Monday, October 31, 2011

വിവാദ ബ്ലോഗ്ഗര്‍ അവാര്‍ഡ് 2011

ഈ വര്‍ഷത്തെ 'വിവാദ ബ്ലോഗ്ഗര്‍' അവാര്‍ഡിന് ഇലച്ചാര്‍ത്തുകള്‍ ബ്ലോഗിന്റെ ഉടമ ശ്രീ മഹേഷ്‌ വിജയന്‍ അര്‍ഹനായി. വിവാദങ്ങള്‍ ഉണ്ടാക്കുന്നതിലും അവയെ വളര്‍ത്തുന്നതിലും അദ്ദേഹം നല്‍കിയ വിലക്കപ്പെട്ട സംഭാവനകളെ മാനിച്ചാണ് അവാര്‍ഡു നല്‍കിയിരിക്കുന്നത്. നൂറ്റി അമ്പതു രൂപയും പ്രശസ്തി പലകയും അടങ്ങുന്നതാണ് അവാര്‍ഡ്.

ഓണ്‍ലൈന്‍ ആയി നടത്തിയ വോട്ടെടുപ്പില്‍ ശ്രീ മഹേഷിനു അനുകൂലമായി പതിനാലായിരത്തോളം വോട്ടുകളും വായനക്കാര്‍ തെറി പറഞ്ഞു കൊണ്ടുള്ള പന്തീരായിരം ഈ-മെയിലുകളും മൂവായിരം എസ്.എം .എസ്-കളും ലഭിക്കുകയുണ്ടായി. ആയിരക്കണക്കിന് ആളുകള്‍ ഇദ്ദേഹത്തെ ഫെയ്സ്ബുക്കിലും ഓര്‍ക്കുട്ടിലും ബ്ലോക്ക്‌ ചെയ്തു. വിവാദം ഉണ്ടാക്കും എന്ന കാരണത്താല്‍ പുതിയ പോസ്റ്റ്‌ ഇട്ടു എന്നറിയിച്ചു കൊണ്ടുള്ള ഈ-മെയിലോ ന്യൂസ് ലെറ്ററോ ആരും ഇദ്ദേഹത്തിന് അയക്കാറില്ല എന്നതും ശ്രദ്ധേയമാണ്.

ഈ നേട്ടങ്ങളോടെ ഇത്തവണത്തെ 'തല്ലിപ്പൊളി' ബ്ലോഗ്‌ അവാര്‍ഡിനായി ഉള്ള പോരാട്ടത്തില്‍ നിലവിലുള്ള ജേതാക്കളായ നൗഷാദ്അകമ്പാടത്തിന്റെ എന്റെ വര ബ്ലോഗ്ഗിന് ഇലച്ചാര്‍ത്തുകള്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അവാര്‍ഡ് ജേതാവ് മഹേഷ്‌ വിജയന്‍ ബൂലോകത്തെ പോസ്റ്റുകള്‍ക്ക് ഇടുന്ന കമന്റുകളെ കുറിച്ച് ബ്ലോഗ്ഗര്‍ ഋതുസഞ്ജന പറഞ്ഞ അഭിപ്രായം ശ്രദ്ധേയമാണ്.
"ഇതൊരു കവിതയാണോ? കവിതയെങ്കില്‍ ഇതില്‍ വൃത്തം ഉണ്ടോ? ഒരു ചതുരമോ ത്രികോണമോ എങ്കിലും ഉണ്ടോ? ഇനി അതൊക്കെ ഉണ്ടെന്നു തന്നെ വെക്കുക. ഈ കവിത ആര്‍ക്കു വേണ്ടിയാണ് എഴുതിയിട്ടുള്ളത് ? ബൂര്‍ഷ്വാ മുതലാളിമാര്‍ക്കും അധികാര ദല്ലാള് മാര്‍ക്കും വേണ്ടിയല്ലേ ഇതെഴുതപ്പെട്ടിരിക്കുന്നത്? "

വിധി പ്രഖ്യാപനത്തില്‍ ഋതുസഞ്ജനയുടെ ഈ അഭിപ്രായം വളരെ നിര്‍ണ്ണായകമായതായി അറിയുന്നു. അത് പോലെ തന്നെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി മായാവിയേയും കുട്ടൂസനേയും കുറിച്ച് എഴുതിയ ഒരു കൊച്ചു കവിതയ്ക്ക് മഹേഷ്‌ വിജയന്‍ രേഖപ്പെടുത്തിയ അഭിപ്രായവും ജഡ്ജസിന്റെ മുന്‍പാകെ വന്നു.
"ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ലാറ്റിനമേരിക്കയില്‍ പ്രത്യേകിച്ച് ബ്രസീലില്‍ എഴുത്തുകാര്‍ സ്വീകരിച്ചു പോന്നിട്ടുള്ള ഒരു പ്രത്യേകതരം ശൈലി ആണ് ഈ കവിതയില്‍ അവലംബിച്ചിട്ടുള്ളത്. ഇത് കൊണ്ട് കവി എന്താണ് ഉദ്ദേശിക്കുന്നത്? "

അവാര്‍ഡിന് അര്‍ഹനായ ശേഷം ഞങ്ങളുടെ പ്രത്യേക ലേഖകനുമായി ശ്രീ മഹേഷ്‌ വിജയന്‍ നടത്തിയ ടെലിഫോണിക് അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:

ചോദ്യം: അവാര്‍ഡ് ലഭിച്ചതില്‍ എന്ത് തോന്നുന്നു ?
ഉത്തരം: ദേഹമാസകലം കുളിര് കോരുന്ന പോലെ തോന്നുന്നു...

ചോ: എങ്ങനെയാണ് താങ്കള്‍ ബ്ലോഗില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്‌ ?
ഉ: വിമര്‍ശിക്കുമ്പോള്‍ ആണ് വിവാദങ്ങള് പൊട്ടിമുളയ്ക്കുന്നത് വിമര്‍ശനവും വിവാദവും പുട്ടും കടലയും പോലെയാണ്.

ചോ: നല്ലൊരു വിവാദം ഉണ്ടാക്കാന്‍ എന്തൊക്കെ കഴിവുകളാണ് അഥവാ ചേരുവകളാണ് വേണ്ടത്?
ഉ: വിവാദം ഒരു കലയാണ്‌. കുരുട്ടു ബുദ്ധിയും കുടില ചിന്തകളും മുഖം നോക്കാതെ എവിടെയും എന്തും പച്ചയ്ക്ക് വിളിച്ചു പറയാന്‍ ഉള്ള കഴിവും ഒരു വിവാദ കലാകാരന് ആവശ്യം വേണ്ട ഗുണങ്ങളാണ്.

ചോ: വിവാദങ്ങള്‍ ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച്..?
ഉ: മുളകുപൊടി ഇട്ട്‌ വെച്ച അമ്പലപ്പുഴ പാല്‍പായസം പോലെയാണത്....

ചോ: ഈ അടുത്ത കാലത്ത് നടന്ന ചില പ്രധാനപ്പെട്ട വിവാദങ്ങളില്‍ നിന്നും താങ്കള്‍ വിട്ടു നിന്നിരുന്നു എന്ന് കേട്ടിരുന്നു.എന്തെങ്കിലും കാരണം ഉണ്ടോ?
ഉ: നവാഗത വിവാദ പ്രതിഭകള്‍ക്ക് അവസരം ഒരുക്കുന്നതിലും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് അങ്ങനെ ചെയ്തത്.

ചോ: താങ്കള്‍ സ്ത്രീകളുടെ ബ്ലോഗ്ഗിലാണ് കൂടുതലായും കമന്റുകള്‍ ഇടുന്നത് എന്നൊരു ആരോപണം ഉണ്ടല്ലോ ?
ഉ: അതൊരു ആരോപണം അല്ല; സത്യമാണ്. സ്ത്രീകളുടെ ബ്ലോഗ്ഗില്‍ വിവാദം ഉണ്ടാക്കുക എന്നത് പൊതുവേ എളുപ്പമായതിനാല്‍ ആണ് അങ്ങനെ ചെയ്യുന്നത്. ഏറ്റ് പിടിക്കാന്‍ ഫാന്സുകാരും ധാരാളം ഉണ്ടാകും. എന്നാല്‍ മിക്കവാറും ആണുങ്ങള്‍, തങ്ങളുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന അഭിപ്രായങ്ങളെ പക്വതയോടെയാണ് കാണുന്നത്.

ചോ: ഇപ്പോഴത്തെ ബ്ലോഗിങ്ങിനെ കുറിച്ച്?
ഉ: പോസ്റ്റെന്താണേലും കമന്റു നന്നായാല്‍ മതി...

ചോ: ഏറ്റവും ഒടുവില്‍ താങ്കള്‍ ഉണ്ടാക്കിയ വിവാദം എന്താണ്?
ഉ: അനുപമ മേനോന്റെ 'അനുവിന്റെ സ്വപങ്ങളും അനുഭവങ്ങളും' എന്ന ബ്ലോഗില്‍ ആണത്.

ചോ: എന്തായിരുന്നു അനുപമയുടെ പ്രതികരണം ?
ഉ: എന്നെ ഉദ്ദേശിച്ച് ഒരു അനോണി ബ്ലോഗ്ഗര്‍ക്ക് അനുപമ നല്‍കിയ മറുപടിയില്‍ നിന്നും നമുക്കത് മനസിലാക്കാവുന്നതാണ്.
"പ്രിയപ്പെട്ട കണ്ണന്‍,
സുഹൃത്തിന്റെ വിലയേറിയ അഭിപ്രായം വായിച്ചു സന്തോഷിക്കുന്നു.
ബഹുജനം പലവിധം അല്ലെ?ഒരാളുടെ സംസ്കാരം അയാളുടെ വാക്കുകള്‍ പ്രകടമാക്കുന്നു. സഭ്യതയും സംസകാരവും മാന്യതയും ഇനിയും വാങ്ങാന്‍ കിട്ടില്ല എന്നതാണ് സങ്കടം! :)
ഈ ബ്ലോഗിന്റെ പേര് അനുവിന്റെ സ്വപ്നങ്ങളും അനുഭവങ്ങളും എന്നാണ്. അതാണ് പങ്കു വെക്കുന്നതും.വായനക്കാരെ ഒരു പാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇത്രയും തിരക്ക് പിടിച്ച ജീവിതത്തില്‍ വ്യക്തിപരമായി മറുപടി എഴുതുന്നത്‌.
നേരിന്റെയും നന്മയുടെയും ശബ്ദം കേള്‍പ്പിച്ചതിന്,പ്രിയപ്പെട്ട സുഹൃത്തേ, ഒരു പാട് നന്ദി! അവഗണിക്കേണ്ടത്,അവഗണിക്കുക..!അസൂയക്ക്‌ ഇനിയും മരുന്നു കണ്ടു പിടിച്ചിട്ടില്ല.:)
സസ്നേഹം,
അനു"
ലിങ്ക്: ദാ ഇവിടെ

ചോ: താങ്കളെ സംസ്കാരമില്ലാത്തവന്‍ സഭ്യതയില്ലാത്തവന്‍ എന്നൊക്കെ വിളിക്കുമ്പോള്‍ ഒന്നും തോന്നാറില്ലേ?
ഉ: തീര്‍ച്ചയായും സന്തോഷം തോന്നാറുണ്ട്. വിവാദം വിജയിച്ചു എന്നാണു ഇത്തരം അഭിപ്രായ പ്രകടനങ്ങളില്‍ നിന്നും നാം മനസിലാക്കേണ്ടത്. ഓരോ ചീത്തവിളിയും ഒരു വിവാദ കലാകാരന്റെ നെറ്റിയിലെ പൊന്‍തൂവലുകളാണ്.

ചോ: മാന്യമായ രീതിയില്‍ വിമര്‍ശിക്കുന്നവരോട് ഇത്തരത്തില്‍ പ്രതികരിക്കുന്നത് ഒരു ശരിയായ പ്രവണത ആണോ?
ഉ: തന്റെ പോസ്റ്റിനെയും എഴുത്തിനെയും വിമര്‍ശിക്കുന്നതും സ്ത്രീപീഡനത്തെയും ഒരേ കണ്ണുകള്‍ കൊണ്ടാണ് ചില സ്ത്രീകള്‍ കാണുന്നത്. വനിതാ ബ്ലോഗ്ഗര്‍മാരെ വിമര്‍ശിച്ചു കമന്റിടുന്നതും സ്ത്രീപീഡനത്തിന്റെ പരിധിയില്‍ പെടുത്തുന്ന ഒരു കാലം താമസിയാതെ തന്നെ വന്നേക്കും.

ചോ: ബ്ലോഗിങ്ങിന്റെ ശാപം?
ഉ: ഒരു ബ്ലോഗും രണ്ടു പോസ്റ്റും നാല് കമന്റും ആയാല്‍ താന്‍ വലിയ എഴുത്തുകാരനും(കാരിയും) വിമര്‍ശനത്തിന് അതീതനും (തീത) ആണ് എന്ന ചിന്താഗതിയാണ് ബ്ലോഗിങ്ങിന്റെ ശാപം. അതേ സമയം വിമര്‍ശനങ്ങളെ ഹൃദയത്തോട് ചേര്‍ന്ന് സ്വീകരിക്കുന്ന, എഴുത്തുകാരാകാന്‍ എല്ലാവിധ യോഗ്യതകളും ഉള്ള ബ്ലോഗ്ഗര്മാരെയും നമുക്കിവിടെ തന്നെ കാണാം.

ചോ: താങ്കള്‍ സര്‍വ്വഗുണ സമ്പന്നനായ ഒരു ബ്ലോഗ്ഗര്‍ ആണെന്നാണോ പറഞ്ഞു വരുന്നത് ?
ഉ: ഞാന്‍ ഒരു തെമ്മാടിയും താന്തോന്നിയും പ്രത്യേകിച്ച് നല്ല ശീലങ്ങള്‍ ഒന്നുമില്ലാത്തവനും ആണെന്ന് എന്റെ ബ്ലോഗ്‌ പ്രൊഫൈലില്‍ തന്നെ പറയുന്നുണ്ട്.

ചോ: കമന്റു ലോബി എന്ന് കേള്‍ക്കുന്നു. എന്താണതെന്ന് വിശദീകരിക്കാമോ?
ഉ: കമന്റുകളിലൂടെ ബാര്‍ട്ടര്‍ സമ്പ്രദായം പുനരുദ്ധീകരിക്കുക എന്ന ചിന്താഗതിയോടെ പ്രവര്‍ത്തിക്കുന്ന പരസ്പര സഹായ സഹകരണ സംഘങ്ങള്‍ ആണിത്. പല ബ്ലോഗ്ഗര്‍മാറും തങ്ങളുടേതായ ഒരു കമന്റ് ലോബി സൃഷ്ടിച്ചെടുക്കാറുണ്ട്.

ചോ: അവസാനമായി ഒരു ചോദ്യം കൂടി. ബഹുമാന്യരായ ബൂലോകത്തെ വായനക്കാരോട്, കൂട്ടുകാരോട് എന്തെങ്കിലും പറയുവാനുണ്ടോ?
ഉ: ബൂലോകത്ത് പെരുകിപ്പെരുകി വരുന്ന ബ്ലോഗുകളുടെ ആധീക്യം മൂലം വിവാദം ഉണ്ടാകുന്ന പല ബ്ലോഗുകളും എന്റെ ശ്രദ്ധയില്‍ പെടാതെ പോകുന്നു. ഏതെങ്കിലും വിവാദം ആരുടെയെങ്കിലും കണ്ണില്‍ പെട്ടാല്‍ എത്രയും പെട്ടന്ന് എന്റെ ഈ-മെയിലിലോ മൊബൈല്‍ നമ്പറിലോ അറിയിച്ച് നല്ല ഒരു വിവാദ ഭാവി എനിക്ക് ലഭിക്കാന്‍ സഹായിക്കണേ എന്ന് മാത്രമാണ് ബൂലോകത്തെ എന്റെ പ്രിയപ്പെട്ടവരോട് എനിക്ക് പറയാന്‍ ഉള്ളത്...

(അവാര്‍ഡ് ദാനം ആന്ഡമാന്‍ നിക്കോബര്‍ ദ്വീപുകളില്‍ വെച്ച് നടക്കുന്ന അടുത്ത ബ്ലോഗ്‌ മീറ്റിന് ഉണ്ടായിരിക്കുന്നതാണ് )

Monday, September 26, 2011

അയാള്‍

റബ്ബറിലയില്‍ തീര്‍ത്ത കാറ്റാടിയും കറക്കി,റബ്ബര്‍ തോട്ടങ്ങളുടെ നടുവിലൂടെയുള്ള ഇടവഴിയിലൂടെ, വണ്ടിയോടുന്ന ശബ്ദവും പുറപ്പെടുവിച്ചു കുതിച്ച് പായവേ ആണ് അയാള്‍ മുന്നില്‍ വന്ന് പെട്ടത്.
സഡന്‍ ബ്രേയ്ക്കിട്ട പോലെ നിന്നു.
"നീ എത്രയിലേക്കാടാ ജയിച്ചത്‌ ?"
"ഏഴിലേക്ക്? "
"മിടുക്കന്‍...."
അത് കേട്ടപ്പോള്‍ തെല്ല് ഗമയോടെ ഞാന്‍ ഒന്ന് കൂടെ ഞെളിഞ്ഞു നിന്നു.
"നിനക്ക് ചീട്ട് കളിക്കാന്‍ അറിയാമോ ? "
അല്പം ജാള്യതയോടെ ഇല്ല എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തല കുലുക്കി കാണിച്ചു. കൂട്ടുകാരൊക്കെ ചീട്ട് കളിക്കാറുണ്ട്. പക്ഷെ തന്നെ വീട്ടുകാര്‍ ഒന്നിനും വിടില്ല.
"എങ്കില്‍ ഞാന്‍ പഠിപ്പിച്ചു തരാം. ദാ"

അയാള്‍ ഏതാനും ചീട്ടെടുത്ത്‌ എന്റെ കയ്യില്‍ തന്നു. ആ ഓരോ ചീട്ടിലും സുന്ദരികളായ പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ഉണ്ടായിരുന്നു. എന്റെ ശരീരത്തിലാകെയൊരു ചലനം സൃഷ്ടിക്കാന്‍ ആ ചിത്രങ്ങള്‍ക്ക് കഴിഞ്ഞു. അവയില്‍ നിന്നും കണ്ണുകളെടുക്കാന്‍ എന്ത് കൊണ്ടോ ഞാന്‍ മടിച്ചു. എന്റെ താല്പര്യം മനസിലാക്കിയതും അയാള്‍ പോക്കറ്റില്‍ നിന്നും ഒരു കുത്ത് ചീട്ടെടുത്ത്‌ കാണിച്ചു.

"ഇഷ്ടം പോലെയുണ്ട്. പക്ഷെ ഇവിടെ നിന്നു കണ്ടാല്‍ ശരിയാവില്ല. വാ"

എന്തോ ഒരു വികാരം അയാളോടൊപ്പം നടക്കുവാന്‍ എന്നെ പ്രേരിപ്പിച്ചു. റബ്ബര്‍ തോട്ടങ്ങള്‍ കഴിഞ്ഞാല്‍ പടവലവും വാഴയും ഒക്കെ കൃഷി ചെയ്യുന്ന പാടങ്ങളാണ്. പാടവരമ്പത്ത് കൂടെ നടന്ന് കൈത്തോടും കഴിഞ്ഞു ചെന്നാല്‍ ചാലുകുന്ന്‍ തുടങ്ങും. കുന്നെന്നല്ല തനി കാടെന്നു വേണമെങ്കില്‍ പറയാം; അത്രയ്ക്ക് വിജനവും പള്ളയും പടര്‍പ്പും വൃക്ഷലതാദികളും നിറഞ്ഞതാണ്‌.

മുത്തശ്ശി പറഞ്ഞ കഥകളില്‍ മറുതയും ചാത്തനും യക്ഷിയുമൊക്കെ വാഴുന്ന സ്ഥലമാണ് ചാലുകുന്ന്.
പണ്ടെങ്ങോ ചാലുകുന്നിന്റെ ഒരു ഭാഗത്ത്‌ നാടന്‍ പന്തുകളി ഉണ്ടായിരുന്നുവത്രേ. ചാത്തനേറ് സഹിക്കാതായപ്പോള്‍ ആള്‍ക്കാര്‍ കളിയുപേക്ഷിച്ചു. ഇപ്പോള്‍ യാതൊരു പേടിയുമില്ലാതെ അതേ കുന്നിലേക്ക് കയറുവാന്‍ എന്ത് വികാരമാണ് തന്നെ പ്രേരിപ്പിക്കുന്നത് എന്ന് ഞാന്‍ ചിന്തിക്കാതെയിരുന്നില്ല.

ചാലുകുന്നിന്റെ താഴ്വരകളിലൂടെ ഒഴുകി എത്തിയ കാറ്റിനു ഞാവല്‍ പഴത്തിന്റേയും പഴുത്ത കൊടംപുളിയുടെയും ആഞ്ഞിലിക്കാവളയുടെയും ഒക്കെ മണമുണ്ടായിരുന്നു.
വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ ഞങ്ങള്‍ നുഴഞ്ഞു കയറി. അത്ര പെട്ടന്നൊന്നും ആര്‍ക്കും കാണാനും കടന്നുവരാനും സാധിക്കാത്ത ഒരിടമെത്തിയപ്പോള്‍ അയാള്‍ ചീട്ടുകളെല്ലാം എടുത്തു എന്റെ കയ്യില്‍ തന്നു. ആ ചീട്ടുകളിലെ ഓരോ സുന്ദരിയും പറഞ്ഞറിയിക്കാനാവാത്ത ഒരുതരം മാനസികാവസ്ഥ എന്നില്‍ സൃഷ്ടിച്ചിരുന്നു.

"ഇതില്‍ ഏത് ചീട്ടാണ്‌ നിനക്ക് കൂടുതല്‍ ഇഷ്ടമായത് ?"
എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അയാള്‍ ചോദിച്ചു. എന്തോ എനിക്ക് അയാളെ എതിര്‍ക്കുവാനോ തിരികെ എന്തെങ്കിലും പറയുവാനോ തോന്നിയില്ല. അന്ന് പിരിയുമ്പോള്‍ എന്റെ മേനിയ്ക്ക് അയാളുടെ വിയര്‍പ്പിന്റെയും ദിനേശ് ബീഡിയുടെയും മിശ്രണമായ ഒരുതരം ഗന്ധമാണുണ്ടായിരുന്നത്. ആദ്യമാദ്യം ആ ഗന്ധം എനിക്കരോചകമായി തോന്നിയിരുന്നെങ്കിലും അയാളുടെ കൈവശമുണ്ടായിരുന്ന സുന്ദരികളുടെ വര്‍ണ്ണ ചിത്രങ്ങളടങ്ങിയ കഥ പുസ്തകത്തിനും മറ്റുമായി ആ ഗന്ധം ഞാന്‍ അറിയാതെ ഇഷ്ടപ്പെട്ടു തുടങ്ങി.

പിന്നീട് പലപ്പോഴും ഞങ്ങള്‍ തമ്മില്‍ കണ്ടു മുട്ടി. ചിലപ്പോള്‍ ചാലുകുന്നില്‍ വെച്ച്. മറ്റു ചിലപ്പോള്‍ , രാത്രിയില്‍ കടയില്‍ നിന്നും വീട്ടിലേക്ക് സാധങ്ങള്‍ വാങ്ങി വരുമ്പോള്‍ ഇടവഴിയില്‍ അയാള്‍ കാത്തു നില്‍ക്കുമായിരുന്നു. മേടിച്ച സാധനങ്ങള്‍ എവിടേലും ഒരിടത്ത് വെച്ച്, ഇരുട്ടിനെ വകഞ്ഞു മാറ്റി, തട്ടുകളായി കിടക്കുന്ന റബ്ബര്‍ തോട്ടത്തിന്റെ ഏതെങ്കിലും ചെരുവിലേക്ക്‌ അല്‍പസമയം. തിരികെ വീട്ടിലെത്തുമ്പോള്‍ താമസിച്ചു പോയതിനു കാരണം പറയാന്‍ എന്തെങ്കിലും ഒക്കെ ന്യായങ്ങള്‍ മനസ്സില്‍ കരുതിയിട്ടുണ്ടാകും.

രാത്രികാലങ്ങളില്‍ കൂടുതല്‍ നേരം പുറത്തിറങ്ങാന്‍ അവസരം കിട്ടുക ഏറ്റുമാനൂര്‍ അമ്പലത്തിലെ ഉത്സവത്തിന്‌ മാത്രമാണ്. ഉത്സവ പരിപാടികള്‍ കാണുന്നതിനു പകരം അയാളോടൊപ്പം അലങ്കാര്‍ തീയറ്ററില്‍ മുതിര്ന്നവക്ക് വേണ്ടി മാത്രമുള്ള ചലച്ചിത്രത്തിന് സെക്കന്ഡ് ഷോയ്ക്കാണ് പോകുക. പടം കണ്ട ശേഷം ഇരുട്ടിന്റെ മറവിലേക്ക് മെല്ലെ ഊളിയിടും. കൂട്ടാക്കൂറ്റിരുട്ടില്‍ പോലും ഏറ്റുമാനൂരെയും പരിസരപ്രദേശങ്ങളിലേയും ഇടവഴികളിലൂടെ വിജനമായ പ്രദേശങ്ങളിലേക്ക് അയാള്‍ എന്നെ കൂട്ടിക്കൊണ്ടു പോയിരുന്നു. അയാള്‍ക്ക്‌ രാത്രിയില്‍ ആണോ കണ്ണ് കാണുക എന്ന് ഒരുവേള ഞാന്‍ സംശയിക്കുക പോലും ചെയ്തിട്ടുണ്ട്. എന്തായാലും, പ്രകൃതിയുടെ പച്ചപ്പില്‍ രാത്രി ഒരുക്കുന്ന ആ മണിയറകള്‍ ഒരു പ്രത്യേക സുഖമുള്ളവ തന്നെ ആയിരുന്നു.

പലപ്പോഴും അയാള്‍ അയല്‍വക്കത്തെ ചേച്ചിമാരെ കുറിച്ച് ഓരോന്ന് ചോദിക്കുകയും പൊടിപ്പും തൊങ്ങലും വെച്ച് അവരെ കുറിച്ച് പലതും പറയുകയും ചെയ്തിരുന്നു. തന്മൂലം അവരിലാരെ കാണുമ്പോഴും പലവിധ അനാവശ്യ ചിന്തകളും എന്റെ മനസ്സില്‍ കൂടണയുകയും അവ യഥേഷ്ടമായി സ്വൈര്യവിഹാരം നടത്തുകയും ചെയ്തിരുന്നു.

അങ്ങനെ വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞു. ഒന്‍പതാം ക്ലാസ്സിലേക്ക് ജയിക്കുകയും മനസ്സില്‍ പ്രണയം നാംബെടുക്കുകയും പെണ്‍കുട്ടികളുടെ ശരീരശാസ്ത്രം മനസ്സില്‍ വല്ലാത്ത കൌതുകമുണര്‍ത്തുകയും ചെയ്തതോടെ ഞാന്‍ അയാളില്‍ നിന്നും അകന്നു. ദയനീയ ഭാവത്തോടെ അയാള്‍ കുറെ നാള്‍ ഇടവഴികളില്‍ കാത്തു നിന്നെങ്കിലും ഞാന്‍ വഴങ്ങിയില്ല.

അതിനിടയില്‍ എന്റെ കൂട്ടുകാരനായ രഘു അയാളുമായിട്ടുള്ള എന്റെ ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് പലരെയും അയാള്‍ ഇതേ രീതിയില്‍ വശീകരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനായത്. അന്ന് രഘുവിന്റെ അടുത്ത് എല്ലാം നിഷേധിച്ചുവെങ്കിലും പിന്നീട് അവന്റെ മുഖത്ത് നോക്കാന്‍ പോലും സാധിക്കാത്ത വിധം ഞാന്‍ അശക്തനായി തീര്‍ന്നു. കഴിവതും അവന്റെ കണ്‍മുന്നില്‍ ചെന്ന് പെടാതെ മാറി നടക്കുക മാത്രമേ പോംവഴിയുണ്ടായിരുന്നുള്ളൂ...

കൌമാരം യവ്വനത്തിന് വഴിമാറി കൊടുത്തപ്പോള്‍ എന്റെ ജന്മനാട്ടില്‍ നിന്നും ഞാന്‍ പറിച്ചു മാറ്റപ്പെട്ടു. പഠനവും പ്രണയത്തിനു നിറപ്പകിട്ടേറിയ കൊച്ചുകൊച്ചു കുസൃതിതരങ്ങളുമായി ജന്മനാട്ടില്‍ നിന്നും ഒരുപാടകലെ കലാലയ ജീവിതം. പഴയതെല്ലാം ഞാന്‍ മറന്നു കഴിഞ്ഞിരുന്നു. തരക്കേടില്ലാത്ത ഒരു ജോലി കൂടി കിട്ടിയതോടെ പുതിയ സുഹൃത്തായ മദ്യം എന്റെ സ്ഥിരം വിരുന്നുകാരനായി.

ഇടയ്ക്ക് കലങ്ങിയും ഇടയ്ക്ക് തെളിഞ്ഞും കാലം യഥേഷ്ടം തന്റെ ഒഴുക്ക് തുടര്‍ന്ന് കൊണ്ടേയിരുന്നു. തന്റെ പഴയ കൂട്ടുകാരനായ രഘു ആത്മഹത്യ ചെയ്ത വിവരം ഇടയ്ക്കെപ്പോഴോ ആരോ പറഞ്ഞറിഞ്ഞു. ആത്മഹത്യ ചെയ്യാന്‍ മാത്രം പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലത്രേ. കല്യാണാലോചനകള്‍ തകൃതിയായി നടന്നിരുന്ന സമയത്തായിരുന്നു അവനാ കടുംകൈ ചെയ്തു കളഞ്ഞത്. ചില പഴയ ഓര്‍മ്മകള്‍ എന്റെ മനസ്സിനെ അലോസരപ്പെടുത്തി. അവന്റെ ആത്മഹത്യയ്ക്ക് കാരണം തനിയ്ക്കൂഹിക്കാനാവുന്നതല്ലേ ഉള്ളൂ.. പതിയെ രഘുവും ഓര്‍മ്മകളിലേക്ക് വിടവാങ്ങി.

ഒരു സുപ്രഭാതത്തില്‍ പ്രണയിച്ച പെണ്‍കുട്ടിയോട് ക്ഷമ പറഞ്ഞ്, ഒരു പുതുപ്പണക്കാരന്റെ മകളെ താലികെട്ടി ഞാന്‍ ജീവിത സഖിയാക്കി. പക്ഷെ, കേവലം ദിവസങ്ങള്‍ കൊണ്ട് എരിഞ്ഞടങ്ങിയ മധുവിധുവിന്റെ കൗതുകം. പരാജയതിനുത്തരവാദി താനോ അവളോ ?

അസംതൃപ്തിയുടെ കാല്‍പ്പാടുകളുമായി അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക്. എന്നിട്ടും നിരാശ മാത്രം.
തന്റെ ഭാര്യയോടും അഭിസാരികമാരോടും ബന്ധപ്പെടുന്നത് ശവത്തെ ഭോഗിക്കുന്നതിനു തുല്യമാണെന്ന് മനസിലാക്കിയപ്പോള്‍ അയാളുടെ ഓര്‍മ്മകള്‍ വീണ്ടും മനസ്സിലെത്തി. ഒരിക്കല്‍ അയാള്‍ നല്‍കിയ അനുഭൂതി പിന്നീടിതുവരെ മറ്റൊന്നില്‍ നിന്നും തനിക്കു ലഭിച്ചിട്ടില്ല എന്നത് ഒരു തിരിച്ചറിവായി ഇപ്പോള്‍ അനുഭവപ്പെടുന്നു.

ഓര്‍മ്മകളുടെ ചില്ല് കൂട്ടില്‍ നിന്നും ഏതാനും ചില ചിത്രങ്ങള്‍ കൂടി മനസ്സിലേക്ക് കടന്നു വന്നു. കോളേജില്‍ പഠിക്കുന്ന കാലം. പ്രോജക്റ്റ് വര്‍ക്കുമായി ബന്ധപ്പെട്ട് ഒരുപാട് വൈകിയ വിജനമായ ഒരു രാത്രിയില്‍ കോട്ടയം ചന്തയ്ക്കുള്ളിലൂടെയുള്ള എളുപ്പവഴിയിലൂടെ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡിലേക്ക് പോകുമ്പോള്‍ ഒരു കാഴ്ച കണ്ടിരുന്നു. പ്രകാശിച്ചു നില്‍ക്കുന്ന ഒരു തെരുവിളക്കിന്റെ ചുവട്ടില്‍ രണ്ടാണുങ്ങള്‍. അതില്‍ ഒരുവന്റെ തല അപരന്റെ അരക്കെട്ടില്‍. ആദ്യം അതൊരു ഞെട്ടലായിരുന്നു. പിന്നെ അല്പം മാറി ഇരുളിന്റെ മറവില്‍ നിന്ന്‌ സത്യത്തില്‍ ആ രംഗം അന്ന് താന്‍ ആസ്വദിച്ചിരുന്നില്ലേ? ഉവ്വ്...

ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇന്നയാള്‍ക്ക്‌ പലവിധം മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടാവില്ലേ?
എങ്കിലും കാണണം. ആകാംഷയോടെ, പ്രത്യാശയോടെ യാത്രയ്ക്കൊരുങ്ങി. കാലങ്ങള്‍ക്ക് ശേഷം ജന്മനാട്ടിലേക്ക്... മാറ്റങ്ങളുടെ പെരുമഴയില്‍ മണ്ണെടുത്തും വീട് വെച്ചും ചാലുക്കുന്നില്ലാതായിരിക്കുന്നു. അയാളുമായി സംഗമിച്ചിട്ടുള്ള പല റബ്ബര്‍ തോട്ടങ്ങളും ഇന്ന് ഹൗസിംഗ് കോളനികളാണ്.

ഒടുവില്‍ അയാളുമായി കണ്ടുമുട്ടി. നര കയറി തുടങ്ങിയ മുടിയൊഴിച്ചാല്‍ മറ്റു മാറ്റങ്ങള്‍ ഒന്നും തന്നെ അയാളില്‍ കാണാനില്ല. നേരില്‍ കണ്ടപ്പോള്‍ അയാളുടെ കണ്ണിലെ തിളക്കവും വറ്റാത്ത ദാഹവും ഞാനറിഞ്ഞു.
സന്ധ്യയാകുന്നതു വരെ വെറുതെ കറങ്ങി നടന്നു. ഇരുളിന് കനം വെച്ചപ്പോള്‍ ഇനിയും അവശേഷിക്കുന്ന ഒരു റബ്ബര്‍ തോട്ടത്തിലെ ചെരുവുകളിലൊന്നില്‍ രാവിന്റെ മറപറ്റി ഞാന്‍ കാത്തിരുന്നു...
മനസ്സ് വല്ലാത്ത ഒരവസ്ഥയിലാണ്...
ശരീരമാകെ ത്രസിക്കുന്നുമുണ്ട്...
അതിലുപരി ആകാംക്ഷയുമുണ്ട്.....
സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു...
കാതോര്‍ത്തു ഞാനിരുന്നു...ഒടുവില്‍ കരിയിലകളില്‍ കാല്‍പ്പാടുകള്‍ പതിയുന്ന ശബ്ദം അടുത്തടുത്ത്‌ വരുന്നത് ഞാനറിഞ്ഞു...

Saturday, July 2, 2011

കഥകള്‍ പറഞ്ഞ കഥ

കണക്കുകള്‍ പിഴച്ചു തുടങ്ങിയത് ഏകദേശം മൂന്നു കൊല്ലം മുന്‍പാണ് എന്നാണു എന്റെ ഓര്‍മ്മ. അക്കങ്ങള്‍ തമ്മില്‍ കൂട്ടാനാകാതെ വന്നതും നമ്പരുകള്‍ ഒന്നും തന്നെ മനസ്സില്‍ നില്‍ക്കുന്നില്ല എന്നതും വേദനിപ്പിക്കുന്ന ഒരു തിരിച്ചറിവായിരുന്നു. സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ  പേരുകള്‍ മറന്ന് പോകുന്നതും വായിച്ച പുസ്തകങ്ങളും കണ്ട സിനിമകളും പോയ സ്ഥലങ്ങളും മറവിയിലാഴ്ന്നു  പോകുന്നതും അംഗീകരിക്കാന്‍ മനസ്സ് മടിച്ചു. ഉറക്കക്കുറവും പതിവായി ശല്യപ്പെടുത്താന്‍ എത്തുന്ന സ്വപ്നങ്ങളും എന്നെ കൂടുതല്‍ അസ്വസ്ഥമാക്കി.

കൊഴിഞ്ഞു വീണ  ഓരോ വര്‍ഷവും ഈ ലോകത്ത് എന്ത് സംഭവിച്ചു എന്നത് എനിക്കന്യമായി തുടങ്ങി. ഓരോ ദിവസവും, തലേ ദിവസം ഞാന്‍ എന്ത് ചെയ്തു എന്ന് പോലും ഓര്‍മ്മിച്ചെടുക്കാന്‍ ആകാത്ത വിധം പ്രശ്നങ്ങള്‍ രൂക്ഷമായി. മനസിന്റെ താളപ്പിഴകള്‍ ജീവിതത്തെയും ബാധിച്ചു തുടങ്ങി. അകാരണമായ ദേക്ഷ്യം കൂടുതല്‍ കൂടുതല്‍ നഷ്ടങ്ങള്‍ ഉണ്ടാക്കി തന്നു കൊണ്ടിരുന്നു. തലയിലെടുത്ത് വെച്ച മണ്ടത്തരങ്ങള്‍ സമ്മാനിച്ച അനേക ലക്ഷങ്ങളുടെ സാമ്പത്തികഭാരം വലിയൊരു ചോദ്യചിഹ്നമായി ഇപ്പോഴും തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്നു. ജോലിയില്‍ ശ്രദ്ധ കുറഞ്ഞു.

ഒടുവില്‍ ഒരു സുഹൃത്ത്‌ നിര്‍ദേശിച്ച പ്രകാരം ഡോക്ടര്‍ സിറിയക് കുര്യനെ പോയി കണ്ടു. നൂറില്‍ നിന്നും ഏഴു വീതം കുറച്ച് പിറകോട്ടു എണ്ണുവാനും കടലാസില്‍ ഒരു നക്ഷത്രം വരയ്ക്കാനും അദ്ദേഹം എന്നോടാവശ്യപ്പെട്ടു. പല അവസരങ്ങള്‍ തന്നിട്ടും ഞാന്‍ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ ഡോക്ടര്‍ എനിക്കുള്ള മരുന്നു കുറിച്ച് കഴിഞ്ഞിരുന്നു. ഡിപ്രഷന്റെ  തുടക്കം ആണത്രേ...

തിരികെ പോരുമ്പോള്‍ മരുന്നിന്റെ കുറിപ്പ് കീറി ദൂരെയെറിഞ്ഞു. മനസ്സിനേറ്റ തോല്‍വി മാത്രം അംഗീകരിക്കാന്‍ വയ്യ. തന്റെ മനസ്സിന് ഒരു ചികിത്സയും ആവശ്യമില്ല. അന്ന് കിതച്ചു കൊണ്ടോടി തുടങ്ങിയ ഓട്ടം ഇന്നും ഏതോ പെരുവഴിയിലൂടെ എങ്ങുമെത്താതെ ഓടിക്കൊണ്ടേയിരിക്കുന്നു. ഇനിയുമെത്ര നാള്‍ എന്നെ അറിയേണ്ടൂ..

ഇടെയ്ക്കെപ്പോഴോ തുടങ്ങിയ എഴുത്തും എനിക്കന്യമായി കൊണ്ടിരിക്കുന്നുവോ?
എഴുത്തുപുരയില്‍ പാതി വഴിയില്‍ ഉപേക്ഷിച്ചിട്ടിരിക്കുന്ന എത്രയോ കഥകള്‍. അവയ്ക്കുമുണ്ടാകില്ലേ സങ്കടങ്ങള്‍? ഒരു നോട്ട്ബുക്ക് എടുത്തു തുറന്നു നോക്കി. ഏങ്ങലടിച്ചു കൊണ്ടുള്ള ഒരു കരച്ചില്‍ അതില്‍ നിന്നും വെളിയില്‍ വന്നു. 'സമീര' എന്ന കഥയിലെ ദുഖപുത്രിയായ നായികയുടെ കണ്ണുനീരിന്റെ നനവില്‍ കുതിര്‍ന്ന താളുകളില്‍ മഷി പടര്‍ന്നിരിക്കുന്നു. സമീര വിതുമ്പുകയാണ്...

"എന്തിനാണെന്നെ കൊല്ലാതെ, ഒരു ജീവച്ഛവമാക്കി പാതി വഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നത്? എന്നെ ഒന്ന് കൊന്നു കൂടേ ? "

ആര്‍ത്തിരമ്പി വന്ന തിരമാല കണക്കെ, എന്റെ ഹൃദയഭിത്തിയില്‍ വന്നിടിച്ച്‌ ആ  ചോദ്യം ഉത്തരം കിട്ടാതെ മടങ്ങിപ്പോയി. നിന്റെ യജമാനന്റെ കൈകള്‍ തളര്ന്നിരിക്കുന്നത് നീ അറിയുന്നില്ലേ സമീരാ?
ഞാന്‍ തോറ്റിരിക്കുന്നു. അവളുടെ കരച്ചില്‍ ഉച്ചത്തില്‍ ആയപ്പോള്‍ ആ നോട്ട്ബുക്ക് ഞാന്‍ അടച്ചു വെച്ചു. ദുഖത്തിന്റെ  ഈരടികള്‍ നേര്‍ത്ത് വരികയും പതിയെ അലിഞ്ഞില്ലാതാകുകയും ചെയ്തു.

അറിയാതെ കണ്ണുകള്‍  മറ്റൊരു നോട്ട്ബുക്കിനെ  തേടി ചെന്നു. താളുകള്‍ മറിച്ചപ്പോള്‍ 'ഹൃദയത്തിലെ വിരുന്നുകാരി' എന്ന കഥയിലെ എഴുതി തീര്‍ത്ത പാതി മുന്നില്‍ തെളിഞ്ഞു. മഞ്ചാടിക്കുരുവിന്റെ മുഖമുള്ള സീത എന്ന പാവം പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ മനസ്സില്‍ കോറിയിട്ട കഥ. അവള്‍ക്കു  വേണ്ടി   മഞ്ചാടിക്കുരുക്കള്‍ കൊണ്ടൊരു  ടാജ്മഹല്‍ ഉണ്ടാക്കാന്‍ സ്വപ്നം കണ്ട എന്റെ കഥ. പ്രണയത്തിന്റെ മാന്ത്രികസ്പര്‍ശമായിരുന്നൂ അവള്‍. പക്ഷെ കാലം അവളിലും ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കി. ഒടുവില്‍ എന്റെ തൂലികയ്ക്കായി, വേദനിക്കുന്ന ഹൃദയവുമായി, എത്ര നാളായി അവള്‍ കാത്തിരിക്കുന്നു? മോക്ഷവും കാത്ത്...

എവിടെയോ ഒരു ചിലങ്കയുടെ നാദം കേള്‍ക്കുന്നില്ലേ? ഉണ്ട്. അതവളാണ്  ഗൗരി. കുറെ തിരഞ്ഞിട്ടാണ്   ഗൗരിയുടെ കഥ കണ്ടെത്തിയത്. അതില്‍ നിറയെ മാറാല പിടിച്ചിരുന്നു. നിഗൂഡതയില്‍ നിന്നും വന്ന് നിഗൂഡതയിലേക്ക്    മടങ്ങിപ്പോയ ഗൗരി എന്ന പെണ്‍കുട്ടിയെ കുറിച്ച് 'ഗൗരി ഒരു ഓര്‍മ്മക്കുറിപ്പ്‌' എന്ന പേരില്‍ രണ്ടു വര്ഷം മുന്‍പ് എഴുതി തുടങ്ങിയ കഥ; ഇനിയും തീരാത്ത കഥ.

സമീരയും സീതയും ഗൗരിയും എനിക്കേറ്റവും പ്രിയപ്പെട്ടവര്‍. എന്നിട്ടും  അവ എഴുതി തീര്‍ക്കാനാവാതെ കേഴുന്ന മനസ്സ്. എവിടെയാണ് പിഴച്ചത്?

മേശമേലൊരു  ഗ്ലാസ്സില്‍ ഒഴിച്ചു വെച്ച നിറമുള്ള മദ്യം എന്നെ നോക്കി ചിരിച്ചു തുടങ്ങി. പുതിയ കുപ്പിയിലെ പഴയ  സ്നേഹിതന്‍. എത്ര ഗ്ലാസ് കഴിച്ചു കാണും എന്നറിയില്ല; മൊബൈലില്‍ വന്ന ഒരു വിളിയാണ് എന്നെ ഉണര്‍ത്തിയത്.

പ്രിയ ചാവ്ള കോളിംഗ്. എന്തിനാണ് അവള്‍ വിളിക്കുന്നതെന്ന് ഊഹിക്കാം. ആംസ്റ്റര്ഡാമിലെ അഡല്‍ട്ട്സ് ഒണ്‍ലി കോഫീ ഷോപ്പുകളെ കുറിച്ചോ  അല്ലെങ്കില്‍ പാരീസിലെ ചുവന്ന തെരുവുകളെ കുറിച്ചോ അറിയുവാന്‍ ആകാം. അല്ലെങ്കില്‍ ഓള്‍ഡ്‌ മണാലിയിലെ മയക്കുമരുന്ന് വ്യാപാരത്തെ കുറിച്ചോ, കഞ്ചാവ്  കൃഷിയുടെ ബാലപാഠങ്ങളേ  കുറിച്ചോ അതുമല്ലെങ്കില്‍ ഓള്‍ഡ്‌ ഡല്‍ഹിയില്‍ രാത്രിയുടെ മറവില്‍ അഴിഞ്ഞാടുന്ന  പേക്കൂത്തുകളെ   കുറിച്ചോ ഒക്കെയായിരിക്കും അവള്‍ക്കറിയേണ്ടത്. എന്തിലും ഏതിലും ജിജ്ഞാസ കണ്ടെത്തുന്ന മറാഠിക്കാരിയായ ജേര്‍ണലിസം വിദ്യാര്‍ത്ഥിനി. അവള്‍ക്ക് വേണ്ടത് ലേഖനങ്ങളും എനിക്ക് വേണ്ടത് കഥകളും; പക്ഷേ രണ്ടു പേരുടെയും പാതകള്‍ ഒന്ന് തന്നെയാണ്.

കുറെ ദിവസങ്ങളായി അവള്‍ പരിഭവത്തില്‍ ആയിരുന്നു. ഒരു വിളി പോലും  ഉണ്ടായിരുന്നില്ല.  എല്ലാ ചിലവുകളും ഉള്‍പ്പെടെ അവള്‍ ഓഫര്‍  ചെയ്ത നോര്‍ത്ത് ഇന്ത്യന്‍ ട്രിപ്പ്‌ നിരസിച്ചതിന്റെ ദേക്ഷ്യം.

"ലോസ് ഓഫ് പേ എടുത്തെങ്കിലും നിനക്ക് എന്നോടൊപ്പം വന്ന് കൂടേ? ആ കാശും ഞാന്‍ തരാം; നിന്റെ ഒരു മാസത്തെ ശമ്പളം"

എന്നിട്ടും സ്നേഹപൂര്‍വ്വം നിരസിക്കേണ്ടി വന്നു.
മുന്നില്‍ വന്ന് നിന്ന് എന്റെ നെറ്റിയില്‍ അവളുടെ നെറ്റി മുട്ടിച്ച്  അവള്‍ എന്നെ ഓര്‍മ്മിപ്പിച്ചു.

"നീ വേണ്ടെന്നു വെക്കുന്നത് മറ്റു പലതും കൂടിയാണ്...."

മലയാളം അറിയാത്ത ഒരു
മറാഠിക്കാരിയെ എന്റെ ഗേള്‍ഫ്രെണ്ട് ആക്കാന്‍ തല്‍ക്കാലം ഞാനാഗ്രഹിക്കുന്നില്ല; ഞങ്ങള്‍ തമ്മില്‍ ഒരുപാട് ചേര്‍ച്ചകള്‍ ഉണ്ടായിരുന്നിട്ട്  കൂടി.

കുറെ നേരം കഴിഞ്ഞപ്പോള്‍ മൊബൈലില്‍ ഒരു എസ്.എം.എസ് വന്നത് കണ്ടു; തന്റെ പ്രണയിനിയുടെ വക ഒരു സന്ദേശം. 

'ഷെയിം ഓണ്‍ യു സാര്‍. പൊട്ടക്കുളത്തിലെ തവളയാണല്ലേ ? താങ്കളുടെ കൂടെ ഒരു ലൈഫ് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. സോറി.'

മെസ്സേജിനു താഴെ അവളുടെ പേരിലെ നാല് ഇംഗ്ലീഷ് അക്ഷരങ്ങളും എന്നെ കൊഞ്ഞനം കുത്തി കാണിച്ചു.  ഇനിയും അവള്‍ എന്തെങ്കിലും ഒക്കെ മെസ്സേജ് അയച്ചേക്കാം. ചിലപ്പോള്‍ ഞാനും എന്തെങ്കിലും ഒക്കെ പറഞ്ഞെന്നും വരാം. എന്തിനാണ് വെറുതെ... മൊബൈല്‍ എടുത്തു ഞാന്‍ സ്വിച്ച് ഓഫ്‌ ചെയ്തു. രണ്ടു മാസം മുന്‍പാണ് ഞങ്ങള്‍ അടുത്തത്. എന്റെ പ്രശ്നങ്ങള്‍ക്ക്, വേദനകള്‍ക്ക് ഒരു പരിഹാരമായാണ് അവള്‍ എന്റെ ജീവിതത്തില്‍ കടന്നു വന്നത്. പക്ഷേ പാപി ചെന്നിടം പാതാളം ആയ അവസ്ഥയാണ് ഇപ്പോള്‍.

ചിലപ്പോള്‍ എന്നോടുള്ള അവളുടെ ഇഷ്ടം കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലെയാണെന്ന് എനിക്ക് തോന്നാറുണ്ട്. ചില സമയത്ത് ആ തേങ്ങ
കയ്യാലപ്പുറത്ത് നിന്നും തിരികെ തെങ്ങില്‍ ചേക്കേറാറുമുണ്ട്. 
ചിതലരിച്ച കണ്ണികള്‍ കൊണ്ടൊരു ബന്ധമല്ലേ ഞങ്ങളുടേത് എന്ന് പലപ്പോഴും തോന്നിയിരിക്കുന്നു.
രണ്ടു പേര്‍ക്കും അതറിയാം എങ്കിലും വെറുതെ പൊരുത്തപ്പെട്ടു പോകുവാന്‍ ഒരു ശ്രമം.

പക്ഷേ, എന്നോടല്ലാതെ വേറെ ആരോടാ അവള്‍ വഴക്കുണ്ടാക്കുകാ, ആരുടെ അടുത്താ ബഹളം വെക്കുകാ  എന്നൊക്കെ ചോദിക്കുമ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള ഇഷ്ടവും ഞാനറിയുന്നു. പ്രിയ ചാവ്ളയുടെ ഓഫര്‍ നിരസിക്കാനുള്ള കാരണവും മറ്റൊന്നല്ലല്ലോ. നാളെ ചിലപ്പോള്‍ അതൊരു മണ്ടന്‍ തീരുമാനമായി തോന്നിയേക്കാം. എങ്കിലും ഇന്നിന്റെ ശരികള്‍ മാത്രമാണ് എന്നുമെന്റെ ശരികള്‍.

ചിന്തകള്‍ കാട് കയറിയിരിക്കുന്നു. നിറഞ്ഞ ഗ്ലാസ്സിലെ മദ്യ ത്തിലിരുന്ന്  യൂഗോയും ദസ്തയേവ്‌സ്കിയും ഷേക്സ്പിയറുമെല്ലാം എന്നെ നോക്കി ഉറക്കെ ചിരിക്കുന്നു. ഞാനും ചിരിച്ചു; ഉറക്കെത്തന്നെ.

ഓരോ തവണയും  ഗ്ലാസ്സ് കാലി ആകുമ്പോള്‍ ഞാന്‍ പിന്നെയും കണക്കുകള്‍ കൂട്ടുകയായിരുന്നു; എങ്ങനെ കൂട്ടിയാലും ഗുണിച്ചാലും ഹരിച്ചാലും പിഴയ്ക്കുന്ന ജീവിതത്തിന്റെ കണക്കുകള്‍....










Tuesday, May 17, 2011

ബ്ലോഗുകള്‍ കഥ പറയുമ്പോള്‍

പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്, 'എന്നാത്മാവിന്‍ നഷ്ട സുഗന്ധം' എന്ന തലക്കെട്ട്‌ എന്റെ ജീവിതത്തിന്  എത്രയോ അനുയോജ്യമാണെന്ന്. എന്റെ എല്ലാ നഷ്ടങ്ങള്‍ക്കും ഓരോ സുഗന്ധമുണ്ടായിരുന്നു. ഇടയ്ക്കിടെ അവ എനിക്ക് ചുറ്റും പരക്കുകയും വേദനിപ്പിക്കുന്ന ചില ഓര്‍മ്മപ്പെടുത്തലുകളിലേക്ക് എന്നെ നയിക്കുകയും ചെയ്തു കൊണ്ടിരുന്നു...

ഏതാനും ദിവസങ്ങളായി മനസ് വല്ലാതെ അസ്വസ്ഥമാണ്. പുതിയൊരു നഷ്ടം എന്നെ തേടിയെത്തിയിരിക്കുന്നു എന്ന തോന്നലാണ് കാരണം. നഷ്ടത്തിന്റെ പുതിയൊരു ഗന്ധം ഈ കഥ എഴുതുമ്പോള്‍ എന്നെ വലയം ചെയ്തിരിക്കുകയാണ്. അതെന്റെ സിരകളെ തണുപ്പിക്കുകയും തലച്ചോറിനെ മന്ദീഭവിപ്പിക്കുകയും ചെയ്തിരിക്കുന്നു.

ജീവിതത്തോടുള്ള ദേക്ഷ്യവും  നിരാശയും എന്നില്‍ വിപരീത ഊര്‍ജ്ജം  നിറച്ച് അക്ഷമയോടെ കാത്തിരിക്കുന്നു. ഉന്മൂലനത്തിന്റെ ഭ്രാന്തമായ വൈകാരിക ചിന്തകളിലൂടെയുള്ള  കടിഞ്ഞാണ്‍ പൊട്ടിയ മനസ്സിന്റെ യാത്രയാണ് ഇനി എനിക്ക് ചെയ്യാനുള്ളത്. തനിക്കു പ്രിയ്യപ്പെട്ടതെന്തും സ്വയം നശിപ്പിച്ച് കൊണ്ടുള്ള ഉന്മാദയാത്ര.  മനസ്സിനെയും ശരീരത്തെയും സ്വയം വേദനിപ്പിച്ച് മറ്റു വേദനകളെ മറക്കുക. ആ അവസ്ഥയിലേക്ക് എത്തുന്നതിനു മുന്‍പ് ഞാന്‍ ആ കഥ പറയാം. എനിക്ക് ചുറ്റും നൃത്തം ചെയ്യുന്ന പുതിയ നഷ്ടത്തിന്റെ കഥ.

കുറേക്കാലം മുന്‍പാണ് ആദ്യമായി അവളുടെ ബ്ലോഗില്‍ ഞാനെത്തപ്പെട്ടത്‌. ഒരു തുടക്കക്കാരിയുടെ ബ്ലോഗ്‌. അന്നതില്‍ അവളുടെ ഒരു ഫോട്ടോ കണ്ടിരുന്നു. പെണ്‍കൊച്ച് തരക്കേടില്ലല്ലോ എന്ന് മനസ്സില്‍ വിചാരിച്ച് ഒരു അഭിപ്രായം രേഖപ്പെടുത്തി തിരികെ പോന്നു.

പോസ്റ്റുകളില്‍ അവള്‍ അലസമായി കുറിച്ചിടുന്ന ദയനീയമായ വരികളെ നോക്കി ഞാന്‍ പലപ്പോഴും കണ്ണുരുട്ടി പേടിപ്പിച്ചു. അങ്ങനെ ഞങ്ങള്‍ ബ്ലോഗിലെ കീരിയും പാമ്പും ആയി. ഒടുവില്‍ സഹികെട്ട് എനിക്കയച്ച മെയിലില്‍ അവള്‍ ചോദിച്ചു. 

"എന്തിനാണ് നിങ്ങള്‍ എന്നെ ഇത്രയും നിശിതമായി വിമര്‍ശിക്കുന്നത് ? അതും തുടര്ച്ചയായിട്ട്..."
"നിന്നെ ഒരു നല്ല എഴുത്തുകാരി ആക്കാന്‍" എന്ന ഒറ്റ വാക്യത്തില്‍ ഞാന്‍ മറുപടിയൊതുക്കി.

അന്നാദ്യമായി അവള്‍ എന്റെ ബ്ലോഗിലെത്തി, പഴയ പോസ്റ്റുകള്‍ പലതിലും മുങ്ങിത്തപ്പി അഭിപ്രായം  നേരിട്ടറിയിച്ചു. പിറ്റേന്ന് 'ഓര്‍ക്കുട്ട്' എടുത്തു നോക്കിയപ്പോള്‍ അതില്‍ അവളുടെ ഫ്രെണ്ട് റിക്വസ്റ്റ്  കണ്ടു. ഞങ്ങളുടെ സൗഹൃദത്തിന്റെ തുടക്കം. ഇടയ്ക്കിടെ ഓര്‍ക്കുട്ടിലെ ചാറ്റ് വിന്‍ഡോയില്‍ അവളുടെ പുഞ്ചിരികള്‍ തെളിഞ്ഞു. അവസാനം വടക്കുംനാഥന്റെ തിരുസന്നിധിയില്‍ വെച്ച് ഒരു നാള്‍ ഞങ്ങള്‍ നേരില്‍ കണ്ടു; സംസാരിച്ചു.

മണ്ണിലൂടെ വരിയായി പോകുന്ന ചോണനുറുമ്പുകളെയും എന്നെയും മാറി മാറി നോക്കി അന്നവള്‍ പറഞ്ഞു.
"മഹേഷ്‌, ശരിക്കും ഞാന്‍ ഉദ്ദേശിച്ച പോലത്തെ ഒരാളല്ല നിങ്ങള്‍."
"കള്ളനോ അതോ കശ്മലനോ ? "
"അല്ല. ഒരു തെമ്മാടി. "

വടക്കുംനാഥനെ വലം വെച്ച് എവിടെ നിന്നോ എത്തിയ ഒരിളം  തെന്നല്‍ അവളുടെ മനോഹരമായ മുഖത്തെ തഴുകിപ്പോയി.
"പക്ഷെ, നിങ്ങള്‍ എഴുതിയിട്ടുള്ള ചില കഥകള്‍, പ്രത്യേകിച്ച് 'ആംസ്റ്റര്‍ഡാമിലെ സുന്ദരി' അതൊരു ഭാവനാസൃഷ്ടി ആണെന്ന് വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ട് തോന്നുന്നു."
ഞാന്‍ വെറുതെ ചിരിച്ചു.
"അതൊരു നടന്ന കഥയാണ് എന്ന് നിനക്ക് തോന്നുന്നു എങ്കില്‍ നീ അങ്ങനെ വിശ്വസിച്ചു  കൊള്ളൂ. മറിച്ചാണെങ്കില്‍ അങ്ങനെ..."

"ശരിക്കും അതൊരു നടന്ന സംഭവമാണോ? "
"ഒരു എഴുത്തുകാരന്‍ ഒരിക്കലും തന്റെ കഥയുടെ പിന്നാമ്പുറങ്ങള്‍ വെളുപ്പെടുത്തിക്കൂടാ...എന്റെ എല്ലാ രചനകളിലും  ആത്മകഥാംശം  ഉണ്ട്. അത് ചിലപ്പോള്‍ കൂടിയും കുറഞ്ഞും ഇരിക്കും എന്ന് മാത്രം. "
അവളൊന്നും മിണ്ടാതെ വെറുതെ എന്നെ നോക്കുക മാത്രം ചെയ്തു. 

"സത്യത്തില്‍ നീ നല്ല കഴിവുള്ള ഒരു കുട്ടിയാണ്. പക്ഷെ എന്തിനാണിങ്ങനെ വെറുതെ എന്തെല്ലാമോ എഴുതി കൂട്ടുന്നത്‌? "
"എനിക്കെല്ലാം ഒരു തമാശയാണ് മഹേഷ്‌. വെറുമൊരു തമാശ. ഒരു രീതിയില്‍ ഒരൊളിച്ചോട്ടം, അതാണെന്റെ ബ്ലോഗിങ്"
അവളുടെ മിഴികളില്‍ നനവ്‌ പടര്‍ന്നത് കൊണ്ടാണോ ആവോ അവള്‍ അകലേക്ക്‌ നോക്കിയത്?

"നിന്റെ പുഞ്ചിരിക്കുന്ന മുഖം ഒളിപ്പിച്ചു വെച്ചിരിക്കുന്ന സങ്കടങ്ങളെ കുറിച്ച് എന്നോട് പറയൂ കൂട്ടുകാരി..."
തെല്ലിട അവള്‍ നിശ്ശബ്ദയായി.
പിന്നെ, അവളുടെ ആത്മ സംഘര്‍ഷത്തിന്റെ പുകയുന്ന നെരിപ്പോടുകള്‍ എന്റെ ഹൃദയം ഏറ്റു വാങ്ങി.
അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ എനിക്കൊരു ഞെട്ടലാണ് സമ്മാനിച്ചത്‌.
ഒന്നും മിണ്ടാനാവാതെ ഞാനവളുടെ കണ്ണുകളില്‍ നോക്കിനിന്നു.
പിന്നീട് ഒരിക്കലും  അവളുടെ  വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ഞാന്‍ അധികം ചോദിച്ചിട്ടില്ല. അതവളെ സങ്കടപ്പെടുത്തിയാലോ എന്ന് കരുതി. ഉച്ചയോടു കൂടി ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.

പിന്നീട് ഓരോ ദിവസവും ചാറ്റ് വിന്‍ഡോയില്‍ എനിക്കായി അവളുടെ സന്ദേശങ്ങള്‍ കാത്തിരുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവളുടെ പുഞ്ചിരിക്കുന്ന മുഖം വെറുതെ മനസ്സില്‍ തെളിഞ്ഞു.

"മാഷേ, തിരക്കിലാണോ? " ഓര്‍ക്കുട്ടിന്റെ ഒരു കോണില്‍ അവളുടെ ചാറ്റ് വിന്‍ഡോ പ്രത്യക്ഷപ്പെട്ടു.
"അല്ല, പറയൂ കുഞ്ഞാടേ..."
"ഞാന്‍ ഇന്ന് ഇട്ട പോസ്റ്റ്‌ കണ്ടോ ? "
"ഉം. കണ്ടു പക്ഷെ വായിച്ചില്ല. ആദ്യ തല്ലു ഞാന്‍ തന്നെ തരണോ ?"

"ഞാന്‍ ഇപ്പോള്‍ നിന്റെ ബെസ്റ്റ്  ഫ്രെണ്ട് അല്ലേ? "
"ഞാന്‍ ഒരു അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞാല്‍ അത് മാറിക്കൊള്ളും..."

"ഈ ഏകാന്തതയുടെ ലോകത്ത് ബ്ലോഗ്‌ എനിക്ക് വലിയ ആശ്വാസം തന്നെ ആണ്. ചിലപ്പോള്‍ വല്ലാണ്ട്  സങ്കടം വരും. അപ്പൊ, ഞാന്‍ എന്ത് തെറ്റ് ചെയ്തു എന്നോര്‍ത്ത് കരയും. ഇപ്പോള്‍ ബ്ലോഗ്‌ ആണെന്റെ പ്രിയ കൂട്ടുകാരി. "
"നീ സങ്കടപ്പെടാതിരിക്കൂ...ആരും ഒറ്റക്കല്ല കുട്ടീ.. നീ നോക്കൂ...എന്റെ ജീവിതവും ഒരു  നീണ്ട കഥയാണ്. എത്ര കൂട്ടിയാലും തെറ്റുന്ന കണക്കുകളുടെ കഥ. ഒരുപാട് തെറ്റുകള്‍ നിറഞ്ഞ, ആര്‍ക്കും വേണ്ടാത്ത  ഒരു കഥ പുസ്തകം പോലെ. എന്നിട്ടും ചിരിക്കുവാനാണെനിക്കിഷ്ടം.."

"എന്റേത് ഉത്തരമില്ലാത്ത ഒരു കടംകഥയാണ് മാഷേ "
"നിന്റെ ജീവിതമാകുന്ന കടംകഥയ്ക്ക്‌ എന്നെങ്കിലും ഉത്തരം കിട്ടും തീര്‍ച്ച.  പക്ഷെ എന്റെ കഥയ്ക്ക്‌ ഒരിക്കലും മാറ്റം ഉണ്ടാകില്ല.."

"ഞാന്‍ ആ കഥയുടെ ക്ലൈമാക്സ് ഒന്നു മാറ്റി എഴുതട്ടെ? "
"എങ്കില്‍ ഉത്തരം കിട്ടാത്ത നിന്റെ കടംകഥയ്ക്ക് ഞാനൊരുത്തരം കണ്ടു പിടിച്ചു തരാം."

"കഥയില്ലാത്ത രണ്ടു ജീവിതങ്ങള്‍ ഒത്തു ചേരുമ്പോള്‍ നല്ല രസമായിരിക്കും അല്ലേ? "
"അതേ. ചിലപ്പോള്‍ അതൊരു കഥയില്ലാത്ത ഒരു നോവല്‍ ‍തന്നെ ആയെന്നും വരാം..അതിരിക്കട്ടെ, എന്താണീ കഥയുടെ ക്ലൈമാക്സ് ?"

"കടം കഥയുടെ ഉത്തരം കിട്ടിയോ? അത് പക്ഷെ എളുപ്പമല്ല. എനിക്ക് വേണ്ടത് അതൊരു ത്യാഗമായി കണക്കാക്കാത്ത ഒരാളെയാണ്. "
"ഒരാള്‍ക്ക്‌ ജീവിതം കൊടുക്കുക എന്നത് ഒരു ത്യാഗമായി ഞാന്‍ കരുതുന്നില്ല കുട്ടീ.."

"എങ്കില്‍ വളച്ചു കെട്ടാതെ ഞാനൊരു കാര്യം പറയട്ടെ..?"
"ഉം. പറയൂ..."

"ഐ ലവ് യൂ..........."
"സത്യം തന്നെയോ നീ പറയുന്നത്? ഞാന്‍ എന്നെയൊന്നു നുള്ളി നോക്കട്ടെ..."
"സത്യം തന്നെയാ പറഞ്ഞത്..."
"എങ്കില്‍ ഇപ്പോള്‍ ഞാന്‍ നിന്റെ മൊബൈലില്‍ വിളിക്കട്ടെ..ചാറ്റില്‍ നീ പറഞ്ഞതൊക്കെ എനിക്ക് നേരിട്ട് കേള്‍ക്കണം"
"ഈ പാതിരാത്രിക്കോ? "
"അതേ...."

ചാറ്റ് വിന്‍ഡോയില്‍ അവള്‍ ചിരിക്കുന്ന അടയാളം തെളിഞ്ഞപ്പോള്‍ ഞാന്‍ വിളിച്ചു.
അവളുടെ മുന്നില്‍ കളിപ്പാട്ടം കിട്ടിയ ഒരു കുട്ടിയായി ഞാന്‍ മാറി. ദിവസങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു. ഓരോ ദിവസവും ഞങ്ങള്‍ കൂടുതല്‍ അടുത്തു. എങ്കിലും ഒരു കാര്യം മാത്രം ഞാന്‍ ഇടയ്ക്കിടെ അവളെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു...

"വിവാഹവും പ്രണയവും ഒക്കെ ഒരിക്കല്‍ ഞാന്‍ കുഴിച്ചു മൂടിയ സ്വപ്നങ്ങളാണ്. അവ വീണ്ടും തിരിച്ചു വരുമ്പോള്‍ ഒരു രീതിയില്‍ ഞാന്‍ ഭയപ്പെടുന്നു.  വരണ്ട പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ആ ലോകത്തേക്ക് ഒരിക്കല്‍ കൂടി മടങ്ങി പോകുവാനുള്ള ബാല്യം ഇന്നെന്റെ മനസ്സിന് ഇല്ല. നീ എന്നെ സങ്കടപ്പെടുത്തുമോ? "
"ഇല്ലാ...ഒരിക്കലും ഇല്ല.."

ഓരോ ദിവസവും എന്നില്‍ പുത്തന്‍ ഊര്‍ജ്ജം നിറയുകയായി. കാരണം ഞങ്ങള്‍ പ്രണയിക്കുകയായിരുന്നു.
അവളുടെ സന്ദേശങ്ങള്‍ക്കായി ഉള്ള സുഖമുള്ള കാത്തിരിപ്പുകള്‍. ഖബറടക്കം ചെയ്ത സ്വപ്നങ്ങളും നിറങ്ങളും പ്രതീക്ഷകളും ഉയിര്ത്തെഴുന്നേറ്റ് ആര്‍പ്പു വിളിച്ച ദിനങ്ങള്‍.....

പക്ഷെ എല്ലാം നിലച്ചത് പെട്ടെന്നാണ്...
ഒരു സുപ്രഭാതത്തില്‍, മൊബൈലില്‍ വിളിക്കുമ്പോള്‍ അവള്‍ കോള്‍ എടുക്കാതായി.
ഇ-മെയിലുകള്‍ വരാതായി.

എനിക്കൊന്നും മനസിലായില്ല.
ആകുലതയുടെയും ആശങ്കകളുടെയും പെരുമഴകള്‍ മനസ്സില്‍ വിങ്ങിപ്പൊട്ടി.
ഇന്ബോക്സും തുറന്ന് വെച്ച് എത്രയോ ദിവസങ്ങളായി അവളുടെ മറുപടിക്കായി ഞാന്‍ കാത്തിരിക്കുന്നു..തികച്ചും അസഹനീയമായിരുന്ന ആ ദിവസങ്ങളില്‍ അവള്‍ക്കെന്തോ ആപത്ത് പിണഞ്ഞിരിക്കുന്നുവെന്ന സംശയവും മനസ്സില്‍ ബലപ്പെട്ടു.


പിന്നീട് അവളുടെ ബ്ലോഗില്‍ പുതിയ പോസ്റ്റ് വന്നപ്പോഴും അവളുടെ കമന്റ് ബോക്സില്‍ അപ്പ്രൂവലിനായി കാത്തു കിടന്ന വായനക്കാരുടെ അഭിപ്രായങ്ങള്‍ ഓരോന്നായി വെളിച്ചം കണ്ടപ്പോഴും ഞാന്‍ തകരുകയായിരുന്നു.. ഓര്‍ക്കുട്ടില്‍ അവളുടെ ഫ്രണ്ട് ലിസ്റ്റില്‍ ഞാന്‍ അന്യനായി.
നഷ്ടസ്വപ്നങ്ങള്‍ എനിക്ക് ചുറ്റും വേലി കെട്ടിയിരിക്കുന്നത് കണ്ടതപ്പോഴാണ്.

പ്രണയത്തിന്റെ എവറസ്റ്റ് കൊടുമുടിയിലേക്ക് ക്ഷണനേരം കൊണ്ട് പറന്ന് കയറി, അതിലും വേഗത്തില്‍ ചിറകറ്റു താഴെ വീണ പക്ഷിയെ പോലെ.  പ്രകൃതിയുടെ അലിഖിത നിയമമാണത്, മുകളിലേക്ക് പോകുമ്പോഴല്ല, താഴേക്കു വീഴുമ്പോഴാണ് വേഗം കൂടുതലെന്നത്...

അവള്‍ക്കയച്ച അവസാന മെയിലുകളിലൊന്നില്‍ ഞാന്‍ എഴുതി..
"എന്റെ മനസിലെ ചിന്തകള്‍ക്ക് തീ പിടിച്ചിരിക്കുകയാണ്.  ഒരു വേലിയേറ്റത്തിനും   കെടുത്താനാവാത്ത വിധം അത് ആളിപ്പടരുകയാണ്. ആ ആളിക്കത്തലിനെ ഞാന്‍ ഭയപ്പെടുന്നു.
ഇനിയും തുടര്‍ന്നാല്‍ അത് ഉന്മൂലനത്തിന്റെ ലഹരി എന്നില്‍ നിറയ്ക്കും.
നഷ്ടങ്ങള്‍ നഷ്ടങ്ങള്‍ അല്ലാതാകുന്ന ആ ലഹരിയില്‍ ഞാന്‍ സ്വയം ക്രൂശിക്കപ്പെടും.
ജീവിതത്തിന്റെ അവസാനത്തെ കഴുക്കോലും അടര്‍ന്നു വീഴുന്നത് നീ കാണാന്‍ നില്‍ക്കുകയാണോ?
നിന്റെ ഒരു വാക്കിന്  എന്റെ ഉള്ളിലെ തീ അണയ്ക്കാനാകും എന്നറിഞ്ഞിട്ടും എന്തേ നീ ഒന്നും മിണ്ടാത്തത് ? "

ഒരു മറുപടിക്ക് വേണ്ടിയുള്ള  പ്രതീക്ഷകള്‍ വെറും ജലരേഖകള്‍ ആകുന്നുവോ?
നഷ്ടസുഗന്ധങ്ങള്‍ എനിക്ക് ചുറ്റും  നിന്ന് കോപ്രായങ്ങള്‍ കാണിച്ചു തുടങ്ങി. അങ്ങനെയൊരവസരത്തിലാണ് ഞാനെന്റെ പേന കയ്യിലെടുത്തതും എഴുതാന്‍ തുടങ്ങിയതും, ഇതുവരെ എഴുതിയതും.
ഇനിയും ഞാനെന്താണ് എഴുതുക?

തേങ്ങുന്ന എന്റെ ഹൃദയം ഈ കഥയുടെ ക്ലൈമാക്സ് എന്തെന്നറിയാതെ അലയുകയാണ്.
ഒരിക്കല്‍ നീ മാറ്റി എഴുതാമെന്ന് പറഞ്ഞ കഥയുടെ ആ പഴയ ക്ലൈമാക്സ് ഇപ്പോള്‍ എന്നെ നോക്കി ഉറക്കെയുറക്കെ ചിരിക്കുകയാണ്.

വായനക്കാരുടെ മനസ്സിനെ മുറിവേല്‍പ്പിച്ച്, ആ മുറിവിലൊരു നീറ്റല്‍ സമ്മാനിക്കുന്ന വിധം ഈ കഥയുടെ അവസാന ഭാഗം പൂരിപ്പിക്കുവാന്‍ എന്റെ ഭാവന തയ്യാറെടുക്കവേ, അപ്രതീക്ഷിതമായി മൊബൈലില്‍ അവളുടെ വിളിയൊച്ച മുഴങ്ങി...
"ഹലോ....."
ഒരു നിമിഷം അവളുടെ സ്വരം കേട്ടപ്പോള്‍ ഞാന്‍ വീണ്ടുമൊരു കുട്ടിയായി.

"എന്ത് പറ്റീഡാ ...എന്താ പ്രശ്നം....??"
"വീട്ടിലറിഞ്ഞു; ഭയങ്കര പ്രശ്നമായി. ഇനി ഒരിക്കലും ഒരു രീതിയിലും നിന്നെ കോണ്ടാക്റ്റ് ചെയ്യരുതെന്ന് എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു..."

അവളുടെ സ്വരത്തില്‍ കണ്ണീരിന്റെ നനവുണ്ടായിരുന്നു...
സ്നേഹത്തിന്റെ അതിര്‍വരമ്പുകള്‍ ഉണ്ടായിരുന്നു...
പാട്ട് മറന്ന കുയിലിന്റെ തേങ്ങലുണ്ടായിരുന്നു...
"പോട്ടെ..സാരമില്ലെടാ...."
എന്ത് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി.

"തമ്മില്‍ കാണാതെ, ഒന്നും മിണ്ടാതെ, ഒരു രീതിയിലും പരസ്പരം ബന്ധപ്പെടാതെ നമുക്ക് പ്രണയിച്ചു കൂടെ മഹേഷ്‌...??"
പാവം പെണ്‍കുട്ടി; എനിക്ക് പ്രണയമെന്നത് ആത്മസമര്‍പ്പണം ആണെന്ന് അവള്‍ക്കറിയില്ലല്ലോ.
ഒരിക്കല്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ തനിക്കു പോലും തിരിച്ചെടുക്കാനാവാത്ത വിധം അതില്‍ ലയിച്ച്....
ഒരാളെയും സ്നേഹിക്കാത്തപ്പോള്‍ എല്ലാവര്ക്കും കൊടുക്കണമെന്ന് തോന്നുന്നതും, ഒരാളെ സ്നേഹിക്കുമ്പോള്‍ മറ്റാര്‍ക്കും കൊടുക്കാനാവാത്തതുമായ വികാരമാണ് പ്രണയം.

 "പ്രിയ്യപ്പെട്ട പെണ്‍കുട്ടീ...എത്ര നാള്‍ വേണമെങ്കിലും നിനക്കായി കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്; അങ്ങേ തലയ്ക്കല്‍ നീ കാത്തിരിക്കുന്ന അത്രയും  നാള്‍."
"എന്തെങ്കിലും കാരണവശാല്‍ മറിച്ചെന്തെങ്കിലും   നിന്റെ ജീവിതത്തില്‍ സംഭവിച്ചാല്‍ നീ എനിക്കൊരു മെയില്‍ അയക്കണം" അവളുടെ നേര്‍ത്ത സ്വരത്തില്‍ ഗദ്ഗദം കുടുങ്ങി.
"ഇല്ല കുട്ടീ. അങ്ങനെയൊന്നുണ്ടാവില്ല. നിനക്കൊരു ജീവിതമുണ്ടായി കഴിഞ്ഞ് മാത്രമേ ഇനി എനിക്കൊരു ജീവിതമുള്ളൂ.."
"ഞാനൊരു ഭയങ്കരിയാണെന്ന് നീ കരുതുന്നുണ്ടോ? "
"നീ പാവമാണ്. ഐ ലവ് യു സോ മച്ച്....."
"ഞാന്‍ വെച്ചോട്ടെ...ഇനി കാണാനോ മിണ്ടാനോ......" മുഴുമിപ്പിക്കാനാവാതെ അവള്‍ പൊട്ടിക്കരഞ്ഞു...
"സാരമില്ലെടാ...സങ്കടപ്പെടാതിരിക്കൂ.. നീ നന്നായി പഠിക്കണം. കോഴ്സ് ഒക്കെ കഴിഞ്ഞ് നല്ലൊരു ജോലി സമ്പാദിക്കണം. സ്വന്തം കാലില്‍ നില്‍ക്കാനുള്ള കെല്‍പ്പ് നിനക്കുണ്ടാകുമ്പോള്‍ എതിര്‍പ്പുകള്‍ കുറയും. ഒരിക്കലും തളരരുത്..."
"ഞാന്‍ വെക്കുവാ..." ഫോണ്‍ കട്ടായി.
ഒരു നിമിഷം ഞാന്‍ കണ്ണടച്ചു.
അല്പം ശാന്തമായ മനസ്സിലിപ്പോള്‍ വേലിയേറ്റങ്ങളില്ല പകരം കൊച്ചു കൊച്ചു തിരമാലകള്‍ മാത്രം.

പ്രിയ വായനക്കാരാ, ഇനി എന്ത് ക്ലൈമാക്സാണ് നിനക്കായി ഞാന്‍ എഴുതേണ്ടത് ? പേന എന്റെ കയ്യിലിരുന്നു വിറക്കുന്നു...

ഒരുപാട് നീണ്ട് പോയേക്കാമെന്ന ഒരു കാത്തിരിപ്പിന്റെ തുടക്കം മാത്രമാണിതെന്ന് ഞാനറിയുന്നു.
എന്റെ മനസ്സില്‍ അവള്‍ക്കായി ഒരുക്കിയ സ്വപ്നക്കൂട്ടില്‍  ഒരായിരം പ്രതീക്ഷകളെ, സ്വപ്നങ്ങളെ അടച്ച് വെച്ച് ഞാന്‍ കാത്തിരിക്കവേ കാലം എനിക്കായി ഒരുക്കുന്നതെന്താണ് ? അര്‍ത്ഥമോ അര്‍ത്ഥ ശൂന്യതയോ?
സ്നേഹത്തിന്റെ, കാലത്തിന്റെ അര്‍ത്ഥമില്ലായ്മക്ക് മുന്നില്‍ ഞാനൊരിക്കലും പതറാതിരിക്കട്ടെ.. ഇനിയുള്ള കാലം ഉള്ളില്‍ അവളോടുള്ള ഇഷ്ടം മാത്രം നിറയട്ടെ.

പ്രിയപ്പെട്ട പെണ്‍കുട്ടീ, നമ്മുടെ നൊമ്പരങ്ങളും പരിഭവങ്ങളും സ്വപ്നങ്ങളുമൊക്കെ ഇനി നമ്മുടെ ബ്ലോഗുകള്‍ പങ്കു വെയ്ക്കട്ടെ. നിന്റെ കഥകളിലും കവിതകളിലും എനിക്കായി മാത്രം നീ മാറ്റി വെച്ചിരിക്കുന്ന വരികളില്‍, നിനക്കായി മാത്രമെന്‍ തൂലികയില്‍ വിരിയുന്ന പോസ്റ്റുകളില്‍, നമ്മുടെ കമന്റ് ബോക്സിലെ അക്ഷരക്കൂട്ടങ്ങളില്‍, ഇനിയുള്ള കഥകള്‍ നമ്മുടെ ബ്ലോഗുകള്‍ പറയട്ടെ. ബ്ലോഗുകള്‍ കഥ പറയുമ്പോള്‍ അക്ഷരങ്ങളെ മാത്രം സ്നേഹിച്ച്, പ്രണയത്തിന്റെ ശരശയ്യയില്‍ നമുക്ക് കാത്തിരിക്കാം, നീയും ഞാനും ഒന്നാകുന്ന ആ ദിവസത്തിനായി...... 

Wednesday, May 11, 2011

സത്യഭാമയും പൂച്ചക്കുട്ടിയും

സത്യഭാമ മരിച്ചതിന്റെ നാല്പ്പത്തിഒന്നാം  ദിവസമാണ് അവളെ ആ വീട്ടില്‍ കണ്ടു തുടങ്ങിയത്.
വെളുപ്പില്‍ കറുപ്പും ചാരവും നിറങ്ങള്‍ ഇടകലര്‍ന്ന നീലക്കണ്ണുള്ള ഒരു പൂച്ചക്കുട്ടി. അത്തരമൊരു പൂച്ചയെ ആ നാട്ടിലാരും തന്നെ കണ്ടിട്ടുണ്ടായിരുന്നില്ല. എന്തൊക്കെയോ പ്രത്യേകതകള്‍ അതിനുള്ള പോലെ. എവിടെ നിന്നാണത് വന്നത് എന്നും ആര്‍ക്കും അറിയാമായിരുന്നില്ല.


ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും പേറി ചുറുചുറുക്കോടെ ഓടി നടന്ന സത്യഭാമയെ രക്താര്‍ബുദം എന്ന കൂട്ടുകാരനാണ് നിനച്ചിരിക്കാത്ത ഒരു സുപ്രഭാതത്തില്‍ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയത്. അങ്ങനെ ഒന്‍പതു മാസത്തെ വിവാഹ ജീവിതത്തിനു തിരശ്ശീല വീണപ്പോള്‍ അവനും ഒറ്റപ്പെട്ടു.


ആദ്യമാദ്യം സത്യഭാമയുടെ കുഴിമാടത്തിനരുകില്‍ കഴിഞ്ഞു കൂടിയ ആ പൂച്ചക്കുട്ടി പിന്നെയെപ്പോഴോ ഭാമയുടെ വീടിന്റെ അടുക്കള വാതില്‍ക്കലും എത്തി നോക്കി. ആരോ അതിനാഹാരം എടുത്തു കൊടുത്തു.
മീനോ ഇറച്ചിയോ ഉള്ളപ്പോള്‍ ആഹാരം കഴിക്കാന്‍ കൂട്ടാക്കാതിരുന്ന ആ പൂച്ചക്കുട്ടി സാമ്പാര്‍, പരിപ്പ് തുടങ്ങിയ കറികള്‍ കൂട്ടി മാത്രം ആഹാരം കഴിച്ചപ്പോഴും  ആരും ശ്രദ്ധിച്ചിരുന്നില്ല, ഭാമയും ഒരു സസ്യഭുക്ക് ആയിരുന്നു എന്ന കാര്യം..

ദിവസങ്ങള്‍ കഴിഞ്ഞ് ഭാമയുടെ അമ്മയാണ് ആദ്യം അക്കാര്യം ശ്രദ്ധിച്ചത്. ആര് ഭാമയുടെ പേര് പറഞ്ഞാലും ആ പൂച്ചക്കുട്ടി അവിടെ ഓടി എത്തുന്നു എന്ന വസ്തുത. ഭാമയെ കുറിച്ച് പറഞ്ഞ് ആ വീട്ടില്‍ ആരു കരയുമ്പോഴും പൂച്ചക്കുട്ടിയുടെ കണ്ണുകളും ഈറനണിഞ്ഞിരിക്കുന്നുവെന്ന് കണ്ടെത്തിയത് ഭാമയുടെ കുഞ്ഞനിയനാണ്..


ക്രമേണ ആ പൂച്ചക്കുട്ടി ആ വീട്ടിലെ ഒരംഗം ആയി മാറി. ഭാമയുടെ മുറി അവളുടെതായി.
ഭാമയുടെ പ്രിയപ്പെട്ടവരുടെ കാലുകളില്‍ ഉരുമ്മി അവള്‍ നടന്നു. ഭാമയ്ക്ക് പ്രിയങ്കരമായ വസ്തുക്കളില്‍ അവള്‍ സന്തോഷം കണ്ടെത്തി. ഭാമയുടെ വസ്ത്രങ്ങള്‍ അലമാരയില്‍ നിന്നും വലിച്ചു താഴെയിട്ട് അവള്‍ അതിന്റെ മേല്‍ കിടന്നുറങ്ങി. മറ്റൊരിക്കല്‍ ഭാമയുടെ വിവാഹ ആല്‍ബത്തിലെ ഓരോ പേജും ആയാസപ്പെട്ട്‌ മറിച്ചു നോക്കി കാണവേ അവളുടെ നീലക്കണ്ണുകള്‍ നനഞ്ഞിരുന്നത് ആരെങ്കിലും കണ്ടുവോ?


ഭാമയുടെ ഏറ്റവും പ്രിയ്യപ്പെട്ടവന്‍ അവിടെ എത്തുമ്പോഴെല്ലാം അവള്‍ അയാളുടെ മടിയില്‍ കയറിയിരിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു പോന്നു. അതിന്റെ നീലക്കണ്ണുകളുടെ തിളക്കത്തില്‍ അയാള്‍ സത്യഭാമയുടെ മിഴികള്‍ കണ്ടു.


ആ പൂച്ചക്കുട്ടി എന്നും രാവിലെയും വൈകിട്ടും ഭാമയുടെ കുഴിമാടത്തിനരുകില്‍ പോയി നിശ്ശബ്ദമായി തിരിച്ച് വരുന്നത് വീട്ടുകാര്‍ വേദനയോടെ  നോക്കി നിന്നു.
എന്തൊക്കെയോ അവരോടു പറയണമെന്ന് ആ മിണ്ടാപ്രാണിക്കുണ്ടായിരുന്ന പോലെ.....
ഭാമ ബാക്കി വെച്ച് പോയ സ്വപ്നങ്ങളെ കുറിച്ച്.....
കൊടുത്തു തീര്‍ക്കാനാവാതെ പോയ സ്നേഹത്തിന്റെ കടങ്ങളെ കുറിച്ച്...
ഭാമ ചെയ്തു തീര്‍ക്കാന്‍ അവശേഷിപ്പിച്ച കര്‍മ്മങ്ങളെ കുറിച്ച്....
പക്ഷെ, എല്ലാം എല്ലായ്പ്പോഴും ഒരു മ്യാവൂ വിളിയുടെ ഗദ്ഗദത്തില്‍ കുരുങ്ങി നിന്നു. അവള്‍ക്കു മിണ്ടാനായിരുന്നെങ്കില്‍...??


അപ്പോഴേക്കും ഈ അസാധാരണത്തിന്റെ പൊരുള്‍ തേടി നാട്ടുകാര്‍ രംഗത്തിറങ്ങി.
പല നാവുകള്‍ പല കഥകള്‍ പാടി നടന്നു. പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ക്ക് ഉപകഥകള്‍ ഒരുപാടുണ്ടായി. മോക്ഷം കിട്ടാതലയുന്ന സത്യഭാമയുടെ ആത്മാവ് പൂച്ചക്കുട്ടിയില്‍ കുടിയേറിയിരിക്കുകയാണെന്ന് ഒരു കൂട്ടര്‍. പുനര്‍ജന്മമെന്ന് മറ്റൊരു കൂട്ടര്‍. നാട്ടുകാര്‍ ഒത്തു കൂടി.
ഭാമയെ അടക്കം ചെയ്തിരിക്കുന്നിടത്ത് നിന്നും പുറത്തെടുത്ത് ദഹിപ്പിക്കാനും പൂച്ചക്കുട്ടിയെ കൊന്നുകളയാനും നാട്ടുകൂട്ടം വിധിയെഴുതി. പക്ഷെ ഭാമയുടെ വീട്ടുകാര്‍ ഈ ആവശ്യങ്ങളെ നിരാകരിച്ചു. പകരം അവര്‍ പൂച്ചക്കുട്ടിക്ക് കൂടുതല്‍ സുരക്ഷയും സ്നേഹവും നല്‍കി.


പലരും ഭാമയുടെ വീട്ടില്‍ വരാതായി. ഗ്രാമത്തിലെ ആള്‍ക്കാര്‍ ഇരുളും മുന്നേ വീടണഞ്ഞു. മനുഷ്യന്റെ നിശ്ശബ്ദത രാത്രിയെ കൂടുതല്‍ ഭയാനകമാക്കി. തങ്ങളുടെ ഓമന പൂച്ചകളുടെ കരച്ചില്‍ പോലും ജനങ്ങളെ ഭയപ്പെടുത്തിയപ്പോള്‍ വിഷം പ്രയോഗിച്ച് ആ ഭയപ്പാടില്‍ നിന്നവര്‍ മുക്തി നേടി. മറുനാടന്‍ മന്ത്രവാദികള്‍ പോലും ഉപഭോക്താവിനെ തേടി ആ നാട്ടിലെത്തി, കീശകള്‍ വീര്‍പ്പിച്ചു തുടങ്ങി.

രാത്രിയുടെ മറവില്‍ ഒരുനാള്‍ ആ പൂച്ചക്കുട്ടിയെ കാണാതായി.
പിറ്റേന്ന് നീണ്ട തിരച്ചിലിനൊടുവില്‍ കുറേ മാറി ഒരു കുറ്റിക്കാട്ടില്‍ കഴുത്തറുത്ത നിലയില്‍ ആ പൂച്ചക്കുട്ടിയുടെ ശവം നാട്ടുകാര്‍ കണ്ടെത്തി. ചത്ത പൂച്ചയിലെ ഭാമയുടെ പ്രേതം മറ്റൊരാളില്‍ കുടിയേറാതിരിക്കാന്‍ മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങി. ഒടുവില്‍ ശവം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു പ്രേതത്തെ മുള്ളുമുരിക്കില്‍ തറച്ചു.


ഭാമയുടെയും പൂച്ചക്കുട്ടിയുടെയും ഉത്തരമില്ലാ കഥയിലെ ഒരുപാട് ചോദ്യങ്ങളെ മാത്രം അവശേഷിപ്പിച്ചു കൊണ്ട് പിന്നീടെല്ലാം ശാന്തമായി....ഭാമയുടെ വീട്ടുകാര്‍ മാത്രം അപ്പോഴും തേങ്ങിക്കൊണ്ടിരുന്നു...

Tuesday, February 8, 2011

പിശാച് കയറിയ തീവണ്ടി

പൊടുന്നനെ തന്നെ തനിച്ചാക്കി എന്തിനാണവര്‍  ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ നിന്നിറങ്ങിപ്പോയത്?.
അല്ലെങ്കില്‍ തീവണ്ടി ത്രിശ്ശൂരില്‍ നിര്‍ത്തിയപ്പോള്‍ ജെനറല്‍ കമ്പാര്ട്ട്മെന്റില്‍ മാറി കയറാമായിരുന്നു.

എന്തോ..ഭയത്തിന്റെ ചൂളം വിളികള്‍ ചെവിയില്‍ മുഴങ്ങുന്നതു പോലെ.
അകാരണമായ ഒരു ഭീതി ഉള്ളിലേക്ക് തിരമാലകള്‍ കണക്കെ അലയടിച്ചുയരുന്നു..

ശാന്തമായിരുന്ന മനസ്സിലേക്ക് അലോസരപ്പെടുത്തുന്ന എന്തോ ഒന്ന് ശരവേഗത്തില്‍ കടന്നു വന്നിരിക്കുന്നു.
അപ്രതീക്ഷിതമായി വിരുന്നു വന്ന അതിഥിയായി ചുറ്റും ശൂന്യത.
മൊബൈലെടുത്ത് അമ്മയെ വിളിച്ചു സംസാരിച്ചപ്പോഴാണ് അല്പമെങ്കിലും ആശ്വാസം കിട്ടിയത്. എങ്കിലും എന്തോ പോലെ.

ഓടുന്ന തീവണ്ടിയുടെ ജനലുകളില്‍ കൂടി പുറത്തേക്കു നോക്കുമ്പോള്‍, ഇരുട്ടില്‍ ചിലങ്കയണിഞ്ഞ പിശാചുക്കള്‍ നൃത്തം ചെയ്യുന്ന പോലെ..
ഇടക്കിടെ അമ്മയെ വിളിച്ചുകൊണ്ടിരുന്നു.
പിറ്റേന്നു തന്നെ പെണ്ണ് കാണാന്‍‍  വരുന്നതിനെക്കുറിച്ചും തനിക്കിഷ്ട്ടപ്പെട്ട കറികള്‍ ഒരുക്കി അത്താഴം കഴിക്കാന്‍ തന്റെ വരവും കാത്ത് എല്ലാവരുമിരിക്കുന്നു എന്നുമൊക്കെ അമ്മ പറഞ്ഞിട്ടും ഒരു സമാധാനവും ഇല്ലാത്തപോലെ.


തീവണ്ടി വള്ളത്തോള്‍ നഗറില്‍ എത്തിയിരിക്കുന്നു.
മൊബൈലില്‍ സമയം നോക്കി. ഷൊര്‍ണ്ണൂര്‍ക്ക് ഏതാനും മിനുട്ടുകള്‍ കൂടിയേ ഉള്ളൂ.. സ്റ്റേഷനില്‍ തന്നെ കാത്ത് ഇപ്പോള്‍ വീട്ടില്‍ നിന്നാരെങ്കിലും എത്തിയിട്ടുണ്ടാകും.

ഒരിക്കല്‍ കൂടി അമ്മയെ വിളിക്കണമെന്ന് തോന്നി മൊബൈല്‍ കയ്യിലെടുത്തു. മൊബൈലിലെ റെയ്ഞ്ച് കാണിക്കുന്ന സിഗ്നലുകള്‍ പൊടുന്നനെ അപ്രത്യക്ഷമായി. മൊബൈല്‍ എടുത്ത് തിരികെ ബാഗില്‍ വെച്ചു.

വണ്ടി വീണ്ടും ഓടിത്തുടങ്ങിയിരുന്നു.
പെട്ടന്നായിരുന്നു അത്; ആരോ തന്റെ കമ്പാര്ട്ട്മെന്റിലേക്ക് ചാടിക്കയറുന്നു.
അതൊരു പുരുഷന്‍ ആണെന്നറിഞ്ഞതും വല്ലാതെ കിടുങ്ങി.
ഒരു ഒറ്റക്കയ്യന്‍...
അയാള്‍ തന്റെ നേറ്ക്കാണു.
പ്രജ്ഞയറ്റു പോകുന്നുവോ?
അമ്മേ..രക്ഷിക്കണേ..

ബാഗെടുത്ത് തന്നോട് ചേര്ത്ത് പിടിച്ച് ഒരു മൂലയിലേക്ക് പതുങ്ങി.
അയാള്‍ അടുത്ത് വന്ന്, ബാഗിനുവേണ്ടി ഒറ്റക്കൈ കൊണ്ട് ഒറ്റവലി. ബാഗിനു വേണ്ടിയുള്ള ആ മല്പ്പിടുത്തം കമ്പാര്‍ട്ട്മെന്റിന്റെ വാതില്‍ക്കല്‍ വരെയെത്തിച്ചു.
അലറിക്കരച്ചിലുകള്‍ വണ്ടിയുടെ ചൂളം വിളിയില്‍ മുങ്ങി.
ഇപ്പോഴയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയിരിക്കുന്നു.


എവിടെയെക്കെ ആണ് മര്‍ദ്ദനം ഏല്‍ക്കുന്നതെന്നോ പിടിച്ച് വലിക്കുന്നതെന്നോ അറിയാതെ ബാഗിനു വേണ്ടി ചെറുത്തു നില്‍ക്കുകയായിരുന്നു.
തന്റെ വസ്ത്രങ്ങള്‍ കീറിത്തുടങ്ങിയത് കണ്ടപ്പോള്‍ അയാള്‍ക്ക് ഉന്മാദം മൂത്തു.
പെട്ടന്നാണു അയാളുടെ ഒരു ഊക്കന്‍ ചവിട്ട് കിട്ടിയത്.
ബാഗിലെ പിടി വിട്ടു.
ഓടുന്ന തീവണ്ടിയില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണു.
കരിങ്കല്‍ ചീളുകളിലേക്ക് ദേഹമിടിച്ച് വീണു, എങ്ങോട്ടോ ഉരുണ്ട് ശരീരം നിശ്ചലമായി.

എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.
അനങ്ങാന്‍ പറ്റുന്നില്ല.
അമ്മയുടെ മുഖം വീണ്ടും മനസ്സില്‍ തെളിഞ്ഞു.
"അമ്മേ...." അലറിക്കരഞ്ഞു.
ഉറക്കെയുറക്കെ കരഞ്ഞു.
ഒടുവില്‍ ശബ്ദം നേര്‍ത്ത് വന്നു.
ശരീരമാകെ നുറുങ്ങുന്ന വേദന.

ആരൊ ഒരാളുടെ നിഴല്‍ അനങ്ങുന്നത് കണ്ടപ്പോള്‍ കഠിനവേദനക്കിടയിലും രക്ഷപെടുമെന്ന ഒരുപിടി പ്രതീക്ഷകള്‍ ഇരച്ചു കയറി.
"രക്ഷിക്കണേ..." ശബ്ദം അവ്യക്തമായ ഒരു ഞരക്കം മാത്രമായി.
മുന്നില്‍ വന്നു നിന്ന നിഴലിന്റെ മുഖം കണ്ട് വീണ്ടും ഞെട്ടി.
അതേ ഒറ്റക്കയ്യന്‍...

ദേഹമാസകലം വേദനകൊണ്ടു പുളഞ്ഞു.
കണ്ണുകള്‍ ഒരിറ്റ് ദയക്കുവേണ്ടി അയാളോട് യാചിച്ചു.
ശബ്ദം ഇടറി വീണു.
"പ്ലീസ്..എന്നെ രക്ഷിക്കണേ.."
കണ്ണുകള്‍ പിന്നെയും നിറഞ്ഞൊഴുകി.

അയാളുടെ കൈകള്‍ തനിക്ക് നേരെ നീണ്ടപ്പോള്‍ രക്ഷിക്കാനാണെന്ന് കരുതി. പക്ഷേ...
സര്‍വ്വശക്തിയുമെടുത്ത് ഒരിക്കല്‍ കൂടി അലറിക്കരഞ്ഞു.
അയാള്‍ ഒറ്റക്കൈ കൊണ്ട് തന്റെ മുടിക്ക് കുത്തിപ്പിടിച്ച്, വലിച്ചിഴച്ച്, പാളത്തിലടിപ്പിച്ചു; പല തവണ.

ഒരു ഞരക്കം പോലും ത്രാണിയറ്റ ശരീരത്തില്‍ ഉണ്ടായിരുന്നില്ല.
ബോധത്തിന്റേയും അബോധാവസ്ഥയുടേയും ഇടയ്ക്കുള്ള നൂല്പ്പാലത്തിലൂടെ ജീവന്റെ കണ്ണുകള്‍ അപ്പോഴും അയാളെ ദയനീയമായി നോക്കി.
 
ചോരകൊണ്ട് തലയുടെ അടിഭാഗം മുഴുവന്‍ നനഞ്ഞിരിക്കുന്നു.
എങ്ങോട്ടൊ അയാള്‍ തന്നെ വലിച്ചിഴയ്ക്കുന്നു...
പിന്നെ, ശരീരത്തിലൂടെ ഒരായിരം വിഷപാമ്പുകള്‍ ഒരുമിച്ച് കയറിയിഴയുന്നതുപോലെ...
എല്ലുകള്‍ നുറുങ്ങുന്ന വേദനക്കിടയിലും അറപ്പ് തുപ്പലായി വായിലൂടെ പുറത്തോട്ടൊഴുകി.
കാമവെറി തീറ്ത്ത്, ചണ്ടിയുപേക്ഷിച്ച് അയാള്‍ പോയി.

അമ്മയുടെ മുഖം വീണ്ടും മനസ്സില്‍ തെളിഞ്ഞു വന്നു.
അമ്മേ..ഒരിറ്റ് ജീവന്‍ ബാക്കി തരണേ...ഒരാളോടെങ്കിലും അയാളെക്കുറിച്ച് പറയാന്‍ അല്പം കരുണ...ദൈവമേ..

ഒടുവില്‍ ആ പ്രാര്‍ഥന മാത്രം ആരോ കേട്ടു.
ആദ്യം അടുത്ത് വന്നവരോട് പറഞ്ഞു. "ഒരു ഒറ്റക്കയ്യന്‍..."
അച്ഛനെക്കുറിച്ചോറ്ത്തു.
"ചേച്ചീ.." അനിയന്റെ സ്വരമല്ലേ അത്?
ഇഷ്ടവിഭവങ്ങളൊരുക്കി തനിക്കായി കാത്തിരിക്കുന്ന അമ്മയുടെ പുഞ്ചിരിക്കുന്ന മുഖം അവസാനമായി മനസ്സില്‍ തെളിഞ്ഞു..
പിന്നെ, ബോധം മറഞ്ഞു...

***********************

ചിലങ്ക കെട്ടിയിരുന്ന പാദങ്ങള്‍ ചലിക്കാതായിരിക്കുന്നു.
ഇപ്പോള്‍ വേദനകളില്ലാത്ത ലോകത്താണ്..
പുഴുവരിക്കാന്‍ ദേഹിയെ മണ്ണിനു വിട്ട് കൊടുത്ത് ആത്മാവിനെ സ്വതന്ത്രമാക്കി.
മരണക്കുറിപ്പെഴുതി പതിവുപോലെ മാധ്യമങ്ങള്‍ പലരെയും കരയിപ്പിച്ചു.
ഇത്തവണ കുറച്ചു പേര്‍ കൂടുതല്‍ കരഞ്ഞു കാണണം.

ഒരു മൃഗം പോലും ഇതുപോലൊന്ന് ചെയ്യില്ല എന്നറിയുമ്പോഴും, മുന്നില്‍ ചെന്ന് പെട്ട ഒരു ഇരയെപ്പോലും ഒരു സിംഹവും ഇത്ര ക്രൂരമായി പീഡിപ്പിക്കുകയില്ല  എന്നറിയുമ്പോഴും, ഒറ്റക്കയ്യാ ഞാന്‍ നിന്നോട് ക്ഷമിക്കുകയാണ്..നിന്റെ കൈകാലുകള്‍ വെട്ടി നീതി നടപ്പാക്കണം എന്ന് പറയാന്‍ ഏതെങ്കിലുമൊരു വിപ്ലവകാരി ഇവിടെ ഉണ്ടെങ്കില്‍ , അവന്റെ മുന്നില്‍ നീ ഒരിക്കലും ചെന്ന് പെടരുതെ എന്ന് ഞാന്‍ പ്രാര്‍ഥിക്കാം.

ഞാന്‍ എല്ലാവരോടും ക്ഷമിക്കുകയാണ്...
യാത്ര ഏതാനും സമയം വൈകുമെന്നതിനാല്‍, ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി ഒരു ജീവന്‍ രക്ഷിക്കാന്‍ തയ്യാറാകാതിരുന്ന നല്ലവരായ എന്റെ സഹയാത്രികരോട്‌..
ഞാന്‍ രക്ഷപെടുന്നതിലും ഭേദം മരിക്കുകയാണ് എന്ന് പറഞ്ഞു സഹതപിച്ച എന്റെ പ്രിയപ്പെട്ടവരോട്..
ഒരിക്കലും തുറക്കാത്ത കണ്ണുകളുമായി അന്ധരായ ഭരണാധികാരികളോട്..
പതിവ് പോലെ പരസ്പരം ചെളി വാരിയെറിഞ്ഞാഘോഷിക്കുന്ന നേതാക്കന്മാരോട്..
ഒരാഴ്ചത്തെ ആയുസ്സ് പോലുമില്ലാത്ത പ്രസ്താവനകള്‍ ഇറക്കി ജീവിക്കുന്ന ബുദ്ധിജീവികളോട്..
മരണത്തിന്റെ ഒന്നാം പിറന്നാളിന് പ്രസിദ്ധീകരിക്കാന്‍ ഇന്നേ ഓര്‍മ്മക്കുറിപ്പ്‌ എഴുതി അലമാരയില്‍ സൂക്ഷിക്കുന്ന മിടുക്കന്മാരോട്..
എല്ലാവരോടും ഞാന്‍ ക്ഷമിക്കുകയാണ്..
സര്‍വ്വം സഹയാണല്ലോ സ്ത്രീ..

എല്ലാം എന്റെ വിധി ആണ്; എന്റെ കുടുംബത്തിന്റെയും.
എങ്കിലും ഞാനൊരിടത്തും പോകാതെ ഇവിടെ തന്നെ ഉണ്ടാകും..
വള്ളത്തോള്‍ നഗറിനും ഷൊര്‍ണൂരിനുമിടയിലുള്ള റയില്‍ പാളങ്ങളില്‍ കണ്ണീര്‍ വാര്‍ത്ത്...
എന്റ മുടിയിഴകളില്‍ പൂണ്ട രക്തത്തിന്റെ മണവുമായെതുന്ന ഇവിടത്തെ കാറ്റില്‍ ഞാനുണ്ടാകും..
പക്ഷെ നരാധമാ, ഇനി എന്നെ ഒന്നും ചെയ്യാന്‍ നിനക്കാകില്ല..
വായില്‍ ദംഷ്ടകളുമായി പുതിയ ഇരകള്‍ക്കായി നീ കാത്തിരുന്നു കൊള്ളുക..
എന്റെ ഊഴം കഴിഞ്ഞു..
ഇനി അടുത്തത്...?
നിന്റെ സഹോദരിയുടെതാകാം..എന്റെയും...

ചെകുത്താനേ നിനക്കാശംസകള്‍..!!

Friday, February 4, 2011

എന്നെ നൊമ്പരപ്പെടുത്തിയ "പൂച്ചരാജ്യം"

പ്രിയപ്പെട്ടവരേ,
"പൂച്ചരാജ്യം" എന്ന കഥ കൃത്യം ഒരു വര്ഷം മുന്‍പ് ബ്ലോഗില്‍ പബ്ലീഷ് ചെയ്തപ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല, ഇങ്ങനൊരാള്‍ എവിടേലും ജീവിച്ചിരിപ്പുണ്ടാകും എന്ന്.
ഇന്നത്തെ മാതൃഭൂമിയില്‍ വന്ന ഈ വാര്‍ത്ത വായിച്ചത് മുതല്‍ ഞാന്‍ എഴുതിയ കഥ എന്നെ വേദനിപ്പിക്കുന്നു...
ഈ കഥ ഞാന്‍ പബ്ലീഷ് ചെയ്തത് 2010 ഫെബ്രുവരി 2 -നാണ്. മാതൃഭൂമിയില്‍ ഈ വാര്‍ത്ത വന്നത് 2011 ഫെബ്രുവരി 4 -നും. എല്ലാം വെറും യാദൃശ്ചികതയാകാം...അല്ലേലും ജീവിതം എന്ന് പറയുന്നത് തന്നെ ഒരു യാദൃശ്ചികത അല്ലേ ?

പൂച്ചരാജ്യം എന്ന കഥയിലേക്കുള്ള ലിങ്ക് ദാ ഇവിടെ കൊടുക്കുന്നു..
ഇതൊന്നു വായിക്കൂ.. എന്നിട്ട് മാതൃഭൂമിയിലെ ഈ വാര്‍ത്തയും..."സ്നേഹനൊമ്പരത്തിന്റെ തെരുവോര കാഴ്ചയായി ബേഠിയും പൂച്ചകളും"


വലുതായി കാണാന്‍ ദയവായി ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക..

Monday, January 31, 2011

ആംസ്റ്റര്‍ഡാമിലെ സുന്ദരി

ആംസ്റ്റര്‍ഡാം സെന്ട്രലിനു സമീപം , കനാലിനു ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ചെറിയ തെരുവില്‍ , ചുവന്ന സന്ധ്യാ വിളക്കുകള്‍ തെളിഞ്ഞു തുടങ്ങിയ സമയം ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി. ക്യാമറ കൂടെ കരുതുന്നത് അപകടകരമാണ് എന്ന് തോന്നിയതിനാല്‍ , ഒരു നിമിഷം ശങ്കിച്ചശേഷമാണ് രണ്ടും കല്‍പ്പിച്ചു ക്യാമറ എടുത്തു ജാക്കറ്റിനുള്ളില്‍ വെച്ചത്.

പുറത്തു നല്ല തണുപ്പുണ്ടായിരുന്നു ..
രാത്രിയില്‍ ഒരുപക്ഷേ മഞ്ഞു പെയ്തേക്കുമെന്ന് തോന്നി ..
റോഡിന്റെ നടുക്കുള്ള പാലങ്ങളിലൂടൊഴുകി നീങ്ങുന്ന ട്രാമുകളും അവയെ കടന്നു പോകുന്ന വാഹനങ്ങളും അപ്പോഴും എന്നിലെ കൌതുകത്തെ തെല്ലും ശമിപ്പിച്ചിരുന്നില്ല .

അര മണിക്കൂര്‍ നടന്നു കാണും .
ചുവന്ന ജാലകങ്ങളില്‍ പലതിലും വെളിച്ചം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു . ജാലക വാതില്‍ക്കല്‍ നിന്ന് ഏതൊക്കെയോ സുന്ദരികള്‍ ചിരിച്ചു കാണിക്കുന്നു. ചിലര്‍ മാടി വിളിക്കുന്നു. പൊടുന്നനെ ഒരു പുഞ്ചിരി എന്നെ പിടിച്ചു നിര്‍ത്തി. എന്റെ മുന്നില്‍ ആ വലിയ ജാലകം ഉള്ളിലേക്ക് തുറക്കപ്പെട്ടു.

ഈ കഥ തുടര്‍ന്ന് വായിക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, January 11, 2011

കേരളാ ഗുണ്ടാ ലേലം തുടങ്ങി

കേരളത്തിലെ പ്രധാനപ്പെട്ട ക്വട്ടേഷന്‍ സംഘങ്ങള്‍   അണി നിരക്കുന്ന, 2011 സീസണിലേക്കുള്ള ഗുണ്ടാ ലേലം വിളിക്ക് ഇന്നലെ   മട്ടാഞ്ചേരിയില്‍ ഗംഭീര തുടക്കം കുറിച്ചു. ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ഈ ക്വട്ടേഷന്‍ മാമാങ്കത്തില്‍ വിദേശികള്‍ ഉള്‍പ്പടെ കേരളത്തിനകത്തും പുറത്തും നിന്നുള്ള അയ്യായിരത്തോളം  പേരെയാണ് ലേലം ചെയ്യുന്നത്.

ലേലം തുടങ്ങി ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ, സര്‍വ്വകാല റെക്കോര്ഡ് തുകയായ 26.3 കോടി രൂപയ്ക്ക് പ്രശസ്ത  ഗുണ്ടയായ ശ്രീ. ഗു. ഓം പ്രകാശിനെ 'ട്രിവാന്‍ഡ്രം ചെങ്കല്‍ചൂള വാരിയേഴ്സ്' സ്വന്തമാക്കി. 'ചാവക്കാട് നമ്പര്‍ വണ്‍' ക്വട്ടേഷന്‍ ടീമുമായുള്ള ഇഞ്ചോടിഞ്ചു   പോരാട്ടത്തിനൊടുവില്‍, 25 കോടിക്ക് തമ്മനം ഷാജിയെ 'മട്ടാഞ്ചേരി ഡെവിള്‍സ്' കീശയിലാക്കി. അതെ സമയം, പല്ല് കൊഴിഞ്ഞ പഴയ സിംഹങ്ങളായ പാലാ  ആയി സജി ഉള്‍പ്പെടെ പലരെയും ലേലം കൊള്ളാന്‍  ആളുണ്ടായില്ല.

'A' ഗ്രേഡില്‍ പെട്ട ഗുണ്ടകളുടെ ലേലം മാത്രമാണ് ഇന്നലെ നടന്നത്. വിദേശ ഗുണ്ടകളുടെ ലേലം ഇന്നും മറ്റു ലോക്കല്‍ ഗുണ്ടകളുടെ  ('B' ഗ്രേഡ് ) ലേലം നാളെ മുതലും നടക്കുന്നതാണ്. ഒരു ക്രിമിനല്‍ കേസിലെങ്കിലും പ്രതിയായിട്ടുള്ള ലോക്കല്‍ ഗുണ്ടകളുടെ അടിസ്ഥാന വില 20 ലക്ഷവും അല്ലാത്ത നവാഗത ഗുണ്ടകളുടെ അടിസ്ഥാന വില 10 ലക്ഷവും ആയാണ് നിശ്ചയിച്ചിരിക്കുന്നത്.

ക്വട്ടേഷന്‍ ടീമുകളുടെ പേരും അവര്‍ സ്വന്തമാക്കിയ ഗുണ്ടകളുടെ പേരും താഴെ കൊടുക്കുന്നു. മുടക്കിയ തുക ബ്രാക്കറ്റില്‍. എല്ലാ അക്കങ്ങളും  കോടിയില്‍.

ട്രിവാന്‍ഡ്രം ചെങ്കല്‍ചൂള വാരിയേഴ്സ്
------------------------------------------------------
ഓം പ്രകാശ് (24.3)
കീരി സന്തോഷ്‌ (19)
പുത്തന്‍ പാലം രാജേഷ് (20.1)
മിന്നല്‍ കണ്ണന്‍ (17.5)


ചങ്ങനാശ്ശേരി റോയല്‍ ബ്ലേഡ്സ്
---------------------------------------------
റിപ്പര്‍ ചാക്കോ ജൂനിയര്‍ (22.5)
കാരി സതീശന്‍ (19.7)
ഇറച്ചി ആല്‍ബി (18.25)
കോട്ടയം വെട്ടുകിളി (16.4)


മട്ടാഞ്ചേരി ഡെവിള്‍സ്
--------------------------------
തമ്മനം ഷാജി (25)
വടിവാള്‍ അജി (19.8)
ബാഷാ സുല്ത്തി (19.5)
ചേര്‍ത്തല മഞ്ജു (12.4)


ചാവക്കാട് നമ്പര്‍ വണ്‍ ക്വട്ടേഷന്‍
----------------------------------------------
റിപ്പര്‍ മാധവന്‍ (21.7)
കാക്കോത്തി ശശി (20.5)
പൊന്നാനി ഹനീഫ് ബാബു (8.5)

ലേലാഘോഷ പരിപാടികള്‍ പ്രശസ്ത രാഷ്ട്രീയ ഗുണ്ടയായ ശ്രീ.ഗു.  ജയരാജന്‍ അവര്‍കള്‍ ഇന്നലെ രാവിലെ ഉദ്ഘാടനം  ചെയ്തു. പൊതുജനാവശ്യ പ്രകാരം, കേരളത്തിലെവിടെയും ഏത് സമയത്തും ഗുണ്ടകളുടെ സേവനം ലഭ്യമാക്കുന്നതിലെക്കായി 24 x 7 ഗുണ്ട കസ്റ്റമര്‍ കെയര്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ ഗുണ്ടാനിരക്കുകള്‍ ഏകോപിപ്പിക്കുന്നതിനായി ശ്രമിച്ചു വരികയാണെന്നും ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 25 ശതമാനം ഉടമസ്ഥാവകാശം ലഭിക്കുന്ന പക്ഷം സംസ്ഥാനത്ത് പുതിയ ക്വട്ടേഷന്‍ സംഘങ്ങള്‍  തുടങ്ങാന്‍ ഉടന്‍ അനുമതി നല്‍കുന്നതാണെന്നു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ശ്രീ രാ. ഗു. സുധാകരന്‍ അറിയിച്ചു. ഷെറിനെയും  ഡോക്ടര്‍  ഓമനയും പോലുള്ളവര്‍ ഗുണ്ടാസംഘങ്ങളുടെ കുത്തവകാശം കൈക്കലാക്കുന്നതില്‍ മാത്രമാണ് തങ്ങളെതിരെന്നു അദ്ദേഹം വ്യക്തമാക്കി.

ലേലാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു, ഓള്‍ കേരളാ ഗുണ്ടാ അസ്സോസ്സിയേഷന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വര്‍ണ്ണാഭമായ കലാ-കായിക പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.