റെ തീരുമാനത്തിനെതിരെ ബ്രഹ്മദത്തന്‍ പ്രതിഷേധിച്ചു. "അവളിന്ന് സ്നേഹത്തിന്റെ മണവാട്ടിയാണ് അവളെ ഇങ്ങോട്ട് കൊണ്ടുവരരുത്‌"


"എന്താണ് ബ്രെഹ്മന്‍ നിങ്ങളിങ്ങനെ ചിന്തിക്കുന്നത്? " വെറോണിക്ക ചോദിച്ചു. "അവള്‍ തെറ്റുകാരിയാണ്... അവളെ ഇവിടെ കൊണ്ട് വന്നേ പറ്റൂ."

"പാടില്ലാന്ന് പറഞ്ഞില്ലേ?" അയാള്‍ അലറി. "തുളസി പാവമാണ്"

"ബ്രെഹ്മന്‍, നിങ്ങള്‍ കരുതുന്നത് പോലെ അവളത്ര പാവമൊന്നുമല്ല. അവള്‍ പഠിച്ച ദുഷ്ടയാണ്‌. വെറോണിക്ക വീണ്ടും അയാളെ അനുനയിപ്പിക്കുവാന്‍ ശ്രെമിച്ചു.

"ഇല്ല. എന്റെ തുളസി പാവമാണ്. കുട്ടികളുടെ മനസ്സാണവളുടേത്. അത് വേദനിപ്പിക്കുവാന്‍ പാടില്ല. വെറോണിക്ക, തുളസിയെ കൊണ്ടുവരരുതെന്നു നീ തന്നെ ന്യായാധിപനോട് പറയൂ.."

"അതസാധ്യമാണ്." ന്യായാധിപന്‍ മുരടനക്കി.

യമകിങ്കരന്മാര്‍ ഭൂമിയിലെത്തിക്കഴിഞ്ഞിരുന്നു. തുളസി ഇന്നൊരു ഭാര്യയാണ്, ഒരു ശിശുവിന്റെ അമ്മയാണ്, തന്റെ കുട്ടിയെ ഒന്നുറക്കാന്‍ വേണ്ടി ആ മാതാവ് പാട് പെടുകയാണ്. ആ ചുണ്ടുകളില്‍ നിന്ന് ഒരു താരാട്ട് പാട്ടിന്റെ മധുര ഈണം കേള്‍ക്കാം. എപ്പോഴോ ആ പൈതല്‍ ഉറങ്ങി. തുളസി ഉറങ്ങുവാന്‍ വേണ്ടി യമകിങ്കരന്മാര്‍ കാത്തുനിന്നു. അതുകഴിയുമ്പോള്‍ ആ ദുഷ്ടന്മാര്‍ തുളസിയെ മാത്രം കൊണ്ട് പോകും. എത്ര ക്രൂരമാണത്?

ഈ സമയം ദൈവത്തിന്റെ കോടതിയില്‍ വെറോണിക്കയും ബ്രഹ്മദത്തനും തുളസിക്ക് വേണ്ടി ശക്തിയുക്തം വാദിച്ചു കൊണ്ടിരുന്നു. പക്ഷെ ന്യായാധിപന്‍ വഴങ്ങിയില്ല.

നിദ്രാദേവി തുളസിയുടെ കണ്ണുകളെ തഴുകിയപ്പോള്‍, ബ്രഹ്മദത്തന്‍ തന്റെ കൈകളില്‍ സൂക്ഷിച്ചു പിടിച്ചിരുന്ന വെളുത്ത റോസാപുഷ്പത്തെ മാറോട് ചേര്‍ത്ത് പ്രാര്‍ത്ഥിച്ചു. അകലങ്ങളിലെവിടെയോ ഇരുന്ന് സ്നേഹത്തിന്റെ മാലാഖയും അവനു വേണ്ടി പ്രാര്ത്ഥിക്കുവാന്‍ ആരംഭിച്ചു. സ്നേഹത്തിന്റെ ശക്തിക്ക് മുമ്പില്‍ യമകിങ്കരന്‍മാരുടെ ലക്‌ഷ്യം പരാജയപ്പെട്ടു.

ന്യായാധിപന്‍ ക്രുദ്ധനായി. "ബ്രഹ്മദത്തനെ സിക്ഷിക്കൂ..."

കൂര്‍ത്തു മൂര്ത്തമുള്ളുകള്‍ നിറഞ്ഞ വള്ളികള്‍ ബ്രഹ്മദത്തനെ ചുറ്റി വരിഞ്ഞു. ബ്രെഹ്മനോട് ന്യായാധിപന്‍ ആജ്ഞാപിച്ചു. "ആ റോസാപുഷ്പം നീ ദൂരെ എറിയൂ. അങ്ങനെ വിധിയെ അനുസരിക്കുക. "
"ഇല്ല" ബ്രഹ്മദത്തന്റെ ദേഹമാസകലം ചോരയില്‍ കുതിര്‍ന്നു. വെളുത്ത റോസാപുഷ്പം ചുവന്നു.


"ബ്രഹ്മദത്താ, ഉടന്‍ ആ പൂവ് ദൂരെ എറിയുക. ഇല്ലെങ്കില്‍ ഈ മുള്ളുകള്‍ നിന്റെ കണ്ണുകളെ കുത്തിപ്പൊട്ടിക്കും... ഉം വേഗം..."

ബ്രഹ്മദത്തന്‍ പുഞ്ചിരിച്ചു.
വേദനയുടെ, സ്നേഹത്തിന്റെ നിര്‍മലമായ പുഞ്ചിരി.

ദൈവത്തിന്റെ ക്രൂരമായ വിധി മുള്ളുകളാല്‍ അയാളുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു. വെളിച്ചത്തിന്റെ രശ്മികള്‍ പുരപ്പെടുവിക്കില്ലാത്ത രണ്ടു ദ്വാരങ്ങളായി ആ കണ്ണുകള്‍ മാറി. അസഹ്യമായ വേദനയാല്‍ ബ്രഹ്മദത്തന്‍ നിലത്തെ പരവതാനിയില്‍ വീണുപിടഞ്ഞു. അപ്പോഴും അയാള്‍ സ്വഃശരീരത്തോട് ചേര്‍ത്ത് പിടിച്ചിരുന്ന സ്നേഹത്തിന്റെ പുഷ്പത്തിന് റോസ് നിറം കൈവന്നിരുന്നു.

******************

അവസാനം വിധിയെ ബ്രഹ്മദത്തന്‍ തോല്പ്പിച്ചു. അയാളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ന്യായാധിപന്‍ കീഴടങ്ങി. പക്ഷെ ന്യായാധിപന്‍ തോറ്റുവോ? അല്ലെങ്കില്‍ ബ്രഹ്മദത്തന്‍ ജയിച്ചുവോ? ഇല്ല, അങ്ങനെയൊരു ചോദ്യം ഉദിക്കുന്നില്ല. കാരണം സ്നേഹത്തിനു ജയവും തോല്‍വിയുമില്ല. ഒരിക്കലും, സ്നേഹത്തിന്റെ കണക്കുകള്‍ തീര്‍ക്കുവാന്‍ ആരും ശ്രമിക്കരുത് . അവ തീര്‍ക്കുവാനുള്ളതോ തീര്‍ക്കുവാനാകുന്നതോ അല്ല. സ്നേഹത്തിനു വില പറയാനാവില്ല. സ്നേഹനൊന്ബരത്തിന്റെ കണക്കുകള്‍ കാലം ചോദിച്ചു കൊള്ളും.

തുളസിയോടുള്ള തന്റെ സ്നേഹം എത്ര അര്‍ത്ഥശൂന്യാമാണെന്ന് ബ്രഹ്മദത്തന് തോന്നാതിരുന്നില്ല. പണ്ട് മൂഷികര്‍ പൂച്ചക്ക് മണി കെട്ടാന്‍ തീരുമാനിച്ചതുപോലെ. അല്ലെങ്കില്‍ നക്ഷത്രങ്ങളെ സ്നേഹിക്കുന്നത് പോലെ. അവയെ തൊടാനാകില്ല. ഇനി എങ്ങനെയെങ്കിലും തൊട്ടാലോ? ഉരുകി ഇല്ലാതാകും. മനുഷ്യമനസ്സുകളെ ഉരുക്കുന്ന ഒരു ആലയെ ഉള്ളൂ - സ്നേഹത്തിന്റെ.

*********************


സ്നേഹത്തിന്റെ മാലാഖയോടൊപ്പം ബ്രഹ്മദത്തന്‍ മെല്ലെ നടന്നു. മുറിവുകളെ തഴുകിയ ശാന്തസുന്ദരമായ കാറ്റ് അയാളുടെ വേദനകളെ ഒളിപ്പിച്ചുവച്ചു. ചുമലില്‍ കൈയ്യിട്ട് അവന്‍ അവളോട്‌ കൂടുതല്‍ ചേര്‍ന്ന് നടന്നു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുരക്ഷിതബോധം ഇപ്പോഴയാള്‍ക്കനുഭവപ്പെട്ടു. ആ യാത്രയുടെ അവസാനം, ഐതീഹ്യമുറങ്ങുന്ന ഏതോ ഒരു നാട്ടില്‍ ഒരു ആല്‍മരമായി ബ്രഹ്മദത്തന്‍ പുനര്‍ജനിച്ചു. മറ്റൊരു ഐതീഹ്യമായി, ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് തന്നെ ഒരു വലിയ മരമായി അത് മാറി. നാട്ടിന്‍പുറത്തെ ഒരു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നില്‍ ചുറ്റുമതിലിന് വെളിയിലായി ആ ആല്‍മരം നിലകൊണ്ടു. പ്രശാന്തതയുടെ പനിനീര്‍ പ്രപഞ്ചമാണീ ദേവാലയ അന്തരീക്ഷം.

ഒരു വൈകുന്നേരം എട്ടുവയസ്സുകാരിയായ ഒരു കൊച്ചുപെണ്‍കുട്ടി ആ ആല്‍ത്തറയില്‍ വന്നിരുന്നു. അവള്‍ ആരോടോ പിണങ്ങി വന്നിരിക്കുകയാണ്.
"ദേവൂ.." അകലെ നിന്നും തുളസി അവളെ കൈകാട്ടി വിളിച്ചു. അവള്‍ മുഖം വെട്ടിച്ചു ആല്മരചില്ലകളില്‍ തൂങ്ങിക്കിടക്കുന്ന വള്ളികളിലേക്കു നോക്കിക്കൊണ്ടിരുന്നു.

ശാന്തമായടിച്ച കാറ്റില്‍ ആലിലകള്‍ ദേവസംഗീതം പൊഴിച്ചു. വേദനിക്കുന്ന ഒരാത്മാവിന്റെയും സ്നേഹത്തിന്റെ മാലാഖയുടെയും സാമീപ്യം അവിടെങ്ങും ഉണ്ടായിരുന്നു. അപ്പോള്‍ ദേവൂന്റെ നെറ്റിയില്‍ ആരോ മൃദുലമായി ചുംബിച്ചു.
ഇടതുകയ്യില്‍ കൃഷ്ണപ്രസാദവുമായി തുളസി ദേവൂനരികിലേക്ക് വന്നു. "ഈ കുട്ടിയുടെ ഒരു കാര്യം. ഇപ്പൊ തൊട്ടതേയുള്ളൂ നെറ്റിയിലീ പ്രസാദം. ദാ അത് കളഞ്ഞിരിക്കുന്നു..."

ദേവു അവിശ്വസനീയതയോടെ നെറ്റിയില്‍ തടവി നോക്കി; ചന്ദനക്കുറി കാണ്മാനില്ല.



"നീ മുണ്ടരുത്‌. തും ചുപ്രഹോ..." അത് പറഞ്ഞ് ദേവു കണ്ണുരുട്ടി കാണിച്ചു. ഒരിക്കല്‍ താനെന്നും ഉപയോഗിക്കുമായിരുന്ന ആ പഴയ വാക്യം കേട്ട് തുളസി മന്ദഹസിച്ചു. ദേവൂന്റെ നെറ്റിയില്‍ അവള്‍ ഒരു കുറി കൂടി വരച്ചു. ഒരിക്കല്‍ അവള്‍ തന്റെ നെറ്റിയിലും ചന്ദനം തൊട്ടു തന്നിരുന്നുവല്ലോയെന്നു ബ്രഹ്മദത്തന്‍ പെട്ടന്നോര്‍ത്തു.

ആല്‍മരം ശക്തിയായി ഇളകിയാടി. അപ്പോള്‍ ഒരുമിച്ചു പൊഴിഞ്ഞ കുറെ ഇലകള്‍ തുളസിയുടെ മുടിയിഴകളില്‍ തങ്ങിനിന്നു. അവയോരോന്നായി ദേവു പെറുക്കി എടുത്തു.
"എന്തിനാ കുട്ടി നിനക്കിത്?" തുളസി ചോദിച്ചു. "അവ കളഞ്ഞേക്കൂ.." പക്ഷെ എന്തുകൊണ്ടോ അവള്‍ക്കത് കളയുവാന്‍ തോന്നിയില്ല. ഒരു കയ്യില്‍ ആലിലകളും മറുകൈകൊണ്ട്‌ അമ്മയെയും പിടിച്ചു കൊണ്ട് ദേവു നടന്നു. അകലെമാറി ദേവൂന്റച്ചന്‍ അവരെ കാത്തു നിന്നിരുന്നു.

ആല്‍മരം നിശ്ശബ്ദമായി. ആലിലകളുമായി നടന്നു നീങ്ങുന്ന ദേവൂനെ ചൂണ്ടികാണിച്ചു കൊണ്ട് ബ്രഹ്മദത്തന്റെ കാതുകളില്‍ സ്നേഹത്തിന്റെ മാലാഖ മെല്ലെ പറഞ്ഞു.
"ഇനി നിന്റെ ശാപം ഫലിക്കില്ല ബ്രെഹ്മന്‍; നിനക്ക് സന്തോഷമായില്ലേ...?"

സന്ധ്യകളും പുലരികളും മാറി മാറി വന്നു. ആല്‍തറക്ക് ചുറ്റുമുള്ള പൊടിമണലില്‍ വേദനിക്കുന്ന കൈവിരലുകളാല്‍ ആരോ എഴുതി.
"എന്നെ ഇഷ്ടപ്പെടാനാകില്ലാത്ത എന്റെ തുളസിക്കുട്ടിക്ക്......"



( എഴുതിയ വര്‍ഷം 2000)


Tuesday, January 19, 2010

അഖില കേരള മദ്യപാനി അസോസിയേഷന്‍

"മദ്യപാനികളെ ഇതിലെ ഇതിലെ...
നിങ്ങള്ക്ക് നഷ്ടപ്പെടുവാന്‍ ഒന്നുമില്ല...
നേടുവാന്‍ വെറും മദ്യക്കുപ്പികള്‍ മാത്രം..."

ലോക പ്രശസ്തനാകേണ്ടിയിരുന്ന ഒരു കുടിയനായിരുന്നു എന്‍റെ പിതാജീ. നല്ലൊരു കുടിയനായിതതീരാനായെങ്കിലും ലോകപ്രശസ്തനാകാന്‍ അദ്ദേഹത്തിനായില്ല. മദ്യകേരളത്തിലെ പ്രബുദ്ധരും മാന്യമാഹാന്മാരുമായ പേരുകേട്ട കുടിയന്മാരോടു മത്സരിച്ചു പിടിച്ചു നില്‍ക്കാനാവാതെ അദ്ദേഹം വാള് വച്ച് വീണുപോയി. അങ്ങനെ എനിക്ക് നഷ്ടപ്പെട്ടത്, ലോകമെങ്ങും അറിയപ്പെടുന്ന ഒരപ്പന്റെ മകനാകാനുള്ള മഹാഭാഗ്യമാണ്.

എന്റെയും അപ്പന്റെയും ദുരവസ്ഥ നമ്മുടെ കൊച്ചു കേരളത്തില്‍ മറ്റാര്‍ക്കും ഉണ്ടാകരുതെയെന്ന പ്രാര്‍ത്ഥനയാണ് കുറച്ചുകൂടി കൂലങ്കൂഷിതമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും എന്നെ സഹായിച്ചത്. തുടര്‍ന്ന്, മദ്യപന്മാരുടെ അവകാശസംരക്ഷണത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന ' അഖില കേരള മദ്യപാനി അസോസിയേഷന്‍' എന്റെ നേതൃത്വത്തില്‍ രൂപീകരിക്കുകയുണ്ടായി.


കേരളത്തിലെ വിവിധ ഷാപ്പുകളിലും ബാറുകളിലും വച്ച് ചിയേഴ്സ് പറഞ്ഞു തുടങ്ങിയ പ്രമുഖരായ കുടിയന്മാരുടെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപപ്പെടുത്തി എടുത്ത സംഘടനയുടെനയങ്ങളും തീരുമാനങ്ങളും എല്ലാവിധ കുടിയന്മാരുടെയും അംഗീകാരത്തിനായി സമര്‍പ്പിക്കുകയാണ്...


1. സംഘടനയുടെ ആജീവനകാല മെംബെര്‍ഷിപ്‌ ചെലവ് ഒരു കുപ്പി ബിയര്‍ ആയി നിജപ്പെടുത്തിയിരിക്കുന്നു. അംഗങ്ങള്‍ക്ക് ഏതെങ്കിലും കാലി മദ്യക്കുപ്പിയില്‍ ഫോട്ടോ ഒട്ടിച്ച പ്രത്യക ഐഡന്റിറ്റി കാര്‍ഡ് നല്‍കുന്നതാണ്.

2. എല്ലാ വര്‍ഷവും വമ്പന്‍ പരിപാടികളോടെ കുടിയ സംഗമം അഥവാ കുടിയന്മാരുടെ സംഗമം ആഘോഷിക്കും.

3. മിസ്റ്റര്‍ Drinker ഓഫ് ഡി ഇയര്‍ പുരസ്കാരം ഏര്‍പ്പെടുത്തും. സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കുന്ന അമ്പതിനായിരം രൂപയുടെ 'ആല്‍ക്കഹോള്‍ വൌച്ചറും' പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

4. സ്ത്രീകളെയും കുട്ടികളെയും സംഘടനയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി വരും വര്‍ഷങ്ങളില്‍ ജൂനിയര്‍ Drinker , മിസ്സ്‌ Drinker, മിസ്സിസ് Drinker തുടങ്ങിയ അവാര്‍ഡുകളും ഏര്‍പ്പെടുതുന്നതാണ്.

5. ടി കുടിയ സംഗമത്തില്‍ താഴെ പറയുന്ന മത്സര പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്

- മദ്യം കുടി മത്സരം
- ഗ്ലാസില്‍ മദ്യം നിറച്ചോട്ടം
- പൂസായ കുടിയന്മാരുടെ കസേരകളി
- കള്ളും കുടം പൊട്ടിക്കല്‍ (കണ്ണ് കെട്ടിയുള്ള മത്സരം)
- വാള് വെക്കല്‍ മത്സരം

സമാപനത്തോടനുബന്ധിച്ചുകുടിയന്‍മാരുടെ 'കൂടിയാട്ടം' എന്ന പേരില്‍ തുടങ്ങുന്നതും കൂട്ടത്തല്ലില്‍ കലാശിക്കുന്നതുമായ ഒരു പ്രത്യേക പരിപാടി ഉണ്ടായിരിക്കുന്നതാണ്.

6. താഴെപ്പറയുന്ന ഇനങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന വിശിഷ്ട വനിതകളെ ആദരിക്കുവാന്‍ തീരുമാനിച്ചു:

- കുടിയനായ ഭര്‍ത്താവില്‍ നിന്നും ഏറ്റവും അധികം തല്ലും ഇടിയും ചവിട്ടും മേടിച്ച വീട്ടമ്മക്ക്‌ പ്രത്യേക പ്രോത്സാഹന സമ്മാനം.

- കഷ്ടപ്പാട് സഹിച്ചു സ്വന്തമായി അധ്വാനിച്ചു, കെട്ടിയവന് കുടിക്കുവാന്‍ ഏറ്റവും അധികം കാശ് നല്‍കിയ സ്നേഹനിധിയാ വീട്ടമ്മക്കുള്ള സമ്മാനം.

7. പൂസായ കുടിയന്മാരെ ഓട്ടോയില്‍ കയറ്റാത്തതിനെതിരെയും കയറ്റിയാല്‍ തന്നെ കൂടുതല്‍ ചാര്‍ജു ഇടാക്കുന്നതിനെതിരെയും സംസ്ഥാന ബിവറേജസ് മന്ത്രിക്കു നേരിട്ട് പരാതി നല്‍കും.

8. ആകാശവാണിയിലും ടെലിവിഷനിലും 'കുടിയനോട് ചോദിക്കാം' പരിപാടി തുടങ്ങും

9. സാമ്പത്തിക മാന്ദ്യം നേരിടുന്ന ഷാപ്പുടമകളേയും ബാറുടമകളേയും രക്ഷിക്കാന്‍ ചുരുങ്ങിയത് ആഴ്ചയില്‍ ഒരു ദിവസം എങ്കിലും സംഘടനയിലെ എല്ലാ അംഗങ്ങളും മേല്‍പ്പറഞ്ഞ ഷാപ്പുകളിലും ബാറുകളിലും ചെന്ന് മദ്യപിക്കേണ്ടതാണ് . ഓരോ ഷാപ്പും വിലപ്പെട്ടതാണ്‌; അവ പൂട്ടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

10. വിവിധങ്ങളായ മദ്യങ്ങളെക്കുറിച്ചും കുടിയന്മാരെക്കുറിച്ചും കോര്‍ത്തിണക്കിയ മാസിക തുടങ്ങും. 'കുടിയന്മാരുടെ ഈ ആഴ്ച' എന്ന പംക്തിയില്‍ കുടിയന്മാരുടെ നാലാഴ്ചത്തെ വാരഫലം വായിക്കാവുന്നതാണ്. കൂടാതെ ആദ്യമായി മദ്യപിക്കാന്‍ പറ്റിയ സമയം, ഓരോ ദിവസത്തിന്റെ തുടക്കത്തിലും മദ്യപിക്കാന്‍ പറ്റിയ സമയം തുടങ്ങിയവയും ഈ മാസികയില്‍ ഉണ്ടായിരിക്കുന്നതാണ്.

11. കാലി മദ്യക്കുപ്പികള്‍ക്ക് ഉയര്‍ന്ന മാര്‍ക്കറ്റ് വില കിട്ടുന്നതിലേക്കായി അവ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് കുടിയന്മാരില്‍ നിന്നും സംഭരിക്കുന്നതിനായി നിവേദനം നല്‍കും.

12. സ്വന്തമായി വീടില്ലാത്ത കുടിയന്മാര്‍ക്ക് മദ്യപിക്കുന്നതിനായി പ്രത്യേക സ്ഥലം നിര്‍മ്മിക്കുന്നതായിരിക്കും.

13. മദ്യപന്മാര്‍ക്കായി പ്രത്യേക ലോട്ടറി ആരംഭിക്കും. ലോട്ടറിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു:

ഒന്നാം സമ്മാനം : 5000 സ്കോച്ച് വിസ്കി ഫുള്‍ ബോട്ടില്‍
രണ്ടാം സമ്മാനം: 500 ഓള്‍ഡ്‌ കാസ്ക് റം ഫുള്‍ ബോട്ടില്‍
മൂന്നാം സമ്മാനം: 100 കുപ്പി ബിയര്‍
നാലാം സമ്മാനം: 50 കുപ്പി കള്ള്.
അഞ്ചാം സമ്മാനം(250 പേര്‍ക്ക്) : 1 ലിറ്റര്‍ സോഡാ

ആറാം സമ്മാനം: (500 പേര്‍ക്ക്): ചെറിയ അച്ചാര്‍ പാക്കറ്റ് ഒന്ന് വീതം
സാന്ത്വന സമ്മാനം(250 പേര്‍ക്ക്): ഓരോ ഗ്ലാസ്‌ കള്ള്


14. വ്യാജവാറ്റുകാരില്‍ നിന്നും അനധികൃതമായി കടത്തുന്നവരില്‍ നിന്നും പോലീസ് പിടിച്ചെടുക്കുന്ന മദ്യം കുറഞ്ഞവിലയ്ക്ക് പാവപ്പെട്ട കുടിയന്മാര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.

15. കുടിയന്മാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ 10 ശതമാനം സംവരണം നടപ്പിലാക്കാന്‍ നീക്കം നടത്തും. പരമ്പരാഗത മദ്യപാനികള്‍ക്ക്‌ എക്സൈസ് വകുപ്പില്‍ 50 ശതമാനം ജോലി സംവരണം ഏര്‍പ്പെടുത്തും.

16. പൊതുവിതരണ സംവിധാനത്തിലുള്‍പ്പെടുത്തി റേഷന്‍ കടകള്‍ വഴി മദ്യം വിതരണം ചെയ്യുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.

17. മദ്യപാനികള്‍ക്കായി നൂതന പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തും. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് പെന്‍ഷന്‍ പ്രായം എത്തുമ്പോള്‍ മുതല്‍ എല്ലാ മാസവും ഒരു നിശ്ചിത അളവില്‍ മദ്യം കൊടുക്കുന്നതാണ് ഈ പദ്ധതി.


18. സ്കൂള്‍ തലത്തില്‍ വച്ച് തന്നെ മദ്യപാനത്തിന്റെ നല്ല വശങ്ങള്‍ കുട്ടികളെ മനസ്സിലാക്കുന്നതിലേക്കായി പ്രത്യേക പാഠ്യ പദ്ധതി ആവിഷ്കരിക്കും.

19. ചാരായം വാറ്റുന്നതും കുടിക്കുന്നതും നിയമ വിധേയമാക്കാന്‍ ശക്തമായ സമരങ്ങള്‍ നടത്തും. വാറ്റിയെടുക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത ചാരായത്തിനു വിദേശ രാജ്യങ്ങളില്‍ വിപണി കണ്ടെത്തുന്നതിനു അസോസിയേഷന്‍ മുന്‍കൈ എടുക്കും.

20. 'സമ്പൂര്‍ണ്ണ മദ്യപാന ഗ്രാമം' എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനുള്ള പ്രവര്‍തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും.

21. സംഘടനയുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സെക്രട്ടറിയേറ്റ് പടിക്കല്‍ കള്ള് കുപ്പിയില്‍ കഞ്ഞി വെള്ളം നിറച്ച് കുടിച്ച് സമരം ചെയ്യും.



സംഘടനയുടെ മേല്‍പ്പറഞ്ഞ ഇരുപത്തൊന്നിന കാര്യപരിപാടികള്‍ നിങ്ങളുടെ അംഗീകാരത്തിനായി ഞാന്‍ സമര്‍പ്പിക്കുന്നു. ഡസ്കില്‍ കയ്യടിച്ചു നിങ്ങള്‍ ഏവരും ഇതിനെ വരവേല്‍ക്കുമെന്ന പ്രതീക്ഷയില്‍ നിര്‍ത്തുന്നു......


പ്രസിഡന്റ്‌
അഖില കേരള മദ്യപാനി അസോസിയേഷന്‍
ദൈവത്തിന്റെ സ്വന്തം നാട്